പുഴയിലൂടെ ഒഴുകിപ്പോകുന്ന മാനുകളും ആളുകളും.. വെള്ളം കയറിയ കാറുകൾ.. സത്യാവസ്ഥ ഇതാണ്
കോഴിക്കോട്: പ്രളയഭീതിയില്‍ നിന്നും കേരളം മുക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വരുന്ന അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ സോഷ്യല്‍ മീഡിയയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പല വീഡിയോകളും പ്രചരിക്കുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ ആളുകൾ ഒഴുകിപ്പോകുന്നതും പുഴയിലൂടെ ഒഴുകി വരുന്ന മാന്‍കൂട്ടവും വെള്ളത്തിനടിയിലായ നിരവധി കാറുകളുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇത്തരം വീഡിയോകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടേ..
നദികൾ നിറഞ്ഞൊഴുകുന്നു
കനത്ത മഴ കാരണം സംസ്ഥാനത്തെ മിക്കവാറും നദികളെല്ലാം നിറഞ്ഞ് ഒഴുകുകയാണ്. ഇടുക്കി ഡാം പൂര്‍ണമായും തുറന്നതോടെ പെരിയാറില്‍ ഒരാള്‍പ്പൊക്കത്തില്‍ വരെ വെള്ളം ഉയരുകയുണ്ടായി. അതിനിടെയാണ് പുഴയിലൂടെ നൂറുകണക്കിന് മാനുകള്‍ ഒഴുകി വരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.
ഒഴുകിപ്പോകുന്ന മാനുകൾ
ചാലിയാര്‍ പുഴയിലൂടെ നൂറിലധികം മാനുകള്‍ കാട്ടില്‍ നിന്നും ഒഴുകിപ്പോകുന്നു എന്നാണ് ഈ വീഡിയോയെക്കുറിച്ച് പ്രചരിക്കുന്നത്. എന്നാല്‍ സത്യം മറ്റൊന്നാണ്. ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതേ അല്ല. മറിച്ച് ഒഡീഷയില്‍ നിന്നുള്ളതാണ്. അടുത്തിടെ ഒഡീഷയിലുണ്ടായ മഴയിലാണ് ഇത്തരത്തില്‍ നിരവധി മാനുകള്‍ വെള്ളത്തിലൂടെ ഒലിച്ച് വന്നത്.
ഒഡിഷയിലെ മാനുകൾ
ജൂലൈ 21 മുതല്‍ തന്നെ ഈ വീഡിയോ നിരവധി യൂട്യൂഡ് ചാനലുകള്‍ വഴി വൈറലായി മാറിയതായിരുന്നു. ഈ വീഡിയോ ആണ് നിലമ്പൂരിലേത് എന്ന പേരില്‍ മലയാളികള്‍ പ്രചരിപ്പിക്കുന്നത്. വനമേഖല ഉണ്ട് എന്നതിനാലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയ പ്രദേശം എന്നതിനാലുമാണ് ആളുകള്‍ ഈ വീഡിയോ നിലമ്പൂരിലേതാണെന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നത്.
വെള്ളത്തിൽ മുങ്ങിയ കാറുകൾ
മറ്റൊന്ന് വാട്‌സ്ആപ്പിലടക്കം പ്രചരിക്കുന്ന ഒരു വെള്ളപ്പൊക്കത്തിന്റെ ചിത്രമാണ്. ഇടുക്കി ഡാം തുറന്നതിന് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കൊച്ചിയിലെ റിനോ കമ്പനിയിലെ കാറുകള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി എന്ന പേരിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് പക്ഷേ സംഭവം കേരളത്തില്‍ തന്നെ നടന്നതാണ്.
അത് 2013ലേത്
എന്നാല്‍ കാറുകള്‍ മുങ്ങിയത് ഈ മഴക്കാലത്തല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2013ലാണ്. അന്നുണ്ടായ ശക്തമായ മഴയില്‍ വെള്ളപ്പൊക്കമുണ്ടായി കളമശ്ശേരിയിലെ റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയിരുന്നു. നിരവധി കാറുകള്‍ പൂര്‍ണമായും അന്ന് വെള്ളത്തില്‍ മുങ്ങി. ആ ചിത്രമാണ് പലരും തെറ്റിദ്ധരിച്ച് പുതിയതെന്ന് കരുതി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.
ഒഴുകിപ്പോകുന്ന ആളുകൾ
മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ത്ത് പെയ്യുന്ന മഴയിലുണ്ടായ ഒഴുക്കില്‍ ഒരു കൂട്ടം ആളുകള്‍ ഒഴുകിപ്പോകുന്ന വീഡിയോ ആണ്. വയനാട്ടിലെ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒഴുകിപ്പോകുന്ന ആളുകൾ എന്നാണ് വീഡിയോയെക്കുറിച്ച് പറയുന്നത്. മലയാളികള്‍ തന്നെയാണെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കരയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ നിലവിളിക്കുന്നതും കയറിട്ട് ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
വ്യാജപ്രചാരണം നടത്തരുത്
ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണ് എന്നോ എവിടെ നിന്ന് ചിത്രീകരിച്ചതാണ് എന്നതോ വ്യക്തമാല്ല. ഈ വീഡിയോയുടെ ആധികാരികതയും സ്ഥിരീകരിച്ചിട്ടില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആശങ്ക പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.
മാനുകൾ ഒഴുകിപ്പോകുന്നു
മാനുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന വീഡിയോ കാണാം
ആളുകൾ ഒഴുകിപ്പോകുന്നു
ആളുകൾ ഒഴുകിപ്പോകുന്ന വീഡിയോ കാണാം