ശശികലയുടെ ആരാധകൻ.. വിദ്വേഷ പ്രസംഗങ്ങൾ കേൾക്കുക ഹോബി! ഹഫദിനെ കൊന്ന വിജയകുമാർ വർഗീയവാദി!
കാസര്‍കോഡ്: രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുക. ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഈ ക്രൂരകൃത്യം നടന്നത് കാസര്‍കോഡ് ജില്ലയിലെ ചാന്തന്‍മുള്ളിലാണ്. 2015ല്‍. പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വിജയകുമാറിന് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.
മനുഷ്വത്വമുള്ള ആര്‍ക്കും ആലോചിക്കാന്‍ പോലും സാധിക്കാത്ത ഈ അരുംകൊലയ്ക്ക് വിജയകുമാറിന് പ്രേരണയായത് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശശികലയുടെ വിദ്വേഷ പ്രസംഗങ്ങൾ
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന സംഘപരിവാര്‍ നേതാക്കളില്‍ മുന്നിലാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ സ്ഥാനം. മതവിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന ശശികലയുടെ പ്രസംഗങ്ങള്‍ക്ക് സംഘപരിവാറുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുമുണ്ട്. ശശികലയുടെ വിഷം തുപ്പുന്ന നാവ് മതേതരയായ മലയാളികളെ ശരിക്കും ആശങ്കപ്പെടുത്തുന്നതുമാണ്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ശശികല പ്രസംഗങ്ങളുടെ ഫാൻ
കാസര്‍കോഡ് കാഞ്ഞങ്ങാട് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫഹദിനെ കൊലപ്പെടുത്തി വിജയകുമാര്‍ ശശികലയുടെ വിദ്വേഷ പ്രസംഗങ്ങളുടെ ആരാധകനായിരുന്നുവത്രേ. കൊലപാതകത്തിന് ശേഷം പിടിയിലായ ഇയാളുടെ ഫോണില്‍ നിന്നും ശശികലയുടെ വിദ്വേഷ പ്രസംഗങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഈ പ്രസംഗങ്ങള്‍ കാണുന്നതാണത്രേ ഇയാളുടെ ഹോബി.
കടുത്ത വർഗീയവാദി
ഇടയ്ക്കിടെ പ്രസംഗങ്ങള്‍ കാണുക മാത്രമല്ല മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു വിജയകുമാര്‍. കടുത്ത വര്‍ഗീയവാദിയാണ് ഇയാളെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2013ല്‍ മുസ്സീം ഭീകരര്‍ ട്രെയിനിന് ബോംബ് വെച്ചിട്ടുണ്ട് എന്ന് ഇയാള്‍ പോലീസിന് വ്യാജ സന്ദേശം അയച്ചിരുന്നു. അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
അച്ഛനോടുള്ള വിരോധം
സിപിഎം പ്രവര്‍ത്തകനായ ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള വിരോധമാണ് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതനാണ് കൊല്ലപ്പെട്ട ഫഹദ്. രണ്ട് കാലുകള്‍ക്കും സ്വാധീനക്കുറവുണ്ട്. കൊടുവാളുമായി കൊലയാളി പാഞ്ഞടുത്തപ്പോള്‍ അതുകൊണ്ട് തന്നെ ഓടി രക്ഷപ്പെടാനും കുഞ്ഞുഫഹദിന് സാധിച്ചില്ല. പഠിക്കാന്‍ മിടുക്കനായിരുന്നു ഫഹദ്.
ഫഹദിന്റെ അയൽവാസി
പത്ത് വയസ്സ് കഴിഞ്ഞാല്‍ ശസ്ത്രക്രിയ വഴി കാലിന്റെ വൈകല്യം മാറ്റാമെന്ന് മംഗലാപുരത്തെ ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. അബ്ബാസിന്റെ അയല്‍വാസിയാണ് വിജയകുമാര്‍. പ്രത്യക്ഷത്തില്‍ രണ്ട് കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫഹദ് അധികസമയവും വിജയകുമാറിന്റെ വീട്ട് മുറ്റ്ത്ത് തന്നെയായിരുന്നു കളിക്കാറുള്ളത്.
അപ്പീലിന് പോകും
വിജയകുമാറും അമ്മയും ഫഹദിന്റെ വീട്ടിലും നിത്യസന്ദര്‍ശകരാണ്. എന്നിട്ടും ഇത്ര ക്രൂരമായി തന്റെ മകനെ കൊലപ്പെടുത്താന്‍ വിജയകുമാറിന് എങ്ങനെ സാധിച്ചെന്ന് അബ്ബാസ് ചോദിക്കുന്നു. ജീവപര്യന്തം ശിക്ഷയില്‍ തൃപ്തന്‍ അല്ലെന്നും അപ്പീലിന് പോകുമെന്നും അബ്ബാസ് പറയുന്നു. ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കാസര്‍കോഡ് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പിഎസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.
കുത്തിയ ശേഷം കഴുത്തറുത്തു
കല്യോട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയിലാണ് ആക്രമിക്കപ്പെട്ടത്. വാക്കത്തി ഉപയോഗിച്ചാണ് വിജയകുമാര്‍ ഫഹദിനെ വെട്ടിയത്. ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. മറ്റ് കുട്ടികളെ ഇയാൾ കത്തി കാട്ടി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് വീണു കിടന്ന കുഞ്ഞിന്റെ കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു.
ജീവപര്യന്തം തടവ്
നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച വിജയകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഐപിസി 341, 302 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവപര്യന്തം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയ്ക്കും പുറമേ ഒരു മാസം വെറും തടവും ഇയാള്‍ അനുഭവിക്കണം.