കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാളി സൂപ്പര്‍'എന്ന നെഞ്ചത്തടി ഓവര്‍ ആക്കണ്ട, വീണ്ടും കൊറോണ കേരളത്തില്‍ എത്തും;ഓര്‍മ്മപ്പെടുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണയുടെ രണ്ടാം വരവിനേയും കേരളം പിടിച്ചുകെട്ടി കുപ്പിയിലാക്കിയതായാണ് കാണുന്നത്. നാളെമുതല്‍ ചില ജില്ലകളില്‍ ജനജീവിതം പതുക്കെ സാധാരണഗതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു എന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ട് പേടി കുറഞ്ഞുവരികയാണ്. ഈ സമയത്ത് ചില ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തതല്‍. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

പതിനായിരങ്ങളുടെ പോലും ജീവനെടുത്തേക്കാമായിരുന്ന ഒരു സാഹചര്യത്തില്‍ നിന്നാണ് നമ്മള്‍ രക്ഷപെട്ടു പോന്നത്. എത്ര കൃത്യതയോടെയാണ് നമ്മുടെ ആരോഗ്യ സംവിധാനവും നേതൃത്വവും ഈ കാര്യത്തെ കൈകാര്യം ചെയ്തത്! പല അവസരങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുപക്ഷെ നമ്മള്‍ ഒരു കാലത്തും അറിഞ്ഞില്ല എന്ന് വരും. ദുരന്ത ലഘൂകരണത്തിന്റെ രീതി തന്നെ അങ്ങനെയാണ്. രാത്രി പന്ത്രണ്ട് മണിക്ക് ഒരു റോഡപകടമുണ്ടായാല്‍ അവിടെ ഓടിയെത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നവരെ എല്ലാവരും ഓര്‍ക്കും, അഭിനന്ദിക്കും. പക്ഷെ രാത്രി പത്തിന് ശേഷം യാത്ര വേണ്ട എന്നൊരാള്‍ പറയുകയും ആളുകള്‍ അതനുസരിച്ച് യാത്ര ചെയ്യാതിരിക്കുകയും ചെയ്താല്‍, ഉണ്ടാകാതിരുന്ന അപകടങ്ങളും രക്ഷപെട്ട ജീവനുകളും ആരും അറിയില്ല, മനസ്സിലാക്കില്ല. തന്റെ വാക്ക് കേട്ട ആരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടോ എന്ന് ഉപദേശിച്ച ആളും അറിയുകയില്ല. അതുകൊണ്ട് നന്ദിയില്ല, അഭിനന്ദനമില്ല, അംഗീകാരമില്ല...

പക്ഷെ, ഈ ദുരന്തത്തിന്റെ കാര്യത്തില്‍ എന്താണ് കേരളം നേടിയെടുത്തതെന്ന് കേരളീയര്‍ ശ്രദ്ധിച്ചിട്ടും മനസിലാക്കിയിട്ടുമുണ്ട്. ഒരുപക്ഷെ, മറ്റുള്ള സ്ഥലങ്ങളില്‍ ഇനി എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ച് ഈ നേട്ടത്തിന്റെ വ്യാപ്തി നമ്മള്‍ കൂടുതല്‍ തിരിച്ചറിഞ്ഞേക്കാം. എന്തായാലും ജീവന്‍ രക്ഷപെടുന്നതാണ് ദുരന്ത ലഘൂകരണ രംഗത്തുള്ളവര്‍ക്ക് പ്രധാനം, രക്ഷപ്പെടുന്നവര്‍ അത് തിരിച്ചറിയുന്നതോ നന്ദി പറയുന്നതോ അല്ല.കൊറോണപ്പേടി കുറഞ്ഞു വരുന്നതിനാല്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

പേടിസ്വപ്നമായി തുടരും

പേടിസ്വപ്നമായി തുടരും

വാക്സിന്‍ കണ്ടുപിടിക്കുന്നത് വരെ ഈ കൊറോണ മനുഷ്യരുടെ ഒപ്പം ഒരു പേടിസ്വപ്നമായി തുടരും. അതെത്ര കാലം എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസം വരെ എന്നാണ് ഒരു അനുമാനം. അതുകൊണ്ട് 'മലയാളി സൂപ്പര്‍!' എന്ന നെഞ്ചത്തടി ഒന്നും ഓവര്‍ ആക്കണ്ട.

വീണ്ടും കൊറോണ എത്തും

വീണ്ടും കൊറോണ എത്തും

ഈ കാലയളവില്‍ വീണ്ടും വീണ്ടും കൊറോണ തിരമാലകള്‍ ലോക രാജ്യങ്ങളില്‍ എത്തും. കേരളത്തിലും വീണ്ടും കൊറോണ എത്തും, അന്നും ഇതുപോലെ തന്നെ ശക്തമായ നടപടികളിലൂടെ മാത്രമേ അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കൂ. വരുന്ന മാസങ്ങളില്‍ ജീവിതം വീണ്ടും വീണ്ടും സ്തംഭിപ്പിക്കപ്പെടാനും, അതില്‍ ഏതൊരു തിരമാല വേണമെങ്കിലും സുനാമിയായി രൂപം പ്രാപിച്ച് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറത്തേക്ക് രോഗികളുടെ എണ്ണം കൂട്ടാനും, മരണങ്ങള്‍ ആയിരത്തില്‍ എത്തിക്കാനുമുള്ള സാധ്യത നാം മുന്നില്‍ കാണണം. ആയതിനാല്‍ കൊറോണക്കാലം കഴിഞ്ഞു എന്നോ, കൊറോണ നിസാരമാണെന്നോ ഉള്ള വിചാരം വേണ്ട.

ഒരു പാഠവും പഠിക്കാതെ

ഒരു പാഠവും പഠിക്കാതെ

കൊറോണക്ക് ശേഷമുള്ള ലോകം കൊറോണക്ക് മുന്‍പുള്ള ലോകം പോലെ ആയിരിക്കില്ല. അതുകൊണ്ട് ഇതില്‍ നിന്ന് ഒരു പാഠവും പഠിക്കാതെ കൊറോണക്ക് മുന്‍പുണ്ടായിരുന്നതു പോലെ സാധാരണ ജീവിതത്തിലേക്ക് പോകാമെന്ന ചിന്ത വേണ്ട. വ്യക്തിപരമായും സമൂഹമായും നാം ഏറെ മാറി. അതില്‍ കൈ കഴുകല്‍, വര്‍ക്ക് ഫ്രം ഹോം, ടെലിമെഡിസിന്‍, ഓണ്‍ലൈന്‍ ലേണിംഗ് തുടങ്ങിയ ബഹുഭൂരിപക്ഷം മാറ്റങ്ങളും സമൂഹത്തിന് ഗുണകരം തന്നെയാണ്. നല്ല പാഠങ്ങള്‍ പഠിച്ചും മോശമായവ ഒഴിവാക്കിയും കൂടുതല്‍ നല്ല ഒരു സമൂഹം നമുക്ക് ഉണ്ടാക്കിയെടുക്കാം, എടുക്കണം. അതിനായി സര്‍ക്കാരിനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്, അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്നുണ്ട്.

വീണ്ടും വീണ്ടും

വീണ്ടും വീണ്ടും

കൊറോണക്ക് മരുന്ന് കണ്ടുപിടിക്കുന്നത് വരെ വീണ്ടും വീണ്ടും സമൂഹത്തിലൂടെ വന്നുപോകുമെന്ന് പറഞ്ഞല്ലോ. അതില്‍ ഏതെങ്കിലും വരവില്‍ ഇത് നമുക്കും കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് ഉറച്ച് കരുതുക. കൊറോണ ഏതു പ്രായക്കാരേയും ബാധിക്കുമെങ്കിലും പ്രായമായവര്‍ക്കും മറ്റു ജീവിതശൈലീ രോഗങ്ങള്‍ ഉളളവര്‍ക്കുമാണ് അസുഖം മൂര്‍ച്ഛിക്കാനും മരിച്ചുപോകാനുമുള്ള സാധ്യത കൂടുതല്‍ എന്നാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള തെളിവുകള്‍ പറയുന്നത്.

അമിതവണ്ണം

അമിതവണ്ണം

ഇതില്‍ പ്രായം എന്ന ഘടകത്തില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഏതു പ്രായത്തിലും അമിതവണ്ണം ഉള്ളവരെയാണ് രോഗം കൂടുതല്‍ ബാധിച്ചതെന്നും, ഐ സി യു വില്‍ എത്തിയ എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ അമിതവണ്ണം ഉള്ളവരായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അപ്പോള്‍ കൊറോണയുടെ അടുത്ത വരവിന് മുന്‍പ് ചെയ്യാവുന്ന ഒരു കാര്യം ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും തടി കുറക്കുക എന്നതാണ്. കൊറോണ അടുത്തെത്തുന്‌പോള്‍ നമ്മളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ നമ്മളും കുറച്ചൊക്കെ സഹായിക്കണം. ഏതൊരു പ്രായത്തിലും നല്ല ആരോഗ്യത്തോടെ, അമിത വണ്ണം കുറച്ച്, ജീവിത ശൈലീ രോഗങ്ങളെ ജീവിതശൈലി മാറ്റിത്തന്നെ പരമാവധി നിയന്ത്രണത്തിലാക്കി, കൊറോണയെ പ്രതിരോധിക്കാനും പൊതുവെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും നമുക്ക് തയ്യാറാകാം.

ഒരു പുനര്‍ വിചിന്തനം

ഒരു പുനര്‍ വിചിന്തനം

കൊറോണപ്പേടിയിലൂടെ കടന്നുപോയതിനാല്‍ ജീവിതത്തില്‍ എന്താണ് പ്രധാനം എന്ന് നമുക്ക് സ്വയം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചത്. എന്തിനാണ് പണം സമ്പാദിക്കുന്നത്, ഏതു രൂപത്തിലായിരിക്കണം സമ്പാദ്യം, എന്തിനൊക്കെയാണ് പണം ചിലവാക്കേണ്ടത് എന്നീ കാര്യങ്ങളിളെല്ലാം നമ്മള്‍ ഒരു പുനര്‍ വിചിന്തനം നടത്തണം. സുരക്ഷിതമായ യാത്രകള്‍ സാധ്യമാകുന്ന മുറക്ക് ചെയ്യുന്നത് ശീലമാക്കണം. രണ്ടാമത്തെ വില്ലയും, മൂന്നാമത്തെ ഫ്‌ലാറ്റും, നാലാമത്തെ പ്ലോട്ടും എത്രയോ വിലയില്ലാത്തതും ആവശ്യമുള്ള കാലത്ത് ഉപകരിക്കാത്തതും ആണെന്ന് നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു.

ഏത് 'ഗൂഗ്ലി' വന്നാലും

ഏത് 'ഗൂഗ്ലി' വന്നാലും

മനുഷ്യ ജീവിതത്തില്‍ സ്ഥിരത എന്നത് എത്രയോ നൈമിഷികമാണ് എന്നറിയാനുള്ള അവസരം കൂടിയാണിത്. കാര്യങ്ങളെല്ലാം നന്നായി പോകുന്നു എന്ന സ്ഥിതിയില്‍ നിന്നും കാര്യങ്ങള്‍ കുഴപ്പത്തിലാകാന്‍ ഒരാഴ്ച പോലും സമയം വേണ്ട. ഇനി ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്‌പോള്‍ ഇത്തരത്തിലുള്ള ഏത് 'ഗൂഗ്ലി' വന്നാലും അതിനെ എങ്ങനെയാണ് തരണം ചെയ്യുന്നത് എന്നും ചിന്തിക്കണം.

പകച്ചു നില്‍ക്കും

പകച്ചു നില്‍ക്കും

നമ്മുടെ ജീവിതം തന്നെ പ്രവചിക്കാന്‍ വയ്യാത്ത ഒന്നാകുന്‌പോള്‍ നമ്മുടെ കുട്ടികളെ ഏറ്റവും വേഗത്തില്‍ സ്വയം പര്യാപ്തരാക്കേണ്ടത് പ്രധാനമാണ്. സ്‌കൂളിലും കോളേജിലും അയച്ച് നല്ല ഗ്രേഡുകള്‍ മേടിക്കാന്‍ സഹായിക്കുക മാത്രമല്ല, ജീവിതത്തില്‍ നിലനില്‍പ്പിന്റെ അടിസ്ഥാന പാഠങ്ങളും കൂടി നമ്മളവരെ പഠിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇത്തരം ഒരു സാഹചര്യം വരികയും അവരെ മുന്നോട്ട് നയിക്കാന്‍ നമ്മളില്ലാതെ ആവുകയും ചെയ്താല്‍ ഹെഡ്‌ലൈറ്റിന് മുന്നില്‍ വരുന്ന മുയലിനെപ്പോലെ അവര്‍ പകച്ചു നില്‍ക്കും. അതിന് ഇടവരാതെ കുട്ടികളെ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

വില്‍പ്പത്രം എഴുതിവെക്കണം

വില്‍പ്പത്രം എഴുതിവെക്കണം

നമ്മുടെ ജീവിതം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാവുന്ന ഒന്നാണ്, പക്ഷെ ഇതൊന്നും നമുക്ക് സംഭവിക്കില്ലാത്ത ഒന്നാണെന്നാണ് നമ്മളെല്ലാം ഇതുവരെ കരുതിയിരുന്നത്. ഇറ്റലിയിലും ബ്രിട്ടനിലും സ്‌പെയിനിലും അമേരിക്കയിലും ഒക്കെ പതിനായിരങ്ങള്‍ ഒറ്റയടിക്ക് മരിക്കുന്‌പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് 'ഇന്നവര്‍, നാളെ ഞാന്‍' എന്ന് തന്നെയാണ്. അത് കൊറോണ കൊണ്ട് തന്നെ ആകണമെന്നില്ല. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം ഇവരുടെ കാര്യം എന്താകും എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ കൊറോണക്കാലം. ഏത് പ്രായത്തിലും ഇതൊക്കെ ചെയ്യാമെങ്കിലും നിങ്ങള്‍ക്ക് നാല്പത് വയസ്സെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും വക്കീലിനെ കണ്ട് വില്‍പ്പത്രം എഴുതിവെക്കണം. നിങ്ങള്‍ക്ക് അന്‍പത് വയസ്സ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ വീട്ടിലുള്ളവരുമായി ചര്‍ച്ച ചെയ്യണം. സുഖകരമായ ചര്‍ച്ചയായിരിക്കില്ലെങ്കിലും തീര്‍ച്ചയായും ചെയ്തിരിക്കേണ്ടതാണ്. ഇന്നത്തെ ഇത്തരം ചെറിയ വിഷമങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വിഷമിക്കുന്നതില്‍ നിന്നും എല്ലാവരേയും ഒഴിവാക്കും.

കൊറോണപ്പേടി

കൊറോണപ്പേടി

ലോകത്ത് പല ഇടങ്ങളിലും ഇപ്പോഴും മലയാളികള്‍ കൊറോണപ്പേടിയില്‍ തന്നെയാണ്. കേരളത്തിന്റെ സമീപകാല വളര്‍ച്ചയുടെ എന്‍ജിനും കേരളത്തിന് ബുദ്ധിമുട്ടുകളുണ്ടായപ്പോള്‍ നമ്മുടെ കൈത്താങ്ങും ആയിരുന്നു പ്രവാസികള്‍. നമ്മുടെ പേടി മാറിത്തുടങ്ങുന്ന സ്ഥിതിക്ക് ഇനി അവരെപ്പറ്റി ചിന്തിക്കാം. എങ്ങനെയാണ് അവരെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെയും സഹായിക്കാനാകുന്നത്, തിരിച്ചെത്തുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് അവരുടെ നാട് എല്ലാക്കാലവും അവരോടൊപ്പം ഉണ്ടെന്ന് നമ്മള്‍ ഉറപ്പാക്കേണ്ടത് എന്നെല്ലാം. ഇനിയുള്ള കുറച്ചു നാളുകള്‍ അവര്‍ക്ക് വേണ്ടിയാകട്ടെ നമ്മുടെ ശ്രമങ്ങള്‍.

അതങ്ങനെ തന്നെ തുടരും

അതങ്ങനെ തന്നെ തുടരും

മുന്‍പ് പറഞ്ഞത് പോലെ കേരളത്തിലെ രണ്ടാം റൌണ്ട് കൊറോണപ്പേടിയും കുറഞ്ഞതിനാലും നാളെ മുതല്‍ ചില ജില്ലകളില്‍ ജനജീവിതത്തില്‍ ഇളവുകള്‍ വന്നതിനാലും ഇനി കുറച്ചു നാളത്തേക്ക് കൊറോണ പോസ്റ്റുകള്‍ ഉണ്ടാവില്ല. വൈകുന്നേരത്തെ യാത്രചെയ്തിരുന്നകാലം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റും. കൊറോണക്കാലത്ത് പ്ലാന്‍ ചെയ്ത പുസ്തകങ്ങളുടെ ജോലി തുടരും, അതിന്റെ വിവരങ്ങള്‍ സമയാസമയം അറിയിക്കാം. ധാരാളം ആളുകള്‍ വെബ്ബിനാറിനായും ഓണ്‍ലൈന്‍ ഷോകള്‍ക്കായും വിളിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്നത് പണ്ടേ തീരുമാനിച്ചതാണ്, അതങ്ങനെ തന്നെ തുടരും. മറ്റുള്ള സാഹചര്യങ്ങള്‍ സമയത്തിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുന്നതാണ്. അത്തരം പ്രോഗ്രാമുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും മുന്‍കൂട്ടി പറയാം.അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ. സുരക്ഷിതരായിരിക്കുക.

English summary
Facebook Post By Muralee Thummarukudy Regarding Coronavirus In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X