മലപ്പുറത്തേത് ഏറ്റവും വലിയ സ്ഫോടകവസ്തു വേട്ട.. എത്തിയത് തെലങ്കാനയിൽ നിന്ന്.. പിന്നിൽ മുൻനക്സൽ നേതാവ്
മലപ്പുറം: കോഴിക്കാഷ്ഠം നിറച്ച ലോറിക്കുള്ളില്‍ കടത്തിയ സ്‌ഫോടക വസ്തുക്കളുടെ ഉറവിടം തെലങ്കാനയാണെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് മലപ്പുറം മോങ്ങാനത്തേക്ക് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടിയത്. പതിനേഴായിരം ടണ്‍ ഡിറ്റണേറ്റര്‍, 6 ടണ്‍ സേഫ്റ്റി ഫ്യൂസ്, ഏഴ് ടണ്‍ ജലാറ്റിന്‍ സ്റ്റിക്ക് എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ സ്‌ഫോടകവസ്തു വേട്ടയാണ് മലപ്പുറത്തേത്. ലോറി ഡ്രൈവറടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെലങ്കാനയിലെ കരിംനഗറിലെ ഒരു കമ്പനിയില്‍ നിന്നുമാണ് സ്‌ഫോടകവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാനയിലെ മുന്‍ നക്‌സല്‍ നേതാവായ വ്യക്തിയുടേതാണ് ഈ കമ്പനി. മുന്‍പും ഇവിടെ നിന്ന് കേരളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്നാണ് വിവരം.

തെലങ്കാനയിലെ ഈ കമ്പനിയില്‍ നിന്നും വയനാട്ടിലേക്ക് കടത്തിയ സ്‌ഫോടക വസ്തുക്കള്‍ നേരത്തെ പിടികൂടിയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും ഇത്തരത്തില്‍ അനധികൃതമായും അധികൃതമായും സ്‌ഫോടകവസ്തുക്കള്‍ കയറ്റി അയയ്ക്കുന്നത് ഈ മുന്‍ നക്‌സല്‍ നേതാവിന്റെ നേതൃത്വത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ മാഫിയ സംഘമാണ് ഈ സ്‌ഫോടക വസ്തു നിര്‍മ്മാണത്തിലും കയറ്റുമതിയിലും പങ്കാളികളെന്നാണ് കരുതുന്നത്. ഇയാള്‍ക്ക് തെലങ്കാനയില്‍ പത്ത് ടണ്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഉണ്ടെങ്കിലും അതില്‍ കൂടുതലാണ് നിര്‍മ്മിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. കേരളത്തിലേക്ക് എന്തിനാണ് ഇത്രയും വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് എന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. ക്വാറിയില്‍ ഉപയോഗിക്കാനാണ് എന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്.












Click it and Unblock the Notifications