ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം;'വലിയ തിരുത്തിന്' കാരണക്കാരിയായ ഫഹീമയും പിതാവ് ഹക്സറും പറയുന്നു
കോഴിക്കോട്: കോളേജ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന ഹൈക്കോടതി വിധി വലിയ ചര്‍ച്ചയാവുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്‍റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട ഫഹീമ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് കോളേജിലെ അലിഖിത നിയമിത്തിനെതിരെ കോടതി കയറിയത്. വിദ്യാര്‍ഥികളുടെ അച്ചടക്കവും തടസമില്ലാത്ത പഠനവും ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന ഹോസ്റ്റല്‍ അധികൃതരുടെ വാദം തള്ളിയ കോടതി വിദ്യാര്‍ഥികള്‍ക്ക് അറിവുനേടാനും സ്വയം പ്രകടിപ്പിക്കാനുമുള്ള മാര്‍ഗമാണ് മൊബൈലും ലാപ്പ് ടോപ്പുമെന്ന ഹര്‍ജിക്കാരിയുടെ വാദം അംഗീകരിക്കുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ തിരിച്ചെടുക്കണമെന്ന് കോടതി
വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഹോസ്റ്ററിലേക്ക് മടങ്ങി പോവാനുള്ള ഒരുക്കത്തിലാണ് ചേളന്നൂര്‍ എസ്എന്‍ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ ഫഹീമ. കോളേജിലെ വിലക്കിനേയും നിയമപോരാട്ടത്തേയും കുറിച്ച് ഫഹീമയും മകളുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയ പിതാവ് ഹക്സറും വണ്‍ ഇന്ത്യയോട് സംസാരിക്കുന്നു.
വിലക്കും പരാതിയും
ഒന്നാം വര്‍ഷം തന്നെ ഹോസ്റ്റലില്‍ രാത്രി പത്ത് മണി മുതല്‍ രാവിലെ 6 വരെ മൊബൈല്‍ ഫോണ്‍ വാങ്ങി വെയ്ക്കുമായിരുന്നു. ഇത് അംഗീകരിക്കാന്‍ ആകുമായിരുന്നില്ല.തുടര്‍ന്ന് വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയതോട അടുത്ത വര്‍ഷം നിയന്ത്രണങ്ങള്‍ നീക്കി നല്‍കാമെന്നായിരുന്നു കോളേജ് അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ രണ്ടാം വര്‍ഷം ആയപ്പോഴും നിയന്ത്രണങ്ങള്‍ നീക്കിയില്ലെന്ന് മാത്രമല്ല ഫോണിനും ലാപ്ടോപ്പിനും അടക്കം ഈ വിലക്ക് ഏര്‍പ്പെടുത്തി.
ബോയ്സ് ഹോസ്റ്റലില്‍ വിലക്കില്ല
വൈകുന്നേരത്തെ സ്റ്റഡി ടൈമില്‍ 6 മുതല്‍ 9 വരെ നിയന്ത്രണം കര്‍ശനമാക്കി. ഇതിനെ താന്‍ അടക്കമുള്ള കുട്ടികള്‍ ചോദ്യം ചെയ്തു. കോളേജ് കാമ്പസില്‍ തന്നെയുള്ള ബോയ്സ് ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. അവിടെ വാര്‍ഡന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. കോളേജിലെ പിജി സ്റ്റുഡന്‍സിനോടും ഇതേ സമീപനമാണ് തുടര്‍ന്നത്. എന്നാല്‍ ഇവരില്‍ ചിലരുടെ മാതാപിതാക്കള്‍ക്ക് പിന്തുണയുമായി എത്തിയതോടെ അവര്‍ പരാതി പറയാന്‍ തയ്യാറായില്ല.
നിയമം പാലിച്ചില്ലേങ്കില്‍ പുറത്ത് പോകാം
ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണും സ്റ്റഡി ടൈമില്‍ ഉപയോഗിക്കാതിരിക്കാന്‍ ആകില്ലെന്ന് പ്രിന്‍സിപ്പിളിനെ കണ്ട് പരാതി പറഞ്ഞു. എന്നാല്‍ പരാതി ഗൗനിക്കാന്‍ പോലും തയ്യാറാകാതിരുന്നതോടെ പരാതി എഴുതി നല്‍കുകയായിരുന്നു. ചില നിയമങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ സംസാരിച്ചപ്പോള്‍ തന്‍റെ രക്ഷിതാവിനോട് കോളേജില്‍ വരാന്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലേങ്കില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് നിര്‍ബന്ധമായും വെക്കേറ്റ് ചെയ്യാനായിരുന്നു അവര്‍ തന്നോട് പറഞ്ഞത്.
തിരികെ ഹോസ്റ്റലിലേക്ക് തന്നെ
പ്രിന്‍സിപ്പലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തന്‍റെ പിതാവ് കേളേജില്‍ എത്തി. മകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു ഉപ്പ പ്രിന്‍സിപ്പിലിനോട് പറഞ്ഞത്, ഫഹീമ പറയുന്നു. വിധിയില്‍ സന്തോഷമുണ്ട്. ഇത്തരം അലിഖിത നിയന്ത്രണങ്ങളെ അതും മൊബൈല്‍ ഇന്‍റര്‍നെറ്റ് സാങ്കേതിക ഇത്രമാത്രം വളര്‍ന്നിരിക്കുന്ന കാലത്ത് ഇതിനെ ചോദ്യം ചെയ്യാതിരിക്കാനായില്ല, ഫഹീമ പറഞ്ഞു. ഇന്നലെ വൈകീട്ട് കോളേജില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് വിധി വന്ന വിവരം അറിഞ്ഞത്. വാട്സ് ആപ്പ് വഴി സുഹൃത്തുകളും കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഫഹീമ പറഞ്ഞു. കോളേജ് ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി പോകുമെന്നും ഫഹീമ വ്യക്തമാക്കി.
കട്ട സപ്പോര്‍ട്ട് നല്‍കിയ പിതാവ്
കോളേജിന്‍റെ നീതി നിഷേധത്തിനെതിരെ പൂര്‍ണ പിന്തുണ നല്‍കിയ പിതാവ് ഹക്സറിനോടുള്ള നന്ദിയും സ്നേഹവും ഫഹീമ പങ്കുവെച്ചു. പുതിയ കാലത്ത് ഏതൊരാൾക്കും, പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തിന് ഏറ്റവും ഉപകാരപ്രദവും അത്യാവശ്യവും ആയ മൊബൈൽ ഫോൺ പോലുള്ള ഒന്നിനെ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗഭീതിയുടെ പേരിൽ മാറ്റി നിർത്തുന്നത്, ഒരാളെ കൈകാലുകൾ കെട്ടിയിട്ട് നീന്താൻ വിടുന്നതിന് സമമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഈ നീക്കമെന്ന് ഹസ്കര്‍ പ്രതികരിച്ചു.
വേണ്ടത് ഉത്തരവാദിത്ത ഉപയോഗത്തിനുള്ള പരിശീലനം
നിരോധനമോ നിയന്ത്രണമോ അല്ല, പകരം ഉത്തരവാദിത്ത ഉപയോഗത്തിനുള്ള (Responsible Usage) പരിശീലനമാണ് വേണ്ടത് എന്നാണെന്റെ വിശ്വാസം...ചെറിയ ക്ലാസുകൾ മുതൽ പഠന ഉപകരണം ആയി മാത്രമല്ല, സാർവ്വത്രിക ഉപയോഗ സാധ്യതകളെയും പരിശീലിപ്പിച്ചെടുക്കേണ്ട ഒന്നാണ് നിലവിൽ മൊബൈൽ ഫോൺ. ക്ലാസ് മുറികളിൽ തന്നെ കൊണ്ടു വന്ന് പരിശീലനം നേടേണ്ട ഒന്ന്... നമ്മുടെ കരിക്കുലത്തിന്റെ അവിഭാജ്യ ഭാഗമാവേണ്ട ഒന്ന്.കാലം മുന്നോട്ട് പോവുകയാണ്. പുതിയ തലമുറയെ പിറകോട്ടല്ല, മുന്നോട്ടാണ് നടത്തേണ്ടത്. എന്തിനോടെങ്കിലും പിന്തിരിഞ്ഞ് നിന്നല്ല ആ മുന്നോട്ട് പോക്ക് സാധ്യമാവുക, പകരം ധീരമായി അതിനെ എതിരേറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ്, ഹക്സര്‍ പറഞ്ഞു. ജുലൈയിലാണ് കോടതി സമീപിച്ചത്. 'യുവര്‍ ലോയേസ് ഫ്രന്‍റ്' എന്ന സംഘടനയുടെ സഹായത്തോടെയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. ലെജിത്ത് ടി കോട്ടയ്ക്കല്‍, സൂര്യ ബിനോയ്, സ്നേഹ വിജയന്‍ തുടങ്ങിയ അഭിഭാഷകരാണ് കേസ് വാദിച്ചത്, ഹക്സര്‍ പറഞ്ഞു.