ഐസ്ക്രീമും പലഹാരങ്ങളും കൊള്ളയടിക്കുന്ന യുവാക്കൾ! താനൂരിലെ കലാപത്തിൽ ബേക്കറി കൊള്ളയടിക്കുന്ന വീഡിയോ
നഗരത്തിലെ കെആർ ബേക്കറിയും കാട്ടുങ്ങൽ പടക്കക്കടയും വൈശാലി സ്റ്റോറും അക്രമിസംഘം തകർത്തു തരിപ്പണമാക്കി.
മലപ്പുറം: അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ വ്യാപകമായ അക്രമമായിരുന്നു അരങ്ങേറിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് തീരദേശ പട്ടണമായ താനൂരിലും. ഹർത്താൽ അനുകൂലികളെന്ന പേരിൽ അക്രമികൾ അഴിഞ്ഞാടിയ താനൂരിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.
ഹർത്താലിന്റെ പേരിൽ വർഗീയ മുതലെടുപ്പിന് ശ്രമിച്ചവർ ഹൈന്ദവരുടെ സ്ഥാപനങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന സ്ഥിതിയായിരുന്നു താനൂരിൽ. നഗരത്തിലെ കെആർ ബേക്കറിയും കാട്ടുങ്ങൽ പടക്കക്കടയും വൈശാലി സ്റ്റോറും അക്രമിസംഘം തകർത്തു തരിപ്പണമാക്കി.
കുത്തി തുറന്ന് അക്രമിച്ചു...
തിങ്കളാഴ്ചയിലെ ഹർത്താലിൽ അക്രമമുണ്ടായക്കുമെന്ന് ഭയന്ന് പൂട്ടിയിട്ട സ്ഥാപനങ്ങളാണ് ഹർത്താലനുകൂലികൾ കുത്തി തുറന്ന് അക്രമിച്ചത്. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെആർ ബേക്കറിയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന യുവാക്കൾ ബേക്കറി പലഹാരങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ഫർണ്ണീച്ചറുകൾ തകർക്കുകയും ചെയ്തു. കെആർ ബേക്കറിയിൽ മാത്രം ഏകദേശം നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ബീച്ച് റോഡിലെ പടക്കക്കടയും കൊള്ളയടിച്ച അക്രമികൾ ഈ പടക്കങ്ങൾ ഉപയോഗിച്ചാണ് പോലീസിനെ നേരിട്ടത്. ഇതിനുപുറമേ പടക്കങ്ങൾ കൂട്ടമായി റോഡിലിട്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ...
താനൂർ നഗരത്തിൽ അഴിഞ്ഞാടിയ യുവാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കെആർ ബേക്കറി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. ബേക്കറിയുടെ മുൻവശത്തും, അകത്തും സ്ഥാപിച്ച രണ്ട് സിസിടിവി ക്യാമറകളിൽ പതിഞ്ഞ ആക്രമണദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്ഥാപനത്തിന്റെ പൂട്ട് തകർക്കുന്നതും അകത്ത് കടന്ന് പലഹാരങ്ങളും ശീതളപാനീയങ്ങളും മോഷ്ടിക്കുന്നതും ഈ രണ്ട് വീഡിയോകളിലും വ്യക്തമായി കാണാം.
ഷട്ടർ തകർത്ത്...
താനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ സംഘം കെആർ ബേക്കറിയുടെ പൂട്ട് തകർത്താണ് അകത്ത് കടന്നത്. ചുവന്ന ഷർട്ടിട്ട യുവാവ് മുഖം മറച്ചെത്തി ഷട്ടറിന്റെ പൂട്ട് അടിച്ചുതകർക്കുന്നത് സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കമ്പിവടി കൊണ്ടും കല്ല് കൊണ്ടും അടിച്ചാണ് ഷട്ടറിന്റെ പൂട്ട് തകർത്തിരിക്കുന്നത്. ഇതിനിടെ സ്ഥാപനത്തിന്റെ മുകൾ നിലയിലെ ചില്ലുകൾ തകർത്തു. ഷട്ടർ തകർക്കാനുള്ള ശ്രമത്തിനിടെയാണ് ബേക്കറിക്ക് മുന്നിലെ സിസിടിവി ക്യാമറ ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ക്യാമറയും അടിച്ചുതകർത്തു. എന്നാൽ ക്യാമറ തകർക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
ഐസ്ക്രീമും പലഹാരങ്ങളും...
പൂട്ട് തകർത്ത് കെആർ ബേക്കറിയുടെ അകത്തേക്ക് കടന്ന അക്രമിസംഘം പിന്നീട് ബേക്കറിക്കുള്ളിൽ അഴിഞ്ഞാടുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് രണ്ടാമത്തെ സിസിടിവി ക്യാമറയിലുള്ളത്. ബേക്കറിയിലെ പലഹാരങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീം ബോക്സുകളും ഇവർ കൊള്ളയടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുപുറമേ ചിലർ ക്യാഷ് കൗണ്ടറിലെ പണപ്പെട്ടി തുറന്നുനോക്കുന്നുണ്ട്. അക്രമിസംഘത്തിലെ ചിലർ പലഹാരങ്ങളും ഐസ്ക്രീമും കൈക്കലാക്കിയപ്പോൾ മറ്റു ചിലർക്ക് ചോക്ലേറ്റുകളോടായിരുന്നു താൽപര്യം. ചിലരാകട്ടെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന ശീതളപാനീയ കുപ്പികളും കൈക്കലാക്കി.
വ്യക്തമായി പതിഞ്ഞു...
ബേക്കറി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലെ മിക്കവരും തുണി ഉപയോഗിച്ച് മുഖം മറച്ചശേഷമാണ് ഈ കൊടുംക്രൂരത കാണിച്ചത്. പക്ഷേ, ചോക്ലേറ്റും ഐസ്ക്രീം കണ്ട ആവേശത്തിൽ ചിലരെല്ലാം മുഖം മറയ്ക്കാൻ വിട്ടുപോയി. ഇവരുടെ മുഖങ്ങളെല്ലാം സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. ചോക്ലേറ്റ് പെട്ടി കണ്ട ഒരാൾ ചിരിച്ചുകൊണ്ട് എല്ലാം വാരിയെടുത്തു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. സാധനങ്ങൾ കൊള്ളയടിച്ച ശേഷം അക്രമികൾ സ്ഥാപനത്തിലെ ഫർണ്ണീച്ചറുകളും ഫ്രിഡ്ജും ഫ്രീസറുകളും പലഹാരങ്ങളും നശിപ്പിച്ചു.
സഹായനിധി...
തിങ്കളാഴ്ചയിലെ അപ്രഖ്യാപിത ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ കെആർ ബേക്കറിക്ക് മാത്രം ഏകദേശം നാൽപത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. താനൂരിലെ ശാഖ ഇനി തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകണമെന്ന് കഴിഞ്ഞദിവസം താനൂരിലെത്തിയ മന്ത്രി കെടി ജലീൽ കെആർ ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. താനൂരിലെ അക്രമസംഭവങ്ങളിൽ നഷ്ടം സംഭവിച്ച സ്ഥാപനങ്ങൾ പുനർ നിർമ്മിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ സഹായനിധിയും രൂപീകരിച്ചു. ഉടമകളിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ സ്ഥാപനങ്ങളെല്ലാം പുനർനിർമ്മിക്കാനാണ് ഈ സഹായനിധി. പൊതുജന കൂട്ടായ്മയിലുള്ള ഈ സഹായനിധിയിലേക്ക് മന്ത്രി കെടി ജലീൽ 25000 രൂപയും താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ ഒരു ലക്ഷം രൂപയും സംഭാവന നൽകി. ഇതിനുപുറമേ താനൂരിലെയും പരിസരപ്രദേശങ്ങളിലെയും വ്യവസായികളും സഹായം വാഗ്ദാനം ചെയ്തു.
ബേക്കറി ശൃംഖല...
കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ബേക്കറി ശൃംഖലകളിലൊന്നാണ് കെആർ ഗ്രൂപ്പ്. ബേക്കറിയോട് ചേർന്ന് റെസ്റ്റോറന്റുകളും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് താനൂരിൽ പ്രവർത്തനം ആരംഭിച്ച കെആർ ബേക്കറിക്കെതിരെ നേരത്തെയും കുപ്രചരണങ്ങളുണ്ടായിരുന്നു. എസ്എൻഡിപി യോഗം നേതാവും പൗരപ്രമുഖനുമായ കെആർ ബാലനാണ് കെആർ ഗ്രൂപ്പ് ചെയർമാൻ.
നിരോധനാജ്ഞ തുടരുന്നു...
അതേസമയം, തിങ്കളാഴ്ചയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച താനൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. താനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പോലീവ് കാവൽ തുടരുന്നു. സായുധ സേനയും താനൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ദിവസത്തെ ആലസ്യത്തിന് ശേഷം താനൂരിലെ വ്യാപാരസ്ഥാപനങ്ങളും വിപണിയും പഴയപോലെ ഉണർന്നുവരികയാണ്. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വൈകുന്നേരത്തിന് ശേഷം ടൗണിലേക്കെത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു.
അറസ്റ്റ് തുടരുന്നു...
താനൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമിസംഘത്തിൽ ഉൾപ്പെട്ട യുവാക്കൾക്കായി പോലീസ് തിരച്ചിലും തുടരുകയാണ്. ഇതിനിടെ ഒട്ടേറേപേരെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മിക്കവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും മൂന്നാം ദിവസവും പ്രതികളുടെ അറസ്റ്റ് തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...
അഴിഞ്ഞാടി യുവാക്കൾ, യുദ്ധക്കളമായി താനൂർ... പോലീസിന് നേരെ പടക്കമേറ്... വിറങ്ങലിച്ച് ജനങ്ങൾ...