കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം പിപിഇ കിറ്റ്; പ്രവാസികള്‍ക്ക് ഇളവുമായി കേരള സര്‍ക്കാർ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ ഇളവുകള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കൊവിഡ് പരിശോധന സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റ് മതിയെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം.
Recommended Video
പ്രവാസികളായ യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാര്‍ എത്തിയാല്‍ രോഗം വ്യാപനം കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന് പൊതുവെ ചെലവും കുറവാണ്. ഇതുമായി ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ പ്രതികരണം നിര്‍ണായകമാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുരകയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. അതേസമയം. നേരത്തെ വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ് കൊവിഡ് പരിശോധന നടത്തി പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
അതേസമയം, കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത്. എല്ലാ വിമാനങ്ങളിലും കേരളത്തിലെത്തുന്നവര്‍ക്ക് ഇത് ബാധകമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായിരുന്നു.
ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിക്കാവൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ സംവിധാനം എംബസികള്‍ വിമാനത്താവളത്തില്‍ ഒരുക്കണം. ഇങ്ങനെ പരിശോധിക്കുന്നതിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഇങ്ങനെ പരിശോധിക്കുന്നവരില്‍ നെഗറ്റീവ് ആവുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് കേരളം നേരത്തെ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശം.