എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി; ശ്രീനിവാസന് മറുപടി
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ന്യായീകരിച്ചും സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവിനെ വിമർശിച്ചും നടൻ ശ്രീനിവാസൻ നടത്തിയ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുളളത് കെട്ടിച്ചമച്ച കഥയാണ് എന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്.
ശ്രീനിവാസന്റെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഗീത. ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിശബ്ദ നിലവിളി കേൾക്കാനും അപമാനം തിരിച്ചറിയാനും ഒരു കലാകാരൻ എന്ന നിലയിൽ താങ്കൾ ബാധ്യസ്ഥനാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഗീത പറയുന്നു.
ബാലാക്കോട്ടിനെ കുറിച്ച് പറയില്ല; ഇന്ത്യാ-പാക് ബന്ധം അറിയില്ല, ബിജെപിക്ക് പാരയാകുമോ താരസ്ഥാനാർത്ഥി?
ശ്രീനിവാസന്റെ നിലപാട്
ദിലീപിനെതിരെ ഉയർന്ന ആരോപണം ഫ്രെയിം ചെയ്യുകയായിരുന്നുവെന്ന് പല സംഗതികളും കേട്ടാൽ മനസിലാകും. ദിലീപ് ഒന്നരക്കോടി കൊടുത്താണ് ഇത് നടപ്പിലാക്കിയതെന്നാണ് ആരോപിക്കുന്നത്. എനിക്കറിയാവുന്ന ദിലീപ് ഒന്നരക്കോടി രൂപ പോയിട്ട് ഒന്നര പൈസ പോലും ചിലവാക്കില്ല ഇങ്ങനെയുളള പരിപാടിക്ക് വേണ്ടിയിട്ട് എന്ന് ശ്രീനിവാസൻ പറയുന്നു. ഡബ്ല്യൂസിസിയുടെ ഉദ്ദേശം എന്താണെന്നോ അവരുടെ ആവശ്യം എന്താണെന്നോ തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ശ്രീനിവാസൻ അഭിമുഖത്തിനിടെ വിമർശിച്ചു.
വിമർശനം
ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: പ്രിയ ശ്രീനിവാസൻ. നടൻ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാൻ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കൾ എന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകൾ ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാൻ. മോഹൻലാൽ -ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഹാസ്യ രംഗങ്ങളോളം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്.
അനുകൂലിച്ചയാൾ
താങ്കളുടെ ജൈവകൃഷി സംരംഭത്തെയും കൗതുകത്തോടെയും പ്രതീക്ഷയോടെയും നിരീക്ഷിച്ച ഒരാളാണു ഞാൻ. താങ്കളുടെ രോഗാവസ്ഥകൾ എന്നെ ഉത്കണ്ഠപ്പെടുത്തി. 1998 ലെ കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ രൂപീകരണവും പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടേണ്ടി വന്നപ്പോഴും എനിക്ക് താങ്കളെപ്പറ്റി പ്രതികൂലമായി ഒന്നും പറയാനുണ്ടായിരുന്നില്ല.
എന്നാൽ
നടിയെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്നും ഡബ്ല്യൂസിസിയുടെ രൂപീകരണത്തിലും നിലപാടുകളിലും ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഓൺലൈൻ വാർത്തകളിൽ കാണുമ്പോൾ എനിക്കു ശരിക്കും നിരാശയുണ്ടാകുന്നു. സൂര്യനെല്ലി വിതുര ഐസ് ക്രീം പാർലർ കവിയൂർ കിളിരൂർ തുടങ്ങിയ പ്രമാദമായ സംഭവങ്ങളിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പെൺകുട്ടികളെപ്പറ്റി താങ്കൾ കേട്ടിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
എല്ലാം അറിയുന്നതല്ലെ?
മരിച്ചു പോയ അഭയ എന്ന കന്യാസ്ത്രീയെ താങ്കൾ മറന്നിട്ടുണ്ടാവില്ല എന്നും കരുതുന്നു. ഇല്ലെങ്കിൽ വേണ്ട ക്രൈം ഫയൽ, ജനകൻ, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകൾക്കാസ് പദങ്ങളായ സംഭവങ്ങളെപ്പറ്റി താങ്കളുടെ സഹപ്രവർ'ത്തകരായ കെ മധു ,എൻ ആർ സഞ്ജയ് ,ലാൽ ജോസ് എന്നിവർ പറയുന്നതെങ്കിലും കേട്ടിരിക്കുമല്ലോ. സമീപകാലത്ത് കേരളത്തിൽ കോളിളക്കമുണ്ടാക്കിയ കന്യാസ്ത്രീ സമരത്തെപ്പറ്റി തീർച്ചയായും താങ്കൾ കേട്ടിരിക്കും.
കെട്ടിച്ചമച്ച കഥകളാണോ?
മേൽ സൂചിപ്പിച്ച സംഭവങ്ങൾ എല്ലാം കെട്ടിച്ചമച്ച കഥകൾ എന്നു താങ്കൾ കരുതുന്നുണ്ടോ? ആണുങ്ങളുടേതു മാത്രമാണ് ലോകമെന്ന് താങ്കളെപ്പോലുള്ളവർ പോലും വിധിച്ചാൽ പിന്നെ ബാക്കിയുള്ളവരുടെ കഥയെന്താവും? അവർ സ്ത്രീകളായ ഞങ്ങളെ എങ്ങനെ വിലയിരുത്തുമെന്നു ഞാൻ ഭയക്കുന്നു.
അഭിപ്രായത്തിന് പിന്നിൽ
പിന്നെ എന്തിനാണ് പ്രിയ ശ്രീനിവാസൻ സ്ത്രീകൾ ഇത്തരം കഥകൾ കെട്ടിച്ചമക്കുന്നതെന്നാണ് താങ്കളുടെ അഭിപ്രായം? താങ്കളുടെ സഹപ്രവർത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങൾക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതു കൊണ്ടാണ് ഇത്തരം ഒരു കുറിപ്പെഴുതുന്നത്.
സൗഹൃദത്തിനായി
അല്ലാതെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിച്ചു കൊണ്ടോ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടോ ഉള്ളതല്ല ഇത്. താങ്കളുടെ ആരോപണ വിധേയനായ സഹപ്രവർത്തകനെ സംരക്ഷിക്കാൻ ഏതറ്റം വരെയും താങ്കൾ പോകൂ. അതു സൗഹൃദത്തിന്റെയും സഹപ്രവർത്തനത്തിന്റെയും അവകാശമായി തിരിച്ചറിയാൻ എനിക്കാവും.
നിങ്ങൾ ബാധ്യസ്ഥനാണ്
പക്ഷേ പ്രിയ ശ്രീനിവാസൻ , ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിശബ്ദ നിലവിളികൾ കേൾക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയിൽ താങ്കൾ ബാധ്യസ്ഥനാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളിയെന്നെഴുതിയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ