ശോഭയുടെ ഭാവി തുലാസ്സിൽ... കേന്ദ്ര നേതൃത്വം കലിപ്പിൽ, ബിജെപി വിഭാഗീയതയിൽ ഇടപെടില്ലെന്ന് ആർഎസ്എസ്
തിരുവനന്തപുരം: ബിജെപി കേരള ഘടകം വിഭാഗീയതയില്‍ മുങ്ങി നില്‍ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ മൂന്ന് ഗ്രൂപ്പുകളാണ് ഉള്ളത്. അതില്‍ രണ്ട് കൂട്ടര്‍ ഒരുമിച്ച് വി മുരളീധരന്‍ പക്ഷത്തിനെതിരെ രംഗത്തുണ്ട്.
ശോഭയ്ക്ക് വേണ്ടി രംഗത്തിറങ്ങാൻ എഎൻ രാധാകൃഷ്ണൻ; ബിജെപി വിട്ടേക്കുമെന്ന പ്രചരണത്തിനിടെ പുതിയ നീക്കം
ബിജെപിയില്‍ പുതിയ ഗ്രൂപ്പ്? ആളെ കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍... പ്രതിസന്ധിയില്‍ സുരേന്ദ്രനും കൂട്ടരും
ശോഭ സുരേന്ദ്രനും പിഎം വേലായുധനും പരസ്യ പ്രതികരണവുമായി രംഗത്തിറങ്ങിയതോടെ വി മുരളീധരനും കെ സുരേന്ദ്രനും അല്‍പം പതറിയിരുന്നു. എന്നാല്‍ കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങളില്‍ ആര്‍എസ്എസ്സോ, കേന്ദ്ര നേതൃത്വമോ തത്കാലം ഇടപെടില്ല എന്നത് അവര്‍ക്ക് ആശ്വാസമാണ്.
ഇതോടെ ശോഭ സുരേന്ദ്രന്റെ ബിജെപിയിലെ ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുകയാണ്. വിശദാംശങ്ങള്‍ പരിശോധിക്കാം...
കേന്ദ്രത്തിന് അമര്‍ഷം
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേരളത്തിലെ ബിജെപിയ്ക്കുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ഗണ്യമായ നേട്ടം ഉണ്ടാക്കിയിട്ടും കേരളത്തില്‍ ബിജെപി ക്ലച്ച് പിടിക്കാത്തതിന് പിന്നില്‍ ഈ വിഭാഗീയതയാണെന്ന് കേന്ദ്ര നേതൃത്വം മുമ്പും വിലയിരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ വിഭാഗീയ പ്രശ്‌നങ്ങളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതൃത്വത്തിന് ഉള്ളത്.
ചരിത്രത്തിലാദ്യം
ശോഭ സുരേന്ദ്രനേയും പിഎം വേലായുധനേയും പോലുള്ള തലമുതിര്‍ന്ന നേതാക്കള്‍ ആണ് ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏറെ നാളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണ്.
ബിഹാര്‍ തിരഞ്ഞെടുപ്പ്
ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിയാതെ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാവില്ല എന്നാണ് വിവരം. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം കേരളത്തിലെ വിഷയങ്ങള്‍ കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെ തന്നെ പരിഗണിക്കും.
ചില തലകള്‍ ഉരുണ്ടേക്കും
വിഭാഗീയതയില്‍ ഒരുപക്ഷേ, കേന്ദ്രം കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും എന്നും സൂചനകളുണ്ട്. അത് ഏത് വിഭാഗത്തെയാണ് വേദനിപ്പിക്കുക എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. കേന്ദ്ര നേതൃത്വത്തില്‍ ശക്തമായ സ്വാധീനമുള്ള മുരളീധര പക്ഷം, അതുകൊണ്ട് തന്നെ ഇപ്പോള്‍ നിശബ്ദത പാലിക്കുകയാണ്.
ഇനിയും തരംതാഴ്ത്തുമോ
ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉണ്ടായിരുന്ന തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കി തരംതാഴ്ത്തി എന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രധാന പരാതി. പരസ്യ പ്രതികരണം ശോഭയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്. ഇനിയൊരു അച്ചടക്ക നടപടിയോ, തരംതാഴ്ത്തലോ വന്നാല്‍ പിന്നെ ശോഭ സുരേന്ദ്രന് ബിജെപിയില്‍ തുടരാനാകാത്ത സ്ഥിതിയാക്കും.
കേന്ദ്രത്തിന്റെ സൂചനകള്‍
കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷം നടത്തിയ പുന:സംഘടനയില്‍ എഎന്‍ രാധാകൃഷ്ണനേയും വൈസ് പ്രസിഡന്റ് ആക്കിയിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇത്രനാള്‍ പരാതി ഉന്നയിച്ചിട്ടും ശോഭയുടെ കാര്യത്തില്‍ കേന്ദ്രം ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല എന്നത് വ്യക്തമായ സൂചനയാണെന്നും നിരീക്ഷണങ്ങളുണ്ട്.
പദവി കൊടുക്കാന്‍
ശോഭ സുരേന്ദ്രന് ദേശീയ നേതൃത്വത്തില്‍ പദവി നല്‍കാന്‍ കേന്ദ്ര നേതൃത്വത്തിന് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനമോ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനമോ ശോഭയ്ക്ക് ലഭിച്ചേക്കുമെന്ന് പറഞ്ഞുകേട്ടിരുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ദേശീയ പുന:സംഘടനയിലും അവഗണിക്കപ്പെട്ടു.
ആര്‍എസ്എസ് ഇടപെടില്ല
ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടില്ല എന്നാണ് കേരളത്തിലെ പ്രാന്ത കാര്യവാഹക് പി ഗോപാലന്‍ കുട്ടി വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വിഭാഗീയ വിഷയത്തില്‍ ഒരുപക്ഷത്തിനും ആര്‍എസ്എസിന്റെ പിന്തുണ ലഭിക്കില്ല എന്നാണ് വിലയിരുത്തല്‍.
കുമ്മനത്തിന്റെ കാര്യത്തില്‍
എന്നാല്‍ കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിരുന്നു എന്നാണ് വിവരം. കുമ്മനത്തെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെതിലെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സുവര്‍ണാവസരം നഷ്ടപ്പെടുത്തും
കേരളത്തില്‍ എല്ലാം കൊണ്ടും പാര്‍ട്ടിയ്ക്ക് അനുകൂല സാഹചര്യമാണുള്ളത് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആ അനുകൂല സാഹചര്യത്തെ വിഭീഗീയത നഷ്ടപ്പെടുത്തുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഇപ്പോഴത്തെ ഔദ്യോഗിക പക്ഷവും പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരും.