'മറ്റേപ്പണിയെന്നും പരനാറിയെന്നും ഇതുവരെ ആരെയും വിളിച്ചിട്ടില്ല,അതിൽ തൂങ്ങി ട്രോളാമെന്ന് ധരിക്കേണ്ട'
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ വിവാദം പുകയുകയാണ്. മുല്ലപ്പള്ളി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ പരമാര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് വിശദീകരിച്ചത്. തന്റെ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ ശൈലജയെ കുറിച്ച് റോക്കിംഗ് ഡാന്‍സര്‍ എന്ന പേരില്‍ ലേഖനം വന്നെന്നും ഇത് പോസിറ്റീവ് ആണെങ്കില്‍, റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്താണ് തെറ്റുള്ളതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം.
എന്നാല്‍ ഇപ്പോഴിതാ മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. ശ്രീ മുല്ലപള്ളി രാമചന്ദ്രന് അവര്‍കള്‍ ആരോഗ്യ മന്ത്രിക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് മണക്കാട് സുരേഷ് പറയുന്നു. രാഷ്ട്രീയ ജീവിതത്തില്‍ ഇന്നേവരെ പറഞ്ഞത് പിന്‍വലിച്ച് ഉള്‍വലിഞ്ഞ ചരിത്രം അദ്ദേഹത്തിനില്ല. സ്വാതന്ത്ര്യ സമര സേനാനിയായ പിതാവിന്റെ മകന് രാഷ്ട്രീയ ജീവിതത്തില്‍ മറ്റേപ്പണിയെന്നും, കറിവേപ്പിലയെന്നും പരനാറിയെന്നും, നികൃഷ്ട ജീവിയെന്നും ശുംഭന്മാരെന്നും ആരെയും ഇതുവരെ പരാമര്‍ശിച്ചിട്ടില്ലെന്ന് മണക്കാട് സുരേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ഉൾവലിഞ്ഞ ചരിത്രം
ബഹു: KPCC പ്രസിഡൻ്റ് ശ്രീ മുല്ലപള്ളി രാമചന്ദ്രൻ അവർകൾ ആരോഗ്യ മന്ത്രിക്കെതിരെ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രീയ ജീവിതത്തിൽ ഇന്നേവരെ പറഞ്ഞത് പിൻവലിച്ച് ഉൾവലിഞ്ഞ ചരിത്രം അദ്ദേഹത്തിനില്ല. സ്വാതന്ത്ര്യ സമര സേനാനിയായ പിതാവിൻ്റെ മകൻ രാഷ്ട്രീയ ജീവിതത്തിൽ മറ്റേപ്പണിയെന്നും,കറിവേപ്പിലയെന്നും പരനാറിയെന്നും, നികൃഷ്ട ജീവിയെന്നും ശുംഭന്മാരെന്നും ആരെയും ഇതുവരെ പരാമർശിച്ചിട്ടില്ല.
മന്ത്രി തയ്യാറായില്ല
സൈബർ സഖാക്കൾ ഒന്നോർക്കുക KPCC അധ്യക്ഷൻ പറഞ്ഞത് ആരോഗ്യമന്ത്രിയുടെ ഇടപെടലുകളുടെ പോരായ്മകളെക്കുറിച്ചാണ്. തിരുവനന്തപുരത്ത് മാത്രമായി ഒതുങ്ങിക്കൂടി ആരോഗ്യ മന്ത്രിയുടെ പ്രവർത്തനങ്ങൾ. അൺലോക്ക് റിലാക്സേഷൻ വന്നിട്ട് പോലും മറ്റു ജില്ലകളിലെ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ മന്ത്രി തയ്യാറായില്ല.എന്നും വൈകുന്നേരം വാർത്താസമ്മേളനത്തിൽ കൃത്യമായി ഇവർ പങ്കെടുക്കുകയും മൗനിയായി പ്രതിമ കണക്കെ വലത്തേയറ്റത്തിരിന്നു വാർത്താ പാരായണം കേൾക്കുകയും ചെയ്തിരുന്നത് നാം കണ്ടതാണ്. വേറെ തെളിവ് വേണ്ടല്ലോ..?
Recommended Video
മറക്കാൻ കഴിയുമോ..?
നിപ്പ പ്രതിരോധം സാദ്ധ്യതമായത് ഒരു സംഘം ആരോഗ്യ പ്രവർത്തകരുടെ ആത്മാർപ്പണവും ജീവാർപ്പണവും കൊണ്ടാണ്. പ്രിയപ്പെട്ട നഴ്സ് ലിനിയെ നമുക്ക് മറക്കാൻ കഴിയുമോ..? എന്നാൽ നിപ്പാ പ്രതിരോധം വലിയൊരു കാര്യമായി കൊണ്ടാടുകയായിരുന്ന ആരോഗ്യ മന്ത്രിക്ക് ലോകത്തെ ആകെ വിഴുങ്ങിയ കോവിഡ് 19ന് കാര്യമായി യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ആവശ്യത്തിന് കിടക്കകൾ, കിറ്റുകൾ, താല്കാലിക ജീവനക്കാർ, പരിശോധന കേന്ദ്രങ്ങൾ, ആംബുലൻസുകൾ, ജീവൻ രക്ഷാമരുന്നുകൾ ഇവയൊന്നും ലോക്ക് ഡൗണിൻ്റെ രണ്ടാം ഘട്ടത്തിൽ പോലും മന്ത്രിയെന്ന നിലയിൽ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞില്ല.
ആരോഗ്യ മന്ത്രിക്ക് നേരമില്ല...
42 ലോക മാധ്യമങ്ങളിൽ കോടികളെറിഞ്ഞ് വ്യാജ വാർത്തകൾ നലകി കേരളം കോവിഡ് പ്രതിരോധത്തിൻ്റെ മാതൃകാ സ്ഥാനമെന്ന് ഘോഷിച്ചു. എന്നാലോ അന്താരാഷ്ട്ര സമൂഹങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന സഹോദരങ്ങളെ സ്വന്തം നാട്ടിൽ പ്രവേശിക്കാൻ അനുവദിക്കുന്നുമില്ല. വിദേശത്ത് മരിച്ച് വീഴുന്ന മലയാളികളെക്കുറിച്ച് സഹതപിക്കാൻ ആരോഗ്യ മന്ത്രിക്ക് നേരമില്ല...
അതു ശരിയോ തെറ്റോ..?
മുഖ്യമന്ത്രി ആരോഗ്യ മന്ത്രിയുടെ റോൾ തട്ടിയെടുത്തെന്നോ അട്ടിമറിച്ചുവെന്നോ ഒക്കെ ആരോപണങ്ങൾ ഉണ്ട്. അതു ശരിയോ തെറ്റോ..? അതറിയേണ്ട ആവശ്യം ജനത്തിനില്ല. ജനത്തിന് ആരോഗ്യ മന്ത്രിയിൽ നിന്ന് കിട്ടേണ്ടത് അവരിൽ നിന്നു തന്നെയായിരുന്നു കിട്ടേണ്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ കൈകടത്തൽ ഉണ്ടെങ്കിൽ അത് പ്രതിക്ഷേധത്തിലൂടെ മറികടക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടായിരുന്നു മന്ത്രിയത് ചെയ്തില്ല.
ഉണ്ടാക്കിയത് ആര്..?
ഒരു രോഗി പോലും മരിക്കരുത് നമ്മുടെ ആഗ്രഹമതാണ്. പക്ഷേ ഒരു പാട് രോഗികൾ മരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് ആര്..?പ്രവാസികളുടെ ഇൻസ്റ്റിറ്റൂഷണൽ ക്വാറൻ്റയിൻവേണ്ടന്ന് വച്ചതാര്..? 3 ലക്ഷം കിടക്കളുടെ കാര്യം ആരോഗ്യമന്ത്രിയെ സമീപത്തിരുത്തിയല്ലേ മുഖ്യമന്ത്രി ജനത്തോട് പറഞ്ഞത്..? സ്വന്തം വകുപ്പിൽ താനറിയാത്ത ഇതുപോലത്തെ ഒരുക്കങ്ങൾ കളവാണെന്നറിഞ്ഞ മന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല..? തെറ്റിന് കൂട്ട് നിന്ന് കുട പിടിക്കുകയാണോ വേണ്ടത്...??
പിണറായി വിജയനല്ലെ..??
വാസ്തവത്തിൽ ആരോഗ്യ മന്ത്രിയുടെ മഹാറാണിപ്പട്ടം തട്ടിയെടുത്തത് പിണറായി വിജയനല്ലെ..?? എന്തായാലും മഹാറാണി എന്ന വാക്ക് മലയാളികൾക്ക് അശ്ശീലമല്ല. അതിൽ കയറി തൂങ്ങി KPCC അധ്യക്ഷനെ ട്രോളാമെന്ന് ധരിക്കണ്ട. സ്ത്രീത്വത്തെ എന്നും ആദരിക്കുകയും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന KPCC പ്രസിഡൻ്റിന് എല്ലാവിധ പിന്തുണയും.. CAA സംയുക്ത സമരത്തിൽ ശ്രീ.മുല്ലപ്പള്ളി തല വച്ച് തരാത്തതിൻ്റെ കെറുവ് ഇന്നും സി.പി.എമ്മിൻ്റെയും പിണറായിയുടെയും മനസ്സിലുണ്ട്. അത് മനസ്സിൽ വച്ചാൽ മതി...!!