പട്ടാളത്തെ വിളിച്ചു നടപ്പാക്കേണ്ട ഒന്നല്ല പരിസ്ഥിതി സൗഹൃദ വികസനം.. വേണ്ടത് ഭൂമി സാക്ഷരത
ദുരന്ത സമയത്ത് പരിസ്ഥിതിയെ ഓർക്കുകയും നിലവിളിക്കുകയും അത് കഴിഞ്ഞാൽ പഴയത് പോലെ ഭൂമി തുരക്കാനും കുന്നിടിക്കാനും വനം നശിപ്പിക്കാനും ഇറങ്ങുകയാണ് നമ്മൾ ചെയ്യുക പതിവ്. കേരളത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയ ദുരന്തത്തിൽ നിന്നും നമ്മൾ ചില പാഠങ്ങൾ പഠിക്കുക തന്നെ വേണം.
പുതിയ കേരള നിർമ്മാണത്തിൽ ആദ്യം വേണ്ടത് ഭൂമി സാക്ഷരതയാണ്. അത് പട്ടാളത്തെ വിളിച്ച് നടപ്പിലാക്കാൻ സാധിക്കുന്നതല്ല. അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
പാഠം പഠിച്ചോ
100 പേർ മരിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് നാം എന്തെങ്കിലും പഠിച്ചോ? ഭരണകൂടം പഠിച്ചോ? എക്സ്പ്ലോസീവ് നിയമം രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ നടപ്പാക്കി തുടങ്ങിയോ? ഇല്ല, ഇല്ലേയില്ല. ചില സർക്കുലറുകളിൽ ആ ചർച്ചകൾ മുഴുവൻ അവസാനിച്ചു. ഈ ദുരന്തത്തിൽ നിന്നും കേരള സർക്കാർ സംവിധാനമോ പൊതുജനമോ എന്തെങ്കിലും ഗൗരവമായി പഠിക്കുമെന്ന തോന്നൽ എനിക്കില്ല. എങ്കിലും പറയാനുള്ളത്, പറയാവുന്ന വേദികളിൽ എല്ലാം പറയും.
ആദ്യം വേണ്ടത് എന്താണ്
പുനർനിർമ്മാണ കേരളത്തിൽ എന്താണ് ആദ്യം വേണ്ടത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജന്മിത്വത്തിനു എതിരെ ഭൂപരിഷ്കരണം കൊണ്ടുവന്നു ഒരുപരിധി വരെ വിജയിച്ചവരാണ് നമ്മൾ. നിരക്ഷരതയ്ക്ക് എതിരെ സാക്ഷരതായജ്‌ഞം നടത്തി വിജയിപ്പിച്ചവരാണ് നമ്മൾ. ജനാധിപത്യ വികേന്ദ്രീകരണം നടത്തി വിജയിപ്പിച്ചവർ..
ഭൂമി സാക്ഷരത
ഇനി കേരളത്തിൽ തുടങ്ങേണ്ടത് ഭൂമിസാക്ഷരതയാണ്. മണ്ണ്, വെള്ളം, പരിസ്ഥിതി, കാലാവസ്ഥ എന്നിവയെപ്പറ്റി സമഗ്രമായ പഠനങ്ങൾ നടത്തുകയും ഉള്ള പഠനങ്ങൾ ഏകോപിപ്പിച്ച് അതിന്റെ അറിവുകൾ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ ലഭ്യമാക്കുകയും ചെയ്യുക. ഭൂമിയിൽ ചവിട്ടിയാണ് നാം ജീവിക്കുന്നതെന്നും അതിന്റെ നിയമങ്ങൾ ഓരോന്നും നാം സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മളെ ബാധിക്കുമെന്നുമുള്ള സത്യം വസ്തുതാപരമായി ജനത്തെ ബോദ്ധ്യപ്പെടുത്തുക.
പട്ടാളത്തെ വിളിച്ചാൽ നടക്കില്ല
ചിന്തയിൽ ഇക്കോ സെന്സിറ്റീവിറ്റി വളർത്തുക. അപ്പോൾ ഒരു നിയമനിര്ബന്ധവും കോടതിവിധിയും ഇല്ലാതെ ജനത പരിസ്ഥിതിയെ സംരക്ഷിച്ചു തുടങ്ങും. സ്വകാര്യ വാഹനങ്ങൾ പോലും ആവശ്യമില്ലാതെ ഉപയോഗിക്കരുതെന്ന് അവർ സ്വയം തീരുമാനിക്കും. എല്ലാവരും തുണിസഞ്ചികൾ കരുതും. പട്ടാളത്തെ വിളിച്ചു നടപ്പാക്കേണ്ട ഒന്നല്ലല്ലോ പരിസ്ഥിതിസൗഹൃദ വികസനം.
നമുക്ക് ചരിത്രം സൃഷ്ടിക്കാം
ഈ ഭൗമസാക്ഷരതാ യജ്‌ഞം ആയിരിക്കണം സുസ്ഥിര കേരളത്തെ നിർമ്മിച്ചതെന്നു ചരിത്രം രേഖപ്പെടുത്താൻ പോകുന്നത്. പ്രതീക്ഷയല്ല, ആഗ്രഹങ്ങളാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാർത്ഥതാൽപ്പര്യങ്ങൾ ഒരൽപം മാറ്റിവെച്ചു ഒരുമിച്ചാൽ നമുക്ക് ചരിത്രം സൃഷ്ടിക്കാം എന്നാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഹരീഷ് വാസുദേവൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്
ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കും?
വൈറൽ ഗേൾ ഹനാൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.. നട്ടെല്ലിന്റെ കശേരുവിന് പൊട്ടലെന്ന് മെഡിക്കൽ റിപ്പോർട്ട്