ആലപ്പുഴയിൽ മോഷണമാരോപിച്ച് രോഗിയായ മധ്യവയ്‌സകനു ക്രൂര മര്‍ദ്ദനം;
ആലപ്പുഴ- മോഷ്ടാവെന്നാരോപിച്ചു മധ്യവയസ്‌കനു വ്യാപാരികളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പൊലീസ് ഒത്തുക്കളിക്കുന്നതായി ആരോപണം. ആലപ്പുഴ തലവടി സ്വദേശി ഷുക്കൂറാണ്(48) കഴിഞ്ഞ വ്യാഴാഴ്്ച്ച വൈകിട്ട് ക്രൂര മര്‍ദനത്തിനിരയായത്. സിസിടിവിയില്‍ കണ്ട മോഷ്ടാവാണെന്നു ആരോപിച്ചായിരുന്നു സദാചാരവാദികള്‍ ആക്രമിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഷുക്കൂറിനെ പിടികൂടി ആലപ്പുഴ കലവൂരിലെ ചന്തയ്ക്കുള്ളിലെ മുറിയില്‍ എത്തിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദിച്ച ശേഷം മുറിയില്‍ പൂട്ടിയിടുകയും മണ്ണഞ്ചേരി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും അവശനിലയിലായിരുന്ന ഷുക്കൂറിനെ കണ്ടു പന്തികേടു തോന്നിയ പൊലീസ് വ്യാപാരികളെയും മര്‍ദനത്തിനിരയായ ഷുക്കൂറിനെയും ഉടന്‍ തന്നെ സ്‌റ്റേഷനില്‍ നിന്നും വിട്ടയയ്ച്ചു. ഷുക്കൂറിനെ മര്‍ദ്ദിച്ച വ്യാപാരികളെ പൊലീസ് വെറുതെ വിടുകയായിരുന്നു. സംഭവത്തില്‍ വ്യാപാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളത്. കാലില്‍ വ്രണങ്ങള്‍ ഉള്ളതിനാല്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഷുക്കൂര്‍ എന്നു നാട്ടുകാര്‍ പറയുന്നു.
കലവൂരിലെ ചില കടകളില്‍ കഴിഞ്ഞ മാസം സംഭാവനപ്പെട്ടികള്‍ മോഷണം പോയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിപ്പെടാതെ കടയ്ക്കു മുന്‍പില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ശേഷം സിസിടിവി ക്യാമറയില്‍ കണ്ട ആളാണ് ഷുക്കൂറെന്നു ആരോപിച്ചു വ്യാപാരികള്‍ ആള്‍ക്കൂട്ട വിചാരണ നടത്തുകയായിരുന്നു. മര്‍ദനത്തിനിരയായ ആള്‍ക്കു പരാതി ഇല്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ ആവില്ലെന്നാണ് മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദിന്‌റെ മറുപടി.