എഴുത്തച്ഛൻ പുരസ്ക്കാരം എം മുകുന്ദന്, മലയാളത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുളള ആദരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്ക്കാരം പ്രമുഖ സാഹിത്യകാരന് എം മുകുന്ദന്. മലയാള സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് മുകുന്ദനെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എഴുത്തച്ഛന് പുരസ്ക്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ പുരസ്കാരം കൂടിയാണിത്.
സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന്, കെ സച്ചിദാനന്ദന്, ഡോ. സുനില്‍ പി ഇളയിടം, ഡോ. ജി ബാലമോഹന് തമ്പി, റാണി ജോര്‍ജ് എന്നിവര്‍ അടങ്ങിയ എഴുത്തച്ഛന് പുരസ്കാരം ജൂറിയാണ് 2018ലെ ജേതാവായി എം മുകുന്ദനെ തെരഞ്ഞെടുത്തത്.
അരനൂറ്റാണ്ട് കാലമായി മലയാള സാഹിത്യ ലോകത്ത് സജീവമാണ് എം മുകുന്ദന്. മലയാളത്തിലെ ആധുനിക സാഹിത്യത്തിന്റെ എണ്ണം പറഞ്ഞ വക്താക്കളില്‍ ഒരാള്‍ കൂടിയാണ് മയ്യഴിപ്പുഴയുടെ സാഹിത്യകാരന്. ദൈവത്തിന്റെ വികൃതികള്‍, കേശവന്റെ വിലാപങ്ങള്‍, ഡല്‍ഹി ഗാഥ, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്, മുകുന്ദന്റെ കഥകള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ മുകുന്ദന്റേതായിട്ടുണ്ട്.
വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുളളവയാണ് മുകുന്ദന്റെ പുസ്തകങ്ങള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എംപി പോള്‍ പുരുസ്ക്കാരം, മുട്ടത്ത് വര്‍ക്കി പുരസ്ക്കാരം, വയലാര്‍ പുരസ്ക്കാരം തുടങ്ങിയ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്ക്കാരവും നേടിയിട്ടുണ്ട്. 1942ല്‍ മയ്യഴിയില്‍ ആണ് മുകുന്ദന്റെ ജനനം.