കോൾ റെക്കോർഡ് നാട്ടുകാരെ കേൾപ്പിക്കാത്തത് എന്റെ മര്യാദയെന്ന് എംഎൽഎ!എന്തൊരു ദുരന്തമെന്ന് ദീപ നിശാന്ത്
ആലത്തൂരിൽ സിപിഎമ്മിന്റെ പികെ ബിജുവിനെ എതിരെ മത്സരിക്കുന്ന രമ്യ ഹരിദാസിന്റെ പാട്ട് പാടിയുളള വോട്ട് പിടുത്തത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് ലഭിക്കുന്നത്. എന്നാൽ പാട്ട് പാടിയല്ല വോട്ട് പിടിക്കേണ്ടതെന്നും രാഷ്ട്രീയം പറഞ്ഞാണ് എന്നും മറുഭാഗത്ത് വിമർശനം ഉയരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച ദീപ നിശാന്ത് ജാതിയധിക്ഷേപം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
രമ്യയെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ദീപ നിശാന്ത് സൈബർ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ അനിൽ അക്കര എംഎൽഎയും ദീപ നിശാന്തും തമ്മിൽ ഒരു വശത്ത് ഫേസ്ബുക്ക് യുദ്ധം തന്നെ നടക്കുന്നുണ്ട്. അടിച്ചും തിരിച്ചടിച്ചും ഇരുവരും വാക്പോര് തുടരുകയാണ്.
പൊരിഞ്ഞ് വാക്പോര്
മാളികപ്പുറത്തമ്മയാകാൻ 20 കൊല്ലം കാത്തിരിക്കണം എന്ന് അനിൽ അക്കര രമ്യ ഹരിദാസിനെ കുറിച്ച് എഴുതിയതിനെ നേരത്തെ ദീപ നിശാന്ത് വിമർശിച്ചിരുന്നു. ദീപ തനിക്ക് വോട്ട് ചെയ്ത ആളാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിൽ അനിൽ അക്കര മറുപടിയും നൽകി. എന്നാൽ എംഎൽഎയുടെ വാദങ്ങളെ ദീപ ശക്തമായ മറുപടി നൽകി ചെറുത്തു. പിന്നാലെ പികെ ബിജുവിന്റെ ഡോക്ടറേറ്റും കോപ്പിയടിയാണോ എന്ന് പരിഹസിച്ച് എംഎൽഎ രംഗത്ത് വന്നു.
കോൾ റെക്കോർഡ് പരിശോധിച്ചാലറിയാം
അനിൽ അക്കര എംഎൽഎ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇങ്ങനെ: എനിക്ക് ദീപ ടീച്ചറെക്കാൾ ബഹുമാനം അവരുടെ അച്ഛനോടാണ് .എനിക്ക് ഇങ്ങനെയെ കഴിയൂ ,ഇത് ദീപ ടീച്ചറുടെ പിതാവ് , എനിക്ക് മാറ്റിപ്പറയാൻ കഴിയില്ല , ഇദ്ദേഹത്തെ ആദരിക്കുന്ന ദിവസം രാവിലെ എന്നെ വിളിച്ച് ടീച്ചർ പറഞ്ഞത് കാൾ റെക്കോർഡ് പരിശോധിച്ചാൽ മനസ്സിലാക്കാം. പിന്നെ നാട്ടുകാരെ കേൾപ്പിക്കാത്തത് എന്റെ മര്യാദ .
ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ ?
പിന്നെ നിങ്ങൾ കേരളത്തിലെ മികച്ച എംപി യുടെ വക്താവ് ആണെന്ന് ആ ശ്രദ്ധക്ഷണിക്കലിൽ നിന്ന് മനസ്സിലായി . ഒരു സംശയം ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ ?അതിനുള്ള വളഞ്ഞ ബുദ്ധി നമ്മുടേതാണോ ?എന്തായാലും അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള ചില ബുദ്ധി എനിക്കും പറഞ്ഞ് തന്നിരുന്നല്ലോ?
തോൽക്കാൻ ബിജുവിന് ഈ ടീച്ചർ മാത്രം മതി
അത്തരത്തിൽ ഒരു ബുദ്ധിയാണോ ഇപ്പോൾ പി കെ ബിജുവിന് വേണ്ടി നടത്തുന്നത് . ഒരുകാര്യം ഉറപ്പ് #ബിജുതോൽക്കും #രമ്യജയിക്കും. തോൽക്കാൻ ബിജുവിന് ഈ ടീച്ചർ മാത്രം മതി'' എന്നാണ് അനിൽ അക്കര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. എംഎൽഎയുടെ പരിഹാസത്തിന് കനത്ത മറുപടിയാണ് ദീപ നിശാന്ത് ഫേസ്ബുക്കിലൂടെ നൽകിയിരിക്കുന്നത്.. കുറിപ്പ് വായിക്കാം:
നിങ്ങൾ എന്തൊരു ദുരന്തമാണ്
''അല്ലയോ ജനപ്രതിനിധീ, നിങ്ങൾ എന്തൊരു ദുരന്തമാണ്.നിങ്ങൾ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാർട്ടിയിൽ പ്രവർത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്?
എന്റച്ഛൻ എന്റെ അഭിമാനം
അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ - അവരുടെ സേവനമികവിനെ - അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അതിൽ രാഷ്ട്രീയം പരിഗണനാ വിഷയമായിരുന്നോ? എന്റച്ഛൻ എന്റെ അഭിമാനം തന്നെയാണ്. കൈക്കൂലി വാങ്ങാത്ത, അഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴിൽജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങൾ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛൻ പാത്രമായത്.
സമ്പാദ്യമായി തന്നത് വിദ്യാഭ്യാസം
എന്റെ ശുപാർശ പ്രകാരമാണോ നിങ്ങളെന്റെ അച്ഛനെ തെരഞ്ഞെടുത്തത്? അല്ലല്ലോ? ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ 37 വർഷത്തെ കറ പുരളാത്ത തൊഴിൽ ജീവിതം എന്റെ അച്ഛനുണ്ടെന്ന കാര്യം നിങ്ങളംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനും നന്ദി. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കാ കാര്യത്തിൽ സംശയമൊന്നുമില്ല. എന്റച്ഛൻ ഞങ്ങൾക്കു സമ്പാദ്യമായി തന്നത് വിദ്യാഭ്യാസം മാത്രമാണ്.
അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല
അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് വ്യക്തികളുടെ മേൽ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിൽ അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ? ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങിൽ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ?
കോൾ ലിസ്റ്റും', 'കോൾ റെക്കോർഡും' രണ്ട്
എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങിൽ പങ്കുകൊള്ളേണ്ടതുള്ളതിനാൽ വരാനാവില്ലെന്ന് പറയാൻ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ' വേണങ്കി കോൾ ലിസ്റ്റ് 'നോക്കിക്കോന്നും പറഞ്ഞ് നിങ്ങൾ വെല്ലുവിളിക്കുന്നത്?'കോൾ ലിസ്റ്റും', 'കോൾ റെക്കോർഡും' രണ്ടാണെന്ന ബോധ്യം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ദയവു ചെയ്ത് നിങ്ങളുടെ സ്വാധീനമുപയോഗിച്ച് അത് കണ്ടെത്തിത്തരിക.
ആ ചോദ്യമാണ് കിടുക്കിയത്
പിന്നെ 'ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ?'എന്ന ചോദ്യമാണ് കിടുക്കിയത്. എന്റെ കാര്യാണോ അതോ പി കെ യുടെ കാര്യമാണോ?സ്വന്തം നാട്ടിലെ കോൺഗ്രസ് തറവാട്ടിലെ പൊന്നോമനപ്പുത്രിക്ക് ഡോക്ടറേറ്റ് കിട്ടീന്നും പറഞ്ഞ് വല്ല സ്വീകരണോ മറ്റോ ഏർപ്പാടാക്കിയിട്ടുണ്ടോ? ഫ്ളക്സ് നിർബന്ധമായും ഉണ്ടായിരിക്കൂലോ അല്ലേ ?ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോ ഒന്നന്വേഷിക്കണം.
ഇത്തരം മണ്ടത്തരങ്ങൾ അവസാനിക്കണം
എനിക്ക് ഡോക്ടറേറ്റ് ഉണ്ടോന്ന്. റിസർച്ചിന്റെ വഴിയിലൂടെ ഞാൻ നടക്കുന്നേയുള്ളൂ. ഡാക്കിട്ടറായിട്ടില്ല! ആയാൽ ആദ്യം അറിയിക്കുന്നത് 'മുൻ'എംഎൽഎയെ ആയിരിക്കും. ഇനി ശ്രീ.പി.കെ ബിജുവിനെതിരെയാണ് അത്തരം ആരോപണങ്ങൾ ഉന്നയിച്ചതെങ്കിൽ അതിന് അദ്ദേഹം മറുപടി പറഞ്ഞോളും. അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഭൂരിപക്ഷം കുറയ്ക്കാൻ ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ അവസാനിക്കണം എന്നഭ്യർത്ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
അനിൽ അക്കര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ്
ദീപ നിശാന്തിന്റെ മറുപടി
യുജിസി ശമ്പളവും മാളികപ്പുറത്തമ്മ മോഹവും.. എംഎൽഎയ്ക്ക് ചുട്ട മറുപടി നൽകി ദീപ നിശാന്ത്
Lok Sabha Election 2019: ആലത്തൂർ ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....