'മലപ്പുറത്ത് ഇനിയും സ്‌ഫോടനം നടന്നാല്‍ സൈന്യമിറങ്ങും'!! വര്‍ഗീയ സംഘര്‍ഷത്തിനുള്ള ലക്ഷ്യമെന്ന് പോലീസ്
എ ഡി ജി പി ബി സന്ധ്യയുടെ ശബ്ദമെന്ന വ്യാജേനെയാണ് വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്.
മലപ്പുറം: നവംബര്‍ ഒന്നിനാണ് കേരളത്തിനെ ഞെട്ടിച്ചുകൊണ്ട് മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായത്. കേരളപ്പിറവി ദിനത്തിലെ സ്‌ഫോടനത്തിന്റെ ഭീതി വിട്ടൊഴിയും മുമ്പാണ് മലപ്പുറത്ത് ഇനിയും ഒരു സ്‌ഫോടനം കൂടി നടന്നാല്‍ ജില്ലയില്‍ സൈന്യമിറങ്ങുമെന്ന വാട്‌സ് ആപ്പ് സന്ദേശം പ്രചരിക്കുന്നത്.
മലപ്പുറം സ്‌ഫോടന കേസ് അന്വേഷിക്കുന്ന എ ഡി ജി പി ബി സന്ധ്യയുടെ ശബ്ദമെന്ന പേരിലാണ് വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്.
എന്നാല്‍ വോയിസ് ക്ലിപ്പ് വ്യാജമാണെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ വ്യക്തമാക്കി. എ ഡി ജി പിയുടെ ശബ്ദമെന്ന വ്യാജേനെ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതസ്പര്‍ധ വളര്‍ത്തി ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായാണ് മലപ്പുറത്തിന് ഒരു മുന്നറിയിപ്പ് എന്ന ആമുഖത്തോടു കൂടെ ഈ വോയിസ് ക്ലിപ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മലപ്പുറത്ത് ഒരു സ്‌ഫോടനം കൂടെ സംഭവിച്ചാല്‍ ജില്ലയില്‍ സൈന്യമിറങ്ങുമെന്നും പുരുഷന്‍മാരെയെല്ലാം തടവിലാക്കുമെന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നതത്രെ.അതുകൊണ്ട് പള്ളികളിലും വീടുകളിലും സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും മാറ്റാനും, ഭരണം സൈന്യം ഏറ്റെടുത്താല്‍ ജീവിതം ദുസ്സഹമാകുമെന്നും സന്ദേശത്തില്‍ പറയുന്നണ്ടത്രെ.
മതസ്പര്‍ധ വളര്‍ത്താനുള്ള ലക്ഷ്യം വെച്ചാണ് എ ഡി ജി പിയുടെ ശബ്ദമെന്ന വ്യാജേനെ ഈ വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്. നവംബര്‍ ഒന്നിനാണ് മലപ്പുറം കളക്ട്രേറ്റില്‍ സ്‌ഫോടനമുണ്ടായത്. കാറിനുള്ളില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എന്‍ ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ മലപ്പുറത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു. അല്‍ ഖ്വയ്ദയാണ് മലപ്പുറം സ്‌ഫോടനത്തിന്റെ പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. എ ഡി ജി പി ബി സന്ധ്യയ്ക്കാണ് സ്‌ഫോടനക്കേസിന്റെ അന്വേഷണ ചുമതല.