കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എആർ റഹ്മാന്റെ പേരിൽ ഫ്ലവേഴ്സ് ടിവിയുടെ തരംതാണ മുതലെടുപ്പ്.. നഷ്ടപരിഹാരം നൽകണം!

Google Oneindia Malayalam News

കൊച്ചി: രാജ്യത്തിനകത്തും പുറത്തും വർഷങ്ങളായി സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് എആർ റഹ്മാനും സംഘവും. എന്നാൽ കൊച്ചിയിൽ കേരളം നൽകിയത് പോലൊരു അനുഭവം, അപമാനം ഒരുപക്ഷേ റഹ്മാന്റെ സംഗീത ജീവിതത്തിലെ തന്നെ ആദ്യത്തേത് ആയിരിക്കും. മഴക്കാലത്ത് യാതൊരു വിധ മുന്നൊരുക്കവും കൂടാതെ തുറന്ന ചതുപ്പ് നിലത്തിൽ സംഗീത പരിപാടി സംഘടിപ്പിക്കുകയും ആയിരങ്ങൾ എത്തിയ ശേഷം റദ്ദാക്കുകയും ചെയ്ത ഫ്ളവേഴ്സ് ചാനൽ റഹ്മാൻ ആരാധകരെ മാത്രമല്ല, ലോകമറിയുന്ന ആ സംഗീതകാരനെ തന്നെയാണ് അപമാനിച്ചിരിക്കുന്നത്.

സംഘാടകരുടെ പിടിപ്പ് കേടും കച്ചവട തന്ത്രവും കൂടിച്ചേർന്നപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് നഷ്ടപ്പെട്ടത് അവരുടെ പണവും സമയവുമാണ്. തിരികെ കിട്ടിയത് അപമാനം മാത്രവും. ജില്ലയിലെ മറ്റ് പ്രമുഖ വേദികൾ ഒഴിവാക്കി കാട്ടുമുക്കിലെ ചതുപ്പ് നിലത്തിൽ പരിപാടി നടത്തിയത് മാക്സിമം ആളുകളെ കുത്തിനിറച്ച് മാക്സിമം പണം പെട്ടിയിൽ വീഴ്തത്തുക എന്ന കച്ചവട തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്ന് ഉറപ്പാണ്. പരിപാടിയിൽ പങ്കെടുത്ത ദുരനുഭവം ടിയു ഷാജി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് വായിക്കാം:

അങ്ങനെ കൈ കഴുകാനാവില്ല

അങ്ങനെ കൈ കഴുകാനാവില്ല

ചില കാര്യങ്ങള്‍ സ്വാഭാവികമായും പരാജയപ്പെടേണ്ടതാണ്. കേവലം രണ്ടോ മൂന്നോ ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ കൈ കഴുകാനാവില്ല ഫ്ളവേഴ്സ് ടിവിക്ക്. എആർ റഹ്മാൻ ഷോയുടെ ടിക്കറ്റ് എടുക്കുന്നത് മെയ് ഒന്നിനാണ്, ബുക്ക് മൈ ഷോയില്‍ വില്‍പ്പന തുടങ്ങി ഏറെ താമസിയാതെ. അതിന് കാരണം ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുതീര്‍ന്നേക്കാമെന്ന തോന്നലായിരുന്നു. ഇത്രയധികം ആരാധകരുള്ള ഒരു സംഗീതജ്ഞന്റെ പരിപാടിക്ക് ഇരുട്ടിവെളുക്കുമ്പോള്‍ പോലും ടിക്കറ്റുകള്‍ വേണമെങ്കില്‍ തീര്‍ന്നു പോകാമെന്നത് തീര്‍ത്തും സ്വാഭാവികവുമാണ്.

വ്യാപക പരസ്യ പ്രചാരണം

വ്യാപക പരസ്യ പ്രചാരണം

ഈ പരിപാടിയുടെ പരസ്യപ്രചാരണങ്ങള്‍ നോക്കുക. എറണാകുളത്ത് എണ്ണമറ്റ ഹോര്‍ഡിംഗുകള്‍, നഗരത്തിലെ മിക്കവാറും ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍, ഫ്ലവേഴ്സ് ചാനലില്‍ എണ്ണമറ്റ പരസ്യങ്ങള്‍, പരിപാടിക്കിടെ സ്ക്രോളുകള്‍, ചാനലിന്റെ യൂട്യൂബ് ചാനലില്‍ മേല്‍പ്പറഞ്ഞതിന്റെ ആവര്‍ത്തനം. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള ഏതെങ്കിലുമൊരു പരിപാടിക്ക് എപ്പോഴെങ്കിലും ഇത്രയധികം പരസ്യം നല്‍കിയിട്ടുണ്ടാകുമോയെന്ന് സംശയമാണ്.ഇന്നലെ രാവിലെയും ഇത്തരം പരസ്യങ്ങള്‍ കണ്ടതുകൊണ്ടാണ് ബുക്ക് മൈ ഷോയില്‍ പിന്നേയും നോക്കുന്നത്.

ലക്ഷ്യം പരമാവധി പണം

ലക്ഷ്യം പരമാവധി പണം

എല്ലാ ഗണത്തിലുമുള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. ബാക്കിയുള്ള ടിക്കറ്റുകളുടെ എണ്ണത്തിനെ കുറിച്ചോ, വേദിയുടെ പ്രാപ്തിയെ കുറിച്ചോ ഒന്നുമില്ല. ഏറണാകുളത്ത് ധാരാളം പരിപാടികളില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇരുമ്പനം ഗ്രൌണ്ട് ആദ്യമായി കേള്‍ക്കുന്നതാണ്. വിശാലമായ ഒരു പ്രദേശത്ത് കഴിയാവുന്നത്ര ആളുകളെ കുത്തിതിരുകി കയറ്റി പരമാവധി പണമുണ്ടാക്കുക എന്നതാണ് ഇന്നലത്തെ പരിപാടിയുടെ നടത്തിപ്പുകൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്.

പ്രാഥമിക ഗൃഹപാഠം പോലും ചെയ്യാതെ

പ്രാഥമിക ഗൃഹപാഠം പോലും ചെയ്യാതെ

ഈ പരിപാടിക്ക് എത്ര ടിക്കറ്റാണ് വില്‍ക്കുന്നതെന്നോ അതിന് എത്രയാളുകളാണ് വരുന്നതെന്നോ നിര്‍ത്തിയിടാന്‍ പോകുന്ന വാഹനങ്ങളുടെ ബാഹുല്യത്തിനെ കുറിച്ചോ യാതൊരു വിധ പ്രാഥമിക ഗൃഹപാഠം പോലും ചെയ്തിരുന്നതായി തോന്നിയില്ല. ഇത്രായിരം ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലേക്കുള്ള പ്രധാന വഴിയില്‍ രണ്ട് മാരുതി കാറുകള്‍ എത്തിയാല്‍ പോലും ഒന്നാലോചിച്ചിട്ടേ കടന്ന് പോകാന്‍ കഴിയൂ. എറണാകുളം പോലെ വിശാലമായ ഒരു നഗരത്തില്‍ സ്റ്റേഡിയങ്ങളും എല്ലാവിധ സൌകര്യങ്ങളുമുള്ള കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്ളപ്പോഴാണ് ഈ അഭ്യാസമെന്നത് ഓര്‍ക്കണം.

ചെളിക്കണ്ടത്തിലെ കാത്തിരിപ്പ്

ചെളിക്കണ്ടത്തിലെ കാത്തിരിപ്പ്

മഴയുടെ എല്ലാവിധ സാധ്യതയുമുള്ള ഒരു കാലത്ത് അഡ്ലക്സ് പോലെ വിശാലവും പാര്‍ക്കിംഗ് സൌകര്യവും മേല്‍ക്കൂരയുമുള്ള ഒരു വേദിയാണ് വേണ്ടതെന്ന് ആര്‍ക്കാണ് മനസ്സിലാകാതെ പോകുന്നത്? ചാലക്കുടിയില്‍ നിന്ന് ഉദ്ദേശം മൂന്ന് മണിക്ക് പുറപ്പെട്ടിട്ട് ഏഴുമണിയോടടുപ്പിച്ചാണ് മേല്‍പ്പറഞ്ഞ ചെളിക്കണ്ടത്തില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ പലരും നേരത്തെ അവിടെയുണ്ടായിരുന്നതുകൊണ്ട് അവിടത്തെ അന്തരീക്ഷത്തിനെ കുറിച്ച് ഒരു ധാരണ കിട്ടിയിരുന്നു. പരിപാടി നടക്കാനിടയില്ലെന്ന് ആറുമണിയോടെ തോന്നിയിരുന്നെങ്കിലും പോകാമെന്ന് തന്നെ കരുതി (എന്‍റെ പിഴ).

പാതിരാത്രിയിലെ ക്ഷമാപണം

പാതിരാത്രിയിലെ ക്ഷമാപണം

ഈ സമയം മുഴുവന്‍ നാഴികക്ക് നാല്‍പ്പത് വട്ടം ഫ്ലവേഴ്സിന്റെ ചാനലുകളില്‍ എഴുതിയിടുന്ന എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും എന്തെങ്കിലും അപ്ഡേറ്റിനായി തിരഞ്ഞുകൊണ്ടിരുന്നു. ഒന്നിലും ഒരക്ഷരം സംഘാടകര്‍ മിണ്ടിയില്ല. അങ്ങനെയെന്തെങ്കിലും അവര്‍ കഴിയാവുന്നത്ര നേരത്തെ പറഞ്ഞിരുന്നെങ്കില്‍ വാഹനങ്ങളിലും വഴിയിലും ചെളിക്കുണ്ടിലുമായി ആയിരങ്ങള്‍ കുടുങ്ങിപ്പോയത് അവര്‍ക്ക് കുറയ്ക്കാനെങ്കിലും കഴിയുമായിരുന്നു.രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് ഏതാണ്ട് എല്ലാവരും വീട്ടിലേക്ക് തിരിച്ചിട്ടാണ് അവരുടെ ക്ഷമാപണം ട്വിറ്ററില്‍ വരുന്നത്, ആര്‍ക്കുവേണ്ടി?

സംഘാടകരുടെ പിടിപ്പ് കേട് മാത്രം

സംഘാടകരുടെ പിടിപ്പ് കേട് മാത്രം

അതിഭീകരമായ ട്രാഫിക് ജാമായിരുന്നു വഴി നീളെ.. എറണാകുളം നഗരം മുഴുവന്‍ ഏതാണ്ട് ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇടക്ക് സൈറണിട്ട ആംബുലന്‍സുകള്‍ പോലും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ആ വണ്ടികളില്‍ ഉള്ളവര്‍ക്ക് സമയത്തിന് ചികിത്സ കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അത് ആത്യന്തികമായി ആരുടെ പിടിപ്പുകേടാണ്? ഇരുന്നൂറ്റിയന്‍പത് മുതല്‍ അയ്യായിരം വരെ മുടക്കി ടിക്കറ്റെടുത്ത ഒരോരുത്തരോടും കാണിക്കേണ്ട ഏറ്റവും നിസ്സാരമായ ഉത്തരവാദിത്തം പോലും സംഘാടകര്‍ നടപ്പാക്കിയിട്ടില്ല.

തരംതാണ മുതലെടുപ്പ്

തരംതാണ മുതലെടുപ്പ്

ലോകമറിയുന്ന ഒരു സംഗീതജ്ഞന്റെ പേരില്‍ ഇത്രയും തരംതാണുപോയ ഒരു മുതലെടുപ്പ് പാടില്ലായിരുന്നു ഫ്ലവേഴ്സ് ടിവി. ഇന്നലെ ഒരുക്കിയ കഷ്ടപ്പാടിന്, ദുരിതത്തിന് ടിക്കറ്റിന്റെ പണമല്ല, നഷ്ടപരിഹാരമാണ് ഇത്തിരിയെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ നല്‍കേണ്ടത്. അവസാനമായി ഈ പരിപാടിയുടെ മറവില്‍ പാടം നികത്തിയെങ്കില്‍ പാഠം പഠിപ്പിക്കേണ്ടതാണ്, യാതൊരു സംശയവും വേണ്ട. ചില കാര്യങ്ങള്‍ പരാജയപ്പെടേണ്ടതും ചിലപ്പോള്‍ അനിവാര്യമാണ് എന്നാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ടിയു ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebook post against AR Rahman show conducted at open paddy by Flowers TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X