കൂത്താട്ടുകുളത്തെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടലുകളിലും വിൽപനയ്ക്കു വെച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ ആണ് നഗരസഭയിലെ ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരങ്ങള്‍ ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്നത്.
നഗരത്തിലെ പ്രധാന സ്ഥാപനങ്ങളായ ഹോട്ടൽ ബ്രീസ്, അമൃത ബാർ, ഹോട്ടൽ അനീസ്, ഹോട്ടൽ ജിതിൻ, ഹോസ്പിറ്റൽ ക്യാന്റീൻ എന്നിവയ്ക്കെതിരെ മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
മഴക്കാലമായതോടെ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ഹോട്ടലുകൾ, കൂൾബാർ, മത്സ്യ വിൽപനശാലകൾ എന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ ജീവരാജ് ന്‍റെ നേതൃത്വത്തിൽ എച്ച്.ഐമാരായ ഡി.ആർ.ബിജു, ജിൻഷ വിജയൻ, നീനു ആന്റണി എന്നിവരാണ് റെയിഡിൽ പങ്കെടുത്തത്.വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ചെയർമാൻ ബിജു ജോൺ അറിയിച്ചു.