മെർക്കുറി കലർന്ന മരുന്ന് നൽകി; കൊല്ലത്ത് വ്യാജ വൈദ്യൻ പിടിയിൽ, നൂറോളം പേർ ഗുരുതരാവസ്ഥയിൽ!!
കൊല്ലം: അമിത അളവിൽ മെർക്കുറി കലർന്ന മരുന്ന് നൽകിയ വ്യാജ വൈദ്യൻ പോലീസ് പിടിയിൽ. വൈദ്യനോടൊപ്പം സഹായിയും പിടിയിലായിട്ടുണ്ട്. പുനലൂരിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ സംഘത്തിലുള്ള മൂന്ന് പേരെ കോട്ടയത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
വീടുകൾ തോറും കയറിയിറങ്ങി അമിത അളവിൽ മെർക്കുറി കലർന്ന മരുന്ന് വിതരണം ചെയ്ത് വരികയായിരുന്നു ഇവർ. മരുന്ന് കഴിച്ച് നാലു വയസുകാരൻ ഉൾപ്പടെ നൂറോളം പേർ ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. ആറ് മാസത്തോളമായി അഞ്ചൽ, ഏരൂർ പ്രദേശങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായത്.
ആന്ധ്രാ പ്രദേശ് കമ്മം ജില്ലയിലെ ഗുംപേല ഗുഡം ചെന്നൂരി പ്രസാദ്, ഇയാളുടെ അനുജൻ ചെന്നൂരി ഏലാദ്രി എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ പൊലീസ് പിടികൂടിയത്. വ്യാജ വൈദ്യനെ പിടികൂടാനായി പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഇയാൾ തെലങ്കാനയിലേക്ക് കടന്നിരുന്നു. അവിടെ നിന്ന് ട്രെയിൻ മാർഗം പുനലൂരിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പുനലൂർ റെയിൽവെ സ്റ്റേഷനിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.