സുന്ദരനായ ആണിനെ പെണ്ണ് മോഹിക്കില്ലേ.. മോഹിപ്പിക്കുന്നവൻ നരകത്തിൽ പോവില്ലേ? ആങ്ങളമാരെ തേച്ചൊട്ടിച്ചു
കോഴിക്കോട്: സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഇസ്ലാം രാജ്യമായ സൗദി അറേബ്യ പോലും മാറ്റത്തിന്റെ പാതയിലാണ്. എന്നിട്ടും നമ്മുടെ നാട്ടിലെ ചിലര്‍ക്ക് മാത്രം ഇനിയും നേരം വെളുത്തിട്ടില്ല. ഫേസ്ബുക്കില്‍ ഒരു ചിത്രമിട്ടാല്‍, തട്ടമിട്ടില്ലെങ്കില്‍, ലെഗ്ഗിന്‍സ് ധരിച്ചാല്‍, നൃത്തം ചെയ്താല്‍ ഒക്കെ പെണ്‍കുട്ടികളെ മതതീവ്രവാദികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. മലപ്പുറത്ത് മുസ്സീം പെണ്‍കുട്ടികള്‍ ഫളാഷ് മോബ് സംഘടിപ്പിച്ചതിന്റെ പേരിലുള്ള ഒച്ചപ്പാട് ഇനിയും അടങ്ങിയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് നേരെ വാളോങ്ങിയ ആങ്ങളമാരെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് പൊന്നാനി കോളേജ് അധ്യാപികയായ അമീറ ആയിഷ ബീഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് അമീറയുടെ പ്രതികരണം.
ആങ്ങളമാരെ പൊളിച്ചടുക്കി
സമൂഹത്തിന്റെ സദാചാര നിയമങ്ങൾ സ്ത്രീകൾക്ക് മാത്രം ബാധകമാകുന്നതിനെ പൊളിച്ചടുക്കുന്നതാണ് അധ്യാപികയായ അമീറ ആയിഷ ബീഗത്തിന്റെ കുറിപ്പ്. അമിറ പറയുന്നത് ഇതാണ്: മുസ്ലിം പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാൻ നരകത്തിലെ വിറക് സിദ്ധാന്തവുമായി ഇറങ്ങുന്ന സാന്മാർഗികളായ, സ്വർഗത്തിലെ ഹൂറിമാരെ പുൽകാൻ തയ്യാറായിരിക്കുന്ന സഹോദരന്മാർ കരുതുന്നത് പെണ്ണുങ്ങൾ ഒതുങ്ങിയിരുന്നോളണം, അവർ അന്യ പുരുഷനെ ആകർഷിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്, അവളുടെ സൗന്ദര്യം അവളുടെ ഭർത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ് എന്നൊക്കെയാണല്ലോ.
ആണിന് മോഹിപ്പിക്കാമോ
ആയിക്കോട്ടെ സഹോദരന്മാരെ. പക്ഷെ ഒരു സംശയം ബാക്കി നിൽക്കുന്നു. പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്നമുള്ളൂ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അവൾ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ലാ? നിങ്ങളൊക്കെ നല്ല അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുമ്പോൾ പെണ്ണുങ്ങളും നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ ഞങ്ങൾ പെണ്ണുങ്ങളെ മോഹിപ്പിച്ച കുറ്റത്തിന് നിങ്ങൾ ഞങ്ങൾ ഉള്ള നരകത്തിൽ തന്നെ വരുമല്ലോ അല്ലെ?
സ്വാതന്ത്ര്യത്തിന്റെ നിർവചനം
വ്യക്തി സ്വാതന്ത്ര്യത്തിൽ നല്ല വിശ്വാസം ഉണ്ട്. എന്നെക്കാളും വിശ്വാസം നിങ്ങൾക്കുണ്ടെന്നു ഹാദിയയുടെ കാര്യത്തിൽ കണ്ടതുമാണ്.എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിർവചനം സാന്ദർഭികമായി മാറുന്നതാണല്ലോ നിങ്ങൾ പൊന്നാങ്ങളമാർക്ക്. എന്നാൽ ഞാൻ നൽകുന്ന അർഥം എല്ലാവരുടെ കാര്യത്തിലും ഒരുപോലെ ആയതുകൊണ്ട് തത്കാലം നിങ്ങളൂടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ വിഷമമുണ്ടെന്നു പറഞ്ഞു കൊണ്ട് തന്നെ ചോദിക്കട്ടെ .
അന്യസ്ത്രീകളോട് ഇടപെടാമോ
അന്യ സ്ത്രീകളെ നിങ്ങൾ കാണാമോ? അവർ കാണിച്ചാലും എന്തിനാ അന്യസ്ത്രീകൾ ഉള്ള ഇടങ്ങളിൽ നിങ്ങൾ വരുന്നത്? എന്തിനാ അവർക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്? എന്തിനാ അവരുടെ പ്രൊഫൈൽ സന്ദർശിക്കുന്നത്?എന്തിനാ അവരുടെ പ്രൈവറ്റ് മെസ്സേജ് ബോക്സിലേക്ക് നിങ്ങൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുന്നത്?എന്തിനാ അവർ പാടുന്ന പാട്ടു നിങ്ങൾ കേൾക്കാൻ പോകുന്നത്? എന്തിനാ അവർ ഡാൻസ് വീഡിയോ പോസ്റ്റിയാലും നിങ്ങൾ കാണാൻ പോകുന്നത്?
മതത്തിന്റെ പേറ്റന്റ് എടുത്തവർ
എന്തിനാ അവരുടെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ കമന്റ് ഇടുന്നത്?ദീൻ പഠിപ്പിക്കുന്ന നിങ്ങളുടെ പോസ്റ്റുകൾ,ഫോട്ടോകൾ അത് ഇസ്‌ലാമിക വഴിയിൽ തന്നെ ആണോ? നീന്തൽകുളത്തിൽ നിന്ന് വരെയുള്ള ഫോട്ടോ നിങ്ങൾ ഇടാറില്ല? സ്ത്രീയെ മോഹിപ്പിക്കുന്ന ഒന്നും അതിൽ ഇല്ലെന്ന് പറയാമോ? ഓ മറന്നു പോയി...മോഹിപ്പിക്കുന്നവളും വഴിപിഴപ്പിക്കുന്നവളും സ്ത്രീ ആണല്ലോ... അവൾ മോഹം ഇല്ലാത്തവളും.മതത്തിന്റെ പേറ്റന്റ് എടുത്തവർ ആണല്ലോ നിങ്ങൾ.
പറയുന്നതും ചെയ്യുന്നതും
അന്യ സ്ത്രീകളെ കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തണമെന്നു പഠിച്ചിട്ടില്ലേ? സ്വകാര്യ ഭാഗങ്ങൾ സംരക്ഷിക്കണമെന്ന് പഠിച്ചിട്ടില്ലേ?അപ്പോൾ ഫേസ്ബുക്കിൽ വന്നു സ്ത്രീകളുടെ ഡ്രെസ്സിന്റെ ഇറക്കവും ശരീരത്തിന്റെ വടിവും നൃത്തചുവടുകളുടെ ഭംഗിയും നിങ്ങൾ നോക്കാമോ? സണ്ണി ലിയോണിന്റെയും മിയ ഖലീഫയുടേയുമൊക്കെ ഫോട്ടോക്കു അശ്ളീല കമെന്റും ലൈകും ഇടാമോ?
സ്വന്തം ജീവിതം പരിശോധിക്കൂ
മോഹിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചക ചര്യയിൽ കാണാമല്ലോ. അതൊക്കെ നിങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ? സദാചാര പോലീസ് ചമഞ്ഞു, സ്വർഗം പാട്ടത്തിനെടുത്തവർ എന്നു മേനി നടിച്ചു പെൺപിള്ളേരെ ദീൻ പഠിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിച്ചു നടക്കുന്നവർ ആദ്യം സ്വന്തം സ്വകാര്യജീവിതം എത്രത്തോളം സംശുദ്ധമാണെന്നു ആലോചിക്കൂ.
കണ്ണ് കൊണ്ട് പോലും വ്യഭിചരിക്കാത്തവനാണോ
ഹിജാബ് പെണ്ണിന് മേൽ ഇടാൻ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകൾക്കും പ്രവർത്തിക്കും മേൽ ഇസ്ലാം ഒരു ഹിജാബ് നിഷ്കര്ഷിക്കുന്നുണ്ട്. വഴിയിലൂടെ പോകുന്ന ഒരു പെണ്ണിനെ കണ്ണ് കൊണ്ട് പോലും വ്യഭിചാരിക്കാത്തവൻ ആണ് എന്ന് ഉറപ്പു വരുത്തൂ.എന്നിട്ട് പോരെ ദീനിന്റെ പേരിൽ ഈ പരാക്രമങ്ങളും പോർവിളികളും പെരുമാറ്റച്ചട്ടം പഠിപ്പിക്കലും എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
വൈറലായ കുറിപ്പ്
അമീറയുടെ ഫേസ്ബുക്ക് പോസ്റ്റ്