എക്സിറ്റ് ഡോർ ലക്ഷ്യമാക്കി നടക്കുമ്പോൾ അതാ വീണ്ടും രാഹുൽജിയുടെ പിൻവിളി.. കുറിപ്പ് വൈറൽ
വയനാട്ടിലെ സ്കൂളിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷെഹ്ല ഷെറിൻ കേരളത്തിന് കണ്ണീരോർമ്മയാണ്. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല എന്നതാണ് ഷെഹ്ല മരണത്തിന് ഇരയാകാനുളള കാരണങ്ങളിലൊന്ന്. വയനാടിന് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഷെഹ്ലയുടെ ബന്ധുവും മാധ്യമപ്രവർത്തകയുമായ ഫസ്ന ഫാത്തിമ അടക്കമുളളവർ ഈ ആവശ്യം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
3 ദിവസത്തെ സന്ദർശനത്തിന് എത്തിയ വയനാട് എംപി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഷെഹ്ലയുടെ വീടും സ്കൂളും അടക്കം സന്ദർശിച്ചിരുന്നു. മെഡിക്കൽ കോളേജ് അടക്കമുളള വിഷയങ്ങൾ അതിനിടെ ചർച്ചയായി. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ അനുഭവം പങ്ക് വെയ്ക്കുന്ന ഫസ്നയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്
രാഹുൽജിയെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. ചന്ദ്രിക ഡെസ്ക്കിൽ ദേശീയ പേജിനു വേണ്ടി വാർത്തകൾ തർജമ ചെയ്യുമ്പോൾ എപ്പോഴൊക്കെയോ നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്റെ സവിശേഷ സ്വഭാവത്തെ അറിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വയനാട് ക്യാമ്പ് ചെയ്തപ്പോൾ ആ സൗമ്യ സ്വഭാവം കൂടുതൽ അടുത്തറിയാൻ സാധിച്ചു. മാധ്യമ പ്രവർത്തകയെന്ന നിലയിൽ പല വേദികളിൽ കണ്ടിട്ടുണ്ടെങ്കിലും ഷഹലയുടെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി അടുത്തു കാണുന്നത്, സംസാരിക്കുന്നത്.
ഷെഹ്ലയുടെ വീട്ടിൽ രാഹുൽ
അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ഹൃദയം നിറയെ സ്നേഹവും സഹജീവികളോട് അനുകമ്പയുമുള്ള ഒരു സിംപിൾ മനുഷ്യൻ. നേതാക്കളിൽ ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് രാഹുൽജി. വീട്ടിൽ വന്നപ്പോൾ അദ്ദേഹം കുടുംബാംഗങ്ങളെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. ക്ഷമയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഷഹല എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് ആരാഞ്ഞു. ഷഹലയുടെ ഫോട്ടോസ് കണ്ടു.
കുഞ്ഞു അമീഗയെ ചേർത്തു പിടിച്ചു
കുഞ്ഞനുജത്തിക്ക് ആരാവാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ഷഹല ആഗ്രഹിച്ചതു പോലെ ജഡ്ജി ആവണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കുഞ്ഞു അമീഗയെ ചേർത്തു പിടിച്ചു. ഒപ്പം എന്നെ കുറിച്ചും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവർത്തകയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ വിഷയത്തിൽ എന്താണ് പറയാനുള്ളത് എന്ന് രാഹുൽജി ചോദിച്ചു. അധ്യാപകരും ഡോക്ടർമാരും സമയോചിതമായി പ്രവർത്തിക്കാത്തതും മികച്ച ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് ഷഹലക്കു ജീവൻ നഷ്ടമാവാൻ കാരണമെന്ന് പറഞ്ഞപ്പോൾ അദേഹവും ഒരു നിമിഷം മൗനമായി.
വയനാടിന് മെഡിക്കൽ കോളേജ്
ഒരു മെഡിക്കൽ കോളജ് വയനാടിന് അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആ വിഷയം ഗൗരവമായി അധികാരികളുമായി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞു. വിഷയത്തിൽ അങ്ങേക്ക് നിവേദനം നൽകാൻ തീരുമാനിച്ചിരുന്നുവെന്ന് അറിയിച്ചപ്പോൾ 'എവിടെ, തരൂ' എന്നായി അദ്ദേഹം. വീട്ടിൽ വരുമ്പോൾ നിവേദനം നൽകേണ്ട എന്ന് ചില ദേശീയ ഉദ്യോഗസ്ഥർ പറഞ്ഞു എന്നറിയിച്ചപ്പോൾ നാളെ രാവിലെ ഗസ്റ്റ് ഹൗസിൽ എത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ചായ സത്കാരം സ്വീകരിച്ച ശേഷം വീട്ടുകാർക്കൊപ്പം ഫോട്ടോ എടുത്ത അദ്ദേഹം അടുത്ത പരിപാടിക്കായി യാത്ര പറഞ്ഞിറങ്ങി.
അത് കേട്ടപ്പോൾ അത്ഭുതം തോന്നി
അദ്ദേഹം പറഞ്ഞതു പ്രകാരം പിറ്റേന്നു രാവിലെ 6.45 ന് ഗസ്റ്റ്ഹൗസിനു മുന്നിൽ നിലയുറപ്പിച്ചു. സന്ദർശക ലിസ്റ്റിൽ ഏറ്റവും അവസാനമായാണ് ഗെയ്റ്റിനുള്ളിൽ പ്രവേശിച്ചത്. തിരക്കും ബഹളവും കണ്ടങ്ങനെ നിൽക്കുമ്പോഴുണ്ട് മൂന്നാമതായി പെട്ടെന്ന് അകത്തേക്ക് ക്ഷണിച്ചു. ദിനവും ധാരാളം ആളുകളെ കാണുന്ന രാഹുൽജിക്ക് മുഖം മറന്നു പോയിട്ടുണ്ടാകുമെന്ന് കരുതി നിൽക്കുമ്പോഴതാ അദ്ദേഹത്തിന്റെ ചോദ്യം: "Hai, young lady, yesterday we had met from shahla's house know". കേട്ടപ്പോൾ അത്ഭുതം തോന്നി. നിവേദനം കൊടുത്തപ്പോൾ മെഡിക്കൽ കോളജ് വിഷയത്തിൽ അദ്ദേഹം മുന്നോട്ടു വെച്ച നിർദേശങ്ങൾ വിവരിച്ചു.
വീണ്ടും രാഹുൽജിയുടെ പിൻവിളി
ഹസ്തദാനം നൽകി തിരിഞ്ഞു നടക്കുമ്പോൾ വീണ്ടും അദ്ദേഹം ചോദിച്ചു: വേറെ എന്തെങ്കിലും പറയാനുണ്ടോ? മെഡിക്കൽ കോളജ് വിഷയത്തിൽ വയനാട്ടിൽ ജനകീയ കൺവെൻഷൻ നടത്താൻ ഉദ്ദേശിക്കുന്നുവെന്ന് ഞാൻ പറഞ്ഞപ്പോൾ, Go head, you have a great potential to lead a protest and full support from me". ആ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. മെഡിക്കൽ കോളജ് വിഷയത്തിൽ കല്ലെറിയുന്ന ആയിരം പേർക്കു നടുവിൽ കരുത്തു പകരാൻ ഇതു പോലൊരു ശക്തമായ വാക്ക് മതി പിടിച്ചു നിൽക്കാൻ എന്ന് ചിന്തിച്ചു exit door ലക്ഷ്യമാക്കി നടക്കുമ്പോൾ അതാ വീണ്ടും രാഹുൽജിയുടെ പിൻവിളി.
അഭിമാനവും സന്തോഷവും
'You are a journalist know'. ഞാൻ പറഞ്ഞു: Yes Rahulji. അപ്പോൾ അദ്ദേഹം: താങ്കൾ എഴുതണം, ഇതുപോലുള്ള വിഷയങ്ങളിൽ ഇടപ്പെടണം, മെഡിക്കൽ കോളജ് നമുക്ക് യാഥാർത്ഥ്യമാക്കണം. ആയിരം അവാർഡുകളേക്കാൾ കരുത്തു പകരുന്നതായിരുന്നു ആ വാക്കുകൾ. ഞാനൊരു മാധ്യമപ്രവർത്തകയാണെന്നു കൂടി അദ്ദേഹം ഓർത്തുവെച്ചിട്ടുണ്ട് എന്നറിഞ്ഞതിൽ അഭിമാനം തോന്നി, ഒപ്പം മനസ്സു നിറയെ സന്തോഷവും.
ഫേസ്ബുക്ക് പോസ്റ്റ്
ഫസ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്