കെഎം ബഷീറിന്റെ മരണം; പരാതിക്കാരൻ മൊഴി നൽകാൻ വൈകി, രക്തപരിശോധന വൈകിയതിൽ പോലീസിന്റെ വാദം
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാനും ശ്രീറാമിന്റെ രക്ത സാമ്പിൾ പരിശോധിക്കാനും വൈകിയതെന്നാണ് പോലീസിന്റെ വാദം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിൽ കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി ഹർജി സമർപ്പിച്ചിരുന്നു. ഇത് തള്ളണമെന്നാവശ്യപ്പെട്ടാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സിറാജ് പത്രത്തിന്റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാൻ ഇടയാക്കിയതെന്ന വിചിത്ര വാദമാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാൻ തയാറായില്ലെന്നും അപകടസമയത്ത് ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമെ മൊഴി നൽകു എന്ന് പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമെ ശ്രീറാമിന്റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളുവെന്നാണ് വിശദീകരണം.
ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തമെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസ് എടുക്കാത്തതിനാൽ ഡോക്ടർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അപകടമരണമുണ്ടായാൽ പോലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാം എന്നിരിക്കെയാണ് അന്വേഷണ സംഘത്തിനറെ വിചിത്ര വാദം.












Click it and Unblock the Notifications