മലപ്പുറം കൊണ്ടോട്ടിയിൽ വൻ സ്ഫോടക വസ്തു വേട്ട.. കോഴിവളത്തിൽ ഒളിപ്പിച്ച് കടത്തൽ
മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോഴിവളം നിറച്ച ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയും കൊണ്ടോട്ടിയില്‍ വെച്ച് ലോറി പിടികൂടുകയും ചെയ്തത്. ലോറിയിലെ ഡ്രൈവറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ കോഴിവളമാണ് എന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പോലീസ് ലോറിയില്‍ പരിശോധന നടത്തിയപ്പോഴാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
കോഴിവളം നിറച്ച ചാക്കുകള്‍ ചുറ്റും നിരത്തിയായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചത്. മോങ്ങത്തുള്ള ഗോഡൗണിലേക്കാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഗോഡൗണില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുകയും കൂടുതല്‍ സ്‌ഫോടന വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പത്ത് ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. കൃത്യമായ കണക്ക് വിശദമായ പോലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ. കര്‍ണാടകയില്‍ നിന്നാണ് ഈ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടോട്ടിയിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് വിവരം. ക്വാറികളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇവ കൊണ്ടുവന്നിരിക്കുന്നത് എന്ന് പോലീസ് സംശയിക്കുന്നു. മോങ്ങത്തെ ഗോഡൗണിന്റെ ഉടമ ആരെന്ന വിവരം പോലീസ് അന്വേഷിച്ച് വരികയാണ്. സ്‌ഫോടക വസ്തുക്കള്‍ കടത്താനുപയോഗിച്ച ലോറി വിശദപരിശോധനയ്ക്കായി കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!
ചെങ്ങന്നൂരിൽ കടകംപള്ളിയും കുമ്മനവും തുറന്ന പോരിൽ.. കുമ്മനം ജീ.. തുരങ്കം വെയ്ക്കരുതെന്ന് മന്ത്രി