ശബരിമലയെ തകര്‍ത്താല്‍ കണ്ണീര് കുടിക്കേണ്ടി വരും.. സജിത മഠത്തിലിനെ 'രാധ തമ്പുരാട്ടി'യാക്കി പ്രചാരണം
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതുമുതൽ യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമാണ്. പ്രത്യക്ഷ സമരം മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയുള്ള നുണപ്രചാരണങ്ങളും സജീവമാകുകയായിരുന്നു. ശബരിമലയിലെ പോലീസ് അതിക്രമം എന്നരീതിയിൽ പ്രചരിച്ച ഫോട്ടോഷോപ്പ് ചിത്രങ്ങൾ മുതൽ പന്തളം അമ്മയുടെ ശാപവാക്കുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ശബരിമല വിധിയെ വിശ്വാസികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങൾ. പന്തളം അമ്മയുടെ ശാപവാക്കുകൾ എന്നരീതിയിൽ പ്രചരിച്ച ചിത്രത്തിന് പിന്നാലെയാണ് പന്തളം കൊട്ടാരത്തിലെ തലമുതിർന്ന അംഗമായ രാധ തമ്പുരാട്ടിയുടെ മുന്നറിയിപ്പുകൾ പ്രചരിക്കുന്നത്. എന്നാൽ ഇത്തവണ ഫോട്ടോഷോപ്പുകാർക്ക് പണിപാളി. സിനിമാതാരം സജിതാ മഠത്തിലിന്റെ മുഖമാണ് രാധതമ്പുരാട്ടിക്ക് നൽകിയിരിക്കുന്നത്.
രാധ തമ്പുരാട്ടി
ശബരിമലയിലെ ഞങ്ങളുടെ പൂർവ്വികർ രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സംസ്ഥാന സർക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും. ഇത് ഈ നാടു ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായി കരുതിക്കോളു. ഈ മാതൃശാപം എന്നും അഗ്നിയായി നീറി നിൽക്കട്ടെ. പന്തളം കൊട്ടാരത്തിലെ തലമുതിർന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു, എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. എന്നാൽ സിനിമാ താരം സജിതാ മഠത്തിലാണ് ചിത്രത്തിലെ രാധതമ്പുരാട്ടിയെന്നതാണ് രസകരമായ കാര്യം.
വ്യജപ്രചാരണങ്ങൾ
തന്റെ പേരിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സജിതാ മഠത്തിൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു! (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും? please help me!'എന്ന് ഫേസ്ബുക്കിൽ കുറിച്ചു. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സംഘപരിവാറുകാരെ കളിയാക്കാനായി ആരെങ്കിലും ചെയ്തതാകാം ഇതെന്ന് ചിലർ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ക്യാപ്റ്റൻ ലക്ഷിയും
ആറ് വർഷം മുമ്പ് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റൻ ലക്ഷ്മിയേയും പന്തളം കുടുംബാംഗമായി മാറ്റി പ്രാചരണം നടന്നിരുന്നു. സജിതാ മഠത്തിലിന്റേതിന് സമാനമായ വാചകങ്ങളായിരുന്നു ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചിരുന്നത്. പന്തളം കൊട്ടാരത്തിലെ തലമുതിർന്ന അംഗമായ ലക്ഷ്മി തമ്പുരാട്ടി പറയുന്നു എന്ന പേരിലായിരുന്നു ക്യാപ്റ്റൻ ലക്ഷ്മിയുടെ ഫോട്ടോ പതിപ്പിച്ച് പ്രചാരണം.
പന്തളം അമ്മയുടെ പേരിൽ
അമ്പത് വയസിൽ താഴെ പ്രായമുളള സ്ത്രീകൾ ശ്രീകോവിലിന് മുന്നിലെത്തിയാൽ അയ്യപ്പകോപം ഉണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. ഇത്തരം വാദങ്ങൾക്ക് ശക്തിപകരാനാണ് പന്തളം അമ്മയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ശാപവാക്കുകൾ പ്രചരിപ്പിച്ചത്. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സന്താനലബ്ദി ഉണ്ടാകില്ലെന്ന് പന്തളം അമ്മ ശപിക്കുന്നു എന്ന പേരിലാണ് പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചത്.
പന്തളം അമ്മയുടെ ശാപം
" എന്റെ മകന്‍ ഇരിക്കുന്ന പുണ്യപൂങ്കാവനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടേ..മനസാ വാചാ കര്‍മണാ ഇതില്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും ഗതി പിടിക്കില്ല.. സന്താന ലബ്ധിക്കായി അവര്‍ ഉഴലും. രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും.. ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം" എന്ന അടിക്കുറുപ്പോടെയാണ് പന്തളം അമ്മയുടെ ഫോട്ടോവച്ച വ്യാജ വാർത്ത പ്രചരിച്ചത്.
സത്യം ഇതാണ്
2017 നവംബർ 17ന് മരണമടഞ്ഞ അമ്മ തമ്പുരാട്ടിയുടെ ഫോട്ടോ വച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണമെന്നതായിരുന്നു സത്യം. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും സമൂഹമാധ്യമങ്ങളിവൂടെയുള്ള ഈ കലാപരിപാടിക്ക് അറുതിവന്നിട്ടില്ല. ശബരിമല വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത് 40 പേർക്കെതിരെ പേലീസ് കേസെടുത്തിരുന്നു.
ജഡ്ജിക്ക് പക്ഷാഘാതം
സുപ്രീം കോടതിയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളർന്നുവെന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണമാണ് നടന്നത്. തളർന്ന ജഡ്ജിയുടെ ചിത്രമായി പ്രചരിപ്പിച്ചത് സാക്ഷാൽ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ ചിത്രവും.
പികെ ശശിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്, യുവതിയുടെ പരാതി ശരിവെച്ച് കണ്ടെത്തൽ
പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ