മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..
പെൺകുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ച് സ്ത്രീകളെ ആക്ഷേപിച്ച അദ്ധ്യാപകന്റെ പരാമർശത്തിനെതിരെയാണ് ഒരു കൂട്ടം പെൺ ആക്ടിവിസ്ടുകൾ മാറുതുറക്കൽ സമരത്തിന് തുടക്കമിട്ടത്
Recommended Video

കോഴിക്കോട്: ഫാറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആരംഭിച്ച മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി. മാറുതുറക്കൽ സമരത്തിന്റെ ഭാഗമായി ആക്ടിവിസ്ടുകൾ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു.
പെൺകുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ച് സ്ത്രീകളെ ആക്ഷേപിച്ച അദ്ധ്യാപകന്റെ പരാമർശത്തിനെതിരെയാണ് ഒരു കൂട്ടം പെൺ ആക്ടിവിസ്ടുകൾ മാറുതുറക്കൽ സമരത്തിന് തുടക്കമിട്ടത്. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് മാറിടത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഇവർ പ്രതിഷേധത്തിന് തിരികൊളുത്തിയത്.

സോഷ്യൽ മീഡിയയിൽ ചർച്ച...
പൊതു ഇടങ്ങളിൽ ആൺ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്നായിരുന്നു മാറുതുറക്കൽ സമരത്തിന്റെ ഭാഗമായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ദിയ സനയുടെ അഭിപ്രായം. സങ്കുചിത ലൈംഗിക ബോധത്തിനപ്പുറം പെൺശരീരത്തിന്റെ അത്ഭുതങ്ങളിൽ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായ സമയത്ത് ആ വിപ്ലവ ചൂട് ഉയർത്തിപിടിക്കുകയാണ് ഈ സമരത്തിലൂടെയെന്ന് കുറിച്ചുകൊണ്ടാണ് ദിയ സന മാറിടം തുറന്നു കാണിച്ചുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദിയ സനയ്ക്ക് പിന്നാലെ അഭിനേതാവായ രഹ്ന ഫാത്തിമയും മാറുതുറക്കൽ സമരത്തിന്റെ ഭാഗമായി ഫേസ്ബുക്കിൽ രംഗത്തെത്തി. ഇതോടെ നിമിഷങ്ങൾക്കകം തന്നെ മാറു തുറക്കൽ സമരം സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായി മാറി.

നീക്കം ചെയ്തു...
മാർച്ച് 19 തിങ്കളാഴ്ച ഉച്ചയോടെയാണ് ദിയ സനയും രഹ്ന ഫാത്തിമയും മാറ് തുറക്കൽ സമരത്തിന് ആഹ്വാനം ചെയ്ത് മാറിടം തുറന്നു കാണിച്ചുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇവരുടെ മാറു തുറക്കൽ സമരത്തെ എതിർക്കുന്നവരായിരുന്നു കൂടുതൽ പേരും. ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കെതിരെ മാസ് റിപ്പോർട്ടിങിനും ആഹ്വാനമുണ്ടായി. ഇതോടെയാണ് ഫേസ്ബുക്ക് അധികൃതർ മാറു തുറക്കൽ സമരത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്തത്. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അശ്ലീലമാണെന്ന് കണ്ടെത്തിയായിരുന്നു ഫേസ്ബുക്കിന്റെ നടപടി. ഇതിനൊപ്പം മാറു തുറക്കൽ സമരത്തെ എതിർക്കുന്നവരുടെ മാസ് റിപ്പോർട്ടിങും ചിത്രം നീക്കം ചെയ്യുന്നതിന് ആക്കം കൂട്ടി.

വത്തക്ക...
ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ നടത്തിയ അശ്ലീലരീതിയിലുള്ള പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധ കൊടുങ്കാറ്റിന് തിരികൊളുത്തിയത്. പെൺകുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചായിരുന്നു അദ്ധ്യാപകന്റെ പ്രസംഗം. ഇതിനു പുറമേ മുസ്ലീം പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെ സംബന്ധിച്ചും അശ്ലീലരീതിയിലാണ് അദ്ധ്യാപകൻ സംസാരിച്ചത്. ഫാറൂഖ് കോളേജിൽ ഹോളി ആഘോഷിച്ചതിന്റെ പേരിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്തതിന് പിന്നാലെയാണ് ബിഎഡ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പും പുറത്തായത്. എന്നാൽ കോളേജിൽ നടന്ന ചടങ്ങിലല്ല അദ്ധ്യാപകൻ ഇത്തരത്തിൽ പ്രസംഗിച്ചതെന്നും, എളേറ്റിലിൽ ഒരു മതസംഘടന നടത്തിയ പരിപാടിയിൽ പ്രസംഗിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നുമായിരുന്നു ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ പ്രതികരണം.












Click it and Unblock the Notifications