ജിഎൻപിസിയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫേസ്ബുക്ക്; അഡ്മിനെ അറസ്റ്റ് ചെയ്ത് പൂട്ടാൻ പോലീസ്
തിരുവനന്തപുരം: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫേസ്ബുക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് ഫേസ് ബുക്കിന് കത്ത് നൽകിയിരുന്നു. എന്നാൽ നിരോധിക്കാനാവില്ലെന്ന മറുപടിയാണ് ഫേസ് ബുക്ക് നൽകിയത്. ഇതോടെ ജി എൻ പി സി നിരോധിക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി ആയിരിക്കുകയാണ്.
പണം വാങ്ങി മദ്യം വിറ്റു, മദ്യപാനം പ്രേഹത്സാഹിപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജിഎൻപിസി അഡ്മിനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇയാൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കത്തയച്ചു
ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാറിനെതിരെ രണ്ട് പോലീസ് കേസുകളാണ് നിലവിലുള്ളത്. ബാലാവകാശ നിയമം ലംഘിച്ചതിനും മതസ്പർദ്ദ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളുടെ സാന്നിധ്യത്തിൽ മദ്യപിക്കുന്ന ചിത്രങ്ങളും, മദ്യക്കുപ്പി പിടിച്ചു നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങളും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യങ്ങളടക്കം വിശദീകരിച്ചാണ് പോലീസ് ഫേസ് ബുക്കിന് കത്തയച്ചത്. 18 ലക്ഷത്തിൽ അധികം അംഗങ്ങളാണ് ജി എൻ പി സിയിൽ ഉള്ളത്. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ഇത്രയും അംഗങ്ങളുള്ള ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാൻ സാധിക്കില്ലെന്ന മറുപടിയാണ് ഫേസ് ബുക്ക് നൽകിയിരിക്കുന്നത്.
അറസ്റ്റ് ചെയ്തേക്കും
ജി എൻ പി സി നിരോധിക്കാനുള്ള പോലീസ് ശ്രമങ്ങൾക്ക് തിരിച്ചടി ആയതോടെ കേസ് നടപടികളും അന്വേഷണവും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ നീക്കം. അഡ്മിൻ അജിത് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കളിഞ്ഞ ദിവസം അജിത് കുമാറിന്റെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കൂട്ടായ്മയുടെ വാർഷികാഘോഷത്തിന്റെ മറവിൽ ഇയാൾ പണം വാങ്ങി മദ്യവിൽപ്പന നടത്തിയതായി ബോധ്യപ്പെട്ടിരുന്നു.
അഡ്മിന് പിന്തുണ
ജിഎൻപിസിക്കെതിരായ നടപടികളെ വെല്ലുവിളിച്ച് നിരവധി പേരാണ് ഫേസ്ബുക്കിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. അഡ്മിൻ അനിൽ കുമാറിന് പിന്തുണ അറിയിച്ചും നിരവധി പേർ രംഗത്തുണ്ട്. നടപടികൾ നിലനിൽക്കില്ലെന്നും നിയമ പരമായി നേരിടുമെന്നുമാണ് ഗ്രൂപ്പ് അംഗങ്ങളുടെ നിലപാട്. 18 ലക്ഷത്തോളം ആളുകളാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും അനുഭവങ്ങളും അറിവുകളുമാണ് ദിനംപ്രതി ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത്. ഒന്നര മാസമായി ഗ്രൂപ്പ് എക്സൈസ് സംഘം നിരീക്ഷിച്ചു വരികയാണ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്.
Recommended Video
അന്വേഷണം ഗൽഫിലേക്കും
ഗ്ലാസ്സിലെ പതയും പ്ലേറ്റിലെ കറിയും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിലും പാർട്ടികൾ സംഘടിപ്പിച്ചതായി അന്വേ,ണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഗൾഫിലേക്കും വ്യാപിപ്പിക്കും. ജി എൻ പിസിയുടെ വാർഷികം സ്പോൺസർ ചെയ്തത് മദ്യക്കമ്പനികളാണെന്നും പല മദ്യ ബ്രാൻഡുകളുടെയും പ്രചാരണത്തിന് ഗ്രൂപ്പ് ഉപയോഗിച്ചെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.