ബെവ് ക്യൂ പോസ്റ്റുകൾ മുക്കി, പ്രതികരിക്കാതെ ഫെയർകോഡ് കമ്പനി, ഒഴിവാക്കില്ലെന്ന് സർക്കാർ
കോഴിക്കോട്: സംസ്ഥാനത്ത് മദ്യവിതരണത്തിന് വേണ്ടി പുറത്തിറക്കിയ ബെവ് ക്യൂ ആപ്പിനെ കുറിച്ച് പരാതികള്‍ ഒഴിയുന്നില്ല. രണ്ടാം ദിവസവും നിരവധി പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആദ്യദിവസം ആപ്പ് പ്ലേ സ്റ്റോറില്‍ പലര്‍ക്കും ലഭ്യമായിരുന്നില്ല. ലഭ്യമായ ചിലര്‍ക്ക് ഒടിപി നമ്പര്‍ കിട്ടിയില്ല. ഒടിപി പ്രശ്‌നം പരിഹരിച്ചുവെങ്കിലും ആപ്പില്‍ തകരാറുകള്‍ തുടരുകയാണ്.
ബെവ് ക്യൂ ആപ്പിന്റെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനിക്കെതിരെ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. അതിനിടെ ഫെയര്‍കോഡ് കമ്പനിയുടെ കൊച്ചി ഇളംകുളത്തുളള ഓഫീസ് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഉടമകള്‍ ഫോണ്‍കോളുകളോട് പ്രതികരിക്കുന്നില്ല. മാത്രമല്ല ഫെയര്‍കോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പോസ്റ്റുകളെല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കുകയുമാണ്.
ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇതിനകം തന്നെ അഴിമതി ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. ഫെയര്‍കോഡിനെ ആപ്പ് നിര്‍മ്മാണം ഏല്‍പ്പിച്ചതിന് പിന്നില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണം. തകരാറുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മദ്യവിതരണത്തില്‍ നിന്ന് ബെവ് ക്യൂ ആപ്പിനെ ഒഴിവാക്കണം എന്നാണ് ബാറുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബെവ് ക്യൂ ആപ്പ് തുടരും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളത്.
ബെവ് ക്യൂ ആപ്പിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഫെയര്‍കോഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സാങ്കേതിക പ്രശ്‌നം ഉടനെ പരിഹരിക്കാം എന്നാണ് നിര്‍മ്മാതാക്കള്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആപ് പിന്‍വലിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Recommended Video
ബെവ് ക്യൂ ആപ്പ് തിങ്കളാഴ്ച മുതല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാവും എന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി അറിയിച്ചിരിക്കുന്നത്. ഞായര്‍, ഡ്രൈ ഡേ ആയ ജൂണ്‍ 1 തിങ്കള്‍ എന്നീ ദിവസങ്ങളില്‍ മദ്യ വിതരണം ഉണ്ടായിരിക്കില്ല. നാളേക്കുളള ടോക്കണ്‍ വിതരണം ഇന്ന് വൈകിട്ട് 6.30 മുതല്‍ ആണ് ആരംഭിക്കുക.
ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!
സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവർക്ക് പണി പാളി! ചൗഹാന്റെ മനസ്സിലുളളത് മറ്റൊന്ന്!
ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി!