കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്റെ മറുപണി; സമാന്തര യോഗം..ബിജെപിയിൽ പോര് മുറുകുന്നു
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്വർണക്കടത്ത് കേസ് മറ്റൊരു 'സുവർണാവസരം' ആക്കി സംസ്ഥാനത്ത് കളം നിറയാനുള്ള തീവ്രശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. സർക്കാരിനെതിരെ സമരമുഖത്ത് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് നിറഞ്ഞ് നിൽക്കുന്നത്. ഇതോടെയാണ് ബിജെപിയിലെ കേരളത്തിലെ വനിതാ മുഖമായ ശോഭാ സുരേന്ദ്രനെവിടെയെന്ന ചോദ്യം ഉയർന്നത്.
പിന്നാലെ സംസ്ഥാന ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു. വി മുരളീധരൻ വിഭാഗവുമായുള്ള അതൃപ്തികളാണ് ശോഭാ സുരേന്ദ്രന്റെ പിൻമാറ്റത്തിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടയിൽ ശോഭാ സുരേന്ദ്രൻറെ അതൃപ്തി പരിഹരിക്കാൻ അവർക്ക് ദേശീയ പദവി നൽകിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം പുസംഘടന കഴിഞ്ഞതോടെ ആ സാധ്യതും മങ്ങി. ഇതോടെ അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനയിക്കാനൊരുങ്ങുകയാണ് ശോഭ സുരേന്ദ്രൻ. വിവരങ്ങൾ ഇങ്ങനെ
അധ്യക്ഷ പദവിയെ ചൊല്ലി
ശ്രീധരൻ പിള്ള സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞതോടെയാണ് യഥാർത്ഥത്തിൽ വി മുരളീധര പക്ഷത്തെ നേതാവായ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിലുള്ള പോരിന് തുടക്കമാകുന്നത്. അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രൻ എത്തുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ പിന്തുണയോടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് കരുക്കൾ നീക്കിയതോടെ ശോഭാ സുരേന്ദ്രൻ പുറത്തായി.
ഉപാധ്യക്ഷ പദവി
അതിനിടയിൽ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശോഭയെ വെട്ടി ഉപാധ്യക്ഷ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. തന്നെ പൂർണമായും പാർട്ടിയിൽ നിന്ന് ഒതുക്കി നിർത്താനാണ് ഈ നീക്കം എന്ന പരാതിയായിരുന്നു ശോഭ ഇതോടെ ഉയർത്തിയത്. തുടർന്നായിരുന്നു പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അവർ പിൻമാറിയത്.
ദേശീയ പദവി
അതേസമയം ശോഭയെ പോലൊരു നേതാവിനെ മാറ്റി നിർത്തുന്നതിനെതിരെ ഒരു വിഭാഗം പാർട്ടിയിൽ രംഗത്തെത്തി. ഇതോടെ അവർക്ക് ദേശീയ പദവികൾ നൽകി പ്രശ്നപരിഹാരത്തിന് വഴി തേടുകയാണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവിയോ അഗമായോ അവരെ നിയമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
അർഹമായ പരിഗണന
അതുമല്ലെങ്കൽ പുനസംഘടനയിൽ അർഹമായ പരിഗണിന ലഭിക്കുമെന്ന റിപ്പോർട്ടുകളും വന്നു. എന്നാൽ പുനസംഘടനോടെ ബിജെപിയിൽ അതൃപ്തി ശക്തമായി. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ കേന്ദ്ര നേതൃത്വം പരിഗണിച്ചില്ലെന്ന് മാത്രമല്ല മുതിർന്ന അടുത്തിടെ പാര്‍ട്ടിയിലെത്തിയ എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍ എന്നിവർക്ക് അവസരം നൽകുകയും ചെയ്തു.
കാര്യമായ നഷ്ടം ഇല്ലെന്ന്
അതിനിടെ പാർട്ടിയിലെ നിലവിലെ സ്ഥിതിയിൽ കേന്ദ്ര നേതൃത്വത്തിന് പരാതി അറിയിച്ച ശോഭാ സുരേന്ദ്രന് മറ്റൊരു കടുംവെട്ട് കൂടി വി മുരളീധര പക്ഷം നൽകിയിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്റെ പിൻമാറ്റം പാർട്ടിക്ക് കാര്യമായ നഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് സുരേന്ദ്രൻ അടങ്ങുന്ന മുരളീധര പക്ഷം അറിയിച്ചിരിക്കുന്നത്.
സമാന്തര യോഗം ചേർന്നു
ഇതോടെ വി മുരളീധര പക്ഷത്തിനെതിരായ നീക്കം കടുപ്പിച്ചിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ. പാർട്ടിയിലെ നിലവിലെ സ്ഥിതിയിൽ അതൃപ്തിയുള്ള ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ സമാന്തര യോഗം ചേർന്നു. തൃശ്ശൂരിലായിരുന്നു യോഗം നടന്നത്.
ശോഭാ സുരേന്ദ്രനും പങ്കെടുത്തു
ബിജെപി മുന്‍ ഉപാദ്ധ്യക്ഷന്മാരായ കെപി ശ്രീശന്, പിഎം വേലായുധന്, മുന്‍ സംസ്ഥാന വക്താവ് ജെആര്‍ പദ്മകുമാര്‍, നിലവിലെ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ എന്നിവരാണ് യോഗം ചേർന്നത്. യോഗത്തിൽ ശോഭാ സുരേന്ദ്രനും പങ്കെടുത്തുവെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.
അംഗീകരിക്കാനാകില്ല
പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ചവരെ തഴഞ്ഞ് പാർട്ടി വിട്ട് എത്തിയ ടോം വടക്കനേയും എപി അബ്ദുള്ള കുട്ടിയേയും പരിഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് യോഗത്തിൽ നേതാക്കൾ ഉയർത്തിയത്. ഇതിനെതിരായ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കളുടെ തിരുമാനം.
ദേശീയ നേതൃത്വത്തെ സമീപിക്കാൻ
മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സംഘടന തലത്തിലുള്ള പ്രശ്നങ്ങൾക്ക് അവസാനം കാണുന്നതിനുള്ള നടപടി ശക്തമാക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ബിജെപിയിൽ ഭിന്നത ശക്തമാണെന്ന വികാരം ദേശീയ നേതൃത്വത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു ആവശ്യവുമായി വീണ്ടും ദേശീയ നേതൃത്വത്തെ സമീപിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാണ്.
Recommended Video
അതൃപ്തി ശക്തം
അതേസമയം കേരളത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് വി മുരളീധര പക്ഷത്തിന്റെ വാക്കുകൾ മാത്രം നേതൃത്വം പരിഗണിക്കുന്നതിലെ അതൃപ്തിയും നേതാക്കൾക്ക് ഉണ്ട്. വിഷയങ്ങൾ ഉയർത്തി പ്രതിഷേധം കടുപ്പിക്കാനാണ് നേതാക്കൾ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
സർക്കാരിന് കനത്ത തിരിച്ചടി; ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
വീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ
ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്നവും ഇല്ലെന്ന്...
സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്: കാരാട്ട് ഫൈസലിന് വൻ നിക്ഷേപം, 80 കിലോ സ്വർണം വിൽക്കാൻ സഹായിച്ചു