മോദി തരംഗ കേരളത്തിലും അലയടിക്കും; തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തും:കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയം ചർച്ചയാക്കി ബിജെപി വന്‍ നേട്ടം കയ്യടക്കുന്നതാണ് ബിഹാർ തിരഞ്ഞെടുപ്പില്‍ കണ്ടത്. 110 സീറ്റില്‍ മത്സരിച്ച ബിജെപി ആർജെഡിക്ക് കേവലം ഒരു സീറ്റ് പുറകിലായി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി മാറുകയും ചെയ്തു. ബിഹാറില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം സ്വന്തമാക്കി.
ഈ സാഹചര്യത്തില്‍ ബിഹാറിന്‍റെ രാഷ്ട്രീയം, കേന്ദ്ര സർക്കാറിന്‍റെ വർധിക്കുന്ന ജനപിന്തുണ, കേരളത്തിലെ പ്രതീക്ഷകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വണ്‍ ഇന്ത്യയോട് സംസാരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍.
ബിഹാറിലെ ബിജെപിയുടെ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം എന്ത്?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ -വികസന നയത്തിനുള്ള അംഗീകാരമാണ് ബീഹാറിലെ എൻഡിഎയുടെ വിജയം. കൊവിഡ് കാലത്തെ കേന്ദ്രസർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ബീഹാറിലും രാജ്യത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ അമ്പതിലേറെ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും കണ്ടത്. മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 28 ല്‍ 19 സീറ്റിലും ബിജെപി വിജയിച്ചു. ഗുജാറത്തില്‍ എട്ടില്‍ എട്ട് സീറ്റുകളും യുപിയില്‍ 7 ല്‍ ആറ് എന്നിങ്ങനെ വലിയ വിജയമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്.
ബിഹാറിലെ വിജയം പ്രസക്തമായി നില്‍ക്കുമ്പോള്‍ തന്നെ രാജ്യമെമ്പാടും ഉള്ള ഈ മുന്നേറ്റവും നാം കാണേണ്ടതുണ്ട്. ബിഹാറിലേതെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയുടെ ശക്തി വർദ്ധിക്കുകയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തകരുകയും ചെയ്യുന്നതാണ് കാഴ്ച. ബീഹാറിലും ഗുജറാത്തിലും മധ്യപ്രദേശിലും തകർന്നടിഞ്ഞ കോൺഗ്രസിന് യുപിയിൽ പല സ്ഥലത്തും കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടു. രാഹുൽഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും രാജ്യത്തെ ജനങ്ങൾ തള്ളികളഞ്ഞിരിക്കുകയാണ്.
കാർഷിക ബില്‍ പോലുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ ഉയർത്തിയ വിമർശനം ജനം തള്ളിയെന്ന് പറയാന്‍ കാരണം എന്താണ്?
കേന്ദ്ര സർക്കാർ കൊണ്ടുവെന്ന കാർഷിക ബിൽ കർഷകവിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ പ്രചരണം രാജ്യത്തെ കർഷകർ തള്ളികളഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കർഷക വോട്ടുകള്‍ നിർണ്ണായകമായ ഭൂരിപക്ഷം ഇടങ്ങങ്ങളിലും ബിജെപിക്ക് വന്‍ വിജയമാണ് നേടാന്‍ സാധിച്ചത്. മോദി സർക്കാർ കർഷകർക്കൊപ്പം നില്‍ക്കുന്നു, കർഷകർ മോദി സർക്കാറിനൊപ്പവും. കൊവിഡ് കാലത്ത് മോദി സർക്കാർ നടപ്പാക്കിയ കിസാൻ സമ്മാൻ നിധി കർഷകർക്ക് എത്രത്തോളം ആശ്വാസമായിരുന്നെന്ന് കൂടി ഫലം തെളിയിക്കുന്നു. ഇടത്തരക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ മോചിപ്പിച്ചതിനുള്ള പ്രതിഫലം കൂടിയാണ് എൻഡിഎയുടെ തിളക്കമാർന്ന വിജയം.
ബംഗാളിലും ബിഹാർ ആവർത്തിക്കാന്‍ ബിജെപിക്ക് കഴിയുമോ?
ബീഹാറിലെ എൻഡിഎയുടെ വിജയം തൊട്ടടുത്തുള്ള സംസ്ഥാനമായ ബംഗാളിലും അതേപോലെ കേരളത്തിലും തമിഴ്നാട്ടിലും സ്വാധീനിക്കും. ബീഹാറിനെ പോലെ ബംഗാളിലും കോൺഗ്രസ് -ഇടതുപക്ഷ അവിശുദ്ധ സഖ്യമാണുള്ളത്. മമതയുടെ ഫാസിസ്റ്റ് ഭരണത്തിന് അറുതി വരുത്താൻ ബംഗാളിലെ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഇതിന്‍റെ സൂചന നാം കണ്ടതാണ്. 18 സീറ്റിലാണ് ബംഗാളില്‍ ബിജെപി വിജയിച്ചത്. 2014 ല്‍ കേവലം 2 സീറ്റില്‍ വിജയിച്ചിരുന്നിടത്ത് നിന്നാണ് ഒറ്റയടിക്ക് 16 സീറ്റ് ബിജെപി വർധിപ്പിച്ചത്. ബിജെപി മുന്നോട്ട് വെക്കുന്ന വികസ രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ ബംഗാളിലെ ജനവും തയ്യാറാവാകുയാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷയെന്താണ്?
രാജ്യത്താകമാനം വീശി അടിക്കുന്ന മോദി തരംഗം വരും തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലും അലയടിക്കുമെന്നുറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻമുന്നേറ്റം നടത്തും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സൗജന്യ അരിവിതരണവും കിസാൻ സമ്മാൻ നിധിയും, ജൻധൻ അക്കൗണ്ട് വഴി ആയിരക്കണക്കിന് അമ്മമാർക്ക് പണമെത്തിച്ചതും വായ്പ്പാപദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയും കേരളത്തിലെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
മുന്നോക്ക ജനവിഭാഗങ്ങളിലെ പാവങ്ങൾ 10% സംവരണം ഏർപ്പെടുത്താനുള്ള നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയും തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെ അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാരിനെതിരെയുള്ള ജനരോഷമാവും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. പ്രതിപക്ഷ എംഎൽഎമാരും മുൻ മന്ത്രിമാരും അഴിമതി കേസുകളിൽ കുടുങ്ങിയിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹായ മുന്നണികളാണെന്ന് ജനങ്ങൾ ബോധ്യമായി കഴിഞ്ഞു. ഇടതുസർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പൊരുതുന്ന യഥാർത്ഥ പ്രതിപക്ഷമായി ബിജെപിയും എൻഡിഎ യും മാറിക്കഴിഞ്ഞു.