രാഷ്ട്രീയ നിലപാട് വ്യക്തമാക്കി; പിന്നാലെ മരിച്ചെന്ന് വ്യാജ പ്രചാരണം, തുറന്നടിച്ച് സംവിധായകൻ മധുപാൽ
നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മധുപാലിന്റ ഫോട്ടോ സഹിതമാണ് വ്യാജ വാർത്ത പ്രചരിച്ചത്. ബിജെപി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായും വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പ്രചരിച്ചത്.
കഴിഞ്ഞയാഴ്ച ഒരു പൊതു ചടങ്ങിൽ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മധുപാൽ സംസാരിച്ചത്. എന്നാൽ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ചിലർ വ്യാജ പ്രചാരണം നടത്തുകയായിരുന്നു.
കേരളത്തിൽ 77.67 % പോളിംഗ്; മൂന്ന് പതിറ്റാണ്ടിനിടയിലെ ഉയർന്ന പോളിംഗ്, രാത്രി വൈകിയും വോട്ടെടുപ്പ്
നിർണായക തിരഞ്ഞെടുപ്പ്
കോഴിക്കോട് വെച്ച് നടന്ന ഒരു സായാഹ്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അദ്ദേഹം നടത്തിയ പരാമർശമാണ് മറ്റൊരു രീതിയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ചിലർ പറയുന്നത്
ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതിയെന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളുണ്ടായി എന്ന് നാം കണ്ടതാണ്.
ഇടതുപക്ഷത്തിനൊപ്പം
ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവും അധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ. മനുഷ്യനെ മതത്തിന്റെ ചതുരക്കൂടിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടുപക്ഷത്തിനൊപ്പം നിൽക്കണം. ഇതായിരുന്നു മധുപാലിന്റെ വാക്കുകൾ.
വളച്ചൊടിച്ച് പ്രചാരണം
അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളച്ചൊടിച്ചാണ് ബിജെപി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞുവെന്ന തരത്തിൽ പ്രചരിച്ചത്. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മധുപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയും നൽകിയിരുന്നു. ഇക്കുറി ഇന്ത്യയിൽ നടക്കുന്നത് ഒരു തിരഞ്ഞെടുപ്പും അതുപോലെ ഒരു സമരവുമാണെന്ന് താൻ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണെന്ന് ഞാൻ വിശ്വസിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മറുപടി
മധുപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.
ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം
'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള് മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന് അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'
ഞാൻ വിശ്വസിക്കുന്നത്
അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള് മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്.
ജനാധിപത്യത്തിന്റെ മരണം
ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള് തുടര്‍ന്നുകൊണ്ടേയിരിക്കണം.
ജീവന്മരണ സമരം
ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല.
ഇല്ലെങ്കിൽ നാം മൃതതുല്യരാകും
ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യുമെന്നെഴുതിയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ