ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...
ഇവരിൽ പലർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോഴിക്കോട്: സോഷ്യൽ മീഡിയയിലെ ആഹ്വാനപ്രകാരം നടത്തിയ അപ്രഖ്യാപിത ഹർത്താലിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയുമായി പോലീസ്. ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ പലർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, അപ്രഖ്യാപിത ഹർത്താലിൽ ഇത്രയുമധികം യുവാക്കൾ സംഘടിച്ചതിനെക്കുറിച്ചും അതിനുപിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെക്കുറിച്ചും ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങി. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ യുവാക്കളെ ഇറക്കിവിട്ട് ചില വർഗീയ സംഘടനകൾ മുതലെടുപ്പ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വടക്കൻ കേരളത്തിൽ...
അപ്രഖ്യാപിത ഹർത്താലിൽ വടക്കൻ കേരളത്തിലെ വിവിധ മേഖലകളിലാണ് വ്യാപകമായ അക്രമമുണ്ടായത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജിലകളിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കൾ അഴിഞ്ഞാടി. കഴിഞ്ഞദിവസത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇതുവരെ അഞ്ഞൂറിലധികം പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
കോഴിക്കോട്...
ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ മാത്രം 104 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 51 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ ജാമ്യത്തിൽ വിട്ടു. കോഴിക്കോട് ജില്ലയിൽ ഇരുന്നൂറിലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ നിന്ന് മാത്രം 116 പേർ പിടിയിലായി. റൂറൽ പോലീസ് പരിധിയിൽ നിന്ന് 80ലധികം പേരെയും പോലീസ് പിടികൂടി. ഇവരിൽ ഭൂരിഭാഗം പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോലീസ്...
അപ്രഖ്യാപിത ഹർത്താലിൽ അക്രമം നടത്തിയവരിൽ പാലക്കാട് ജില്ലയിൽ നിന്ന് 250ലധികം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിൽ 92 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറിലധികം പേരെയും പിടികൂടിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പ്...
കഴിഞ്ഞദിവസം ഏറ്റവും വലിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത താനൂരിൽ ഇതുവരെ എട്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമിസംഘത്തിൽ ഉൾപ്പെട്ടെ കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിശോധിക്കുന്നു...
അതേസമയം, സോഷ്യൽ മീഡിയ വഴിയുണ്ടായ പ്രചരണങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്രസ്വഭാവമുള്ള സന്ദേശങ്ങളും ഹർത്താലെന്ന വ്യാജ സന്ദേശവും പ്രചരിപ്പിച്ച വാട്സാപ്പ് നമ്പറുകളും കൂട്ടായ്മകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇക്കാര്യത്തിൽ കൂടുതൽ നിരീക്ഷണം നടത്തി കുപ്രചരണം അഴിച്ചുവിട്ടവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
സ്ഥിതിഗതികൾ ശാന്തം...
മലപ്പുറത്ത് രൂക്ഷമായ അക്രമങ്ങളും കവർച്ചകളും അരങ്ങേറിയ താനൂരിൽ ചൊവ്വാഴ്ച സ്ഥിതിഗതികൾ ശാന്തമാണ്. അക്രമസംഭവങ്ങളെ തുടർന്ന് താനൂർ, പരപ്പനങ്ങാടി, തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.
ശക്തമായ കാവൽ...
കഴിഞ്ഞദിവസം അക്രമികൾ അഴിഞ്ഞാടിയ താനൂർ ജംങ്ഷനിലും പരിസരത്തും പോലീസിനൊപ്പം സായുധസേനയും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ, വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
പരാജയം...
സോഷ്യൽ മീഡിയയിലെ ആഹ്വാനപ്രകാരം യുവാക്കൾ സംഘടിച്ച് അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പോലീസ് ഇന്റലിജൻസ് അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ. താനൂർ അടക്കമുള്ള മേഖലകളിൽ അക്രമം നടത്തിയ യുവാക്കളിൽ ഭൂരിഭാഗവും മുസ്ലീം ലീഗ്, എസ്ഡിപിഐ പ്രവർത്തകരായിരുന്നു. ഡിവൈഎഫ്ഐയിലെ യുവാക്കളും ചിലയിടങ്ങളിൽ ഉണ്ടായിരുന്നു.
അഴിഞ്ഞാടി യുവാക്കൾ, യുദ്ധക്കളമായി താനൂർ... പോലീസിന് നേരെ പടക്കമേറ്... വിറങ്ങലിച്ച് ജനങ്ങൾ...
താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ്