അഭിജിത്തിനെ ഉത്തരംമുട്ടിച്ച ചോദ്യങ്ങൾ... വ്യാജപേരിൽ കൊവിഡ് ടെസ്റ്റ് നടത്തി കുടുങ്ങിയ കെഎസ് യു നേതാവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിപക്ഷ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തോതില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സമരങ്ങള്‍ക്കെതിരെ ആയിരുന്നില്ല വിമര്‍ശനം, സമര രീതികള്‍ക്കെതിരെ ആയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ അത് വഴിവയ്ക്കും എന്നായിരുന്നു ആക്ഷേപം.
Recommended Video
കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി? കെഎം അഭിജിത്തിനെതിരെ പരാതി
സമരത്തിന്റെ മുന്നിലുണ്ടായിരുന്ന പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനിടെയാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജപേരും ഫോണ്‍ നമ്പറും നല്കി കൊവിഡ് പരിശോധന നടത്തിയതായി ആക്ഷേപം ഉയരുന്നത്. അഭിജിത്തിന് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. സംഭവം പരാതിയാവുകയും വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ വിശദീകരണവുമായി അഭിജിത്ത് രംഗത്തെത്തി. എന്നാല്‍ ആ വിശദീകരണങ്ങളില്‍ തീരില്ല കാര്യങ്ങള്‍.
പേര് തന്നെ മാറ്റി
കെഎസ് യുവിലെ സഹപ്രവര്‍ത്തകനായ ബാഹുല്‍ കൃഷ്ണയ്ക്കൊപ്പമാണ് പരിശോധനയ്ക്ക് പോയത് എന്നാണ് അഭിജിത്ത് പറയുന്നത്. തന്റെ പേര് കാരണം സെന്‍സേഷണല്‍ അവേണ്ട എന്ന് കരുതി ബാഹുല്‍ കൃഷ്ണ പേര് മാറ്റി നല്കിയതാവാം എന്നായിരുന്നു അഭിജിത്ത് ആദ്യം പറഞ്ഞത്. പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍ അത് ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ക്ലെറിക്കല്‍ മിസ്റ്റേക്ക് ആകും എന്നാക്കി.
കെഎം അഭിജിത്ത് അഭി എംകെ ആയി, ഫോണ്‍ നമ്പറും മാറ്റി
കെഎം അഭിജിത്ത് എന്ന കെഎസ് യു പ്രസിഡന്റിന്റെ പേര് അഭി കെഎം എന്നാണ് കൊടുത്തിരുന്നത്. വിലാസം ആണെങ്കില്‍ തിരുവനന്തപുരത്തെ സുഹൃത്തിന്റേത് തന്നെ. സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാതെ വീട്ടുടമസ്ഥന്റെ ഫോണ്‍ നമ്പറും ആണ് അഭിജിത്ത് നല്‍കിയത്.
ആരാണ് പേര് കൊടുക്കുക?
കൊവിഡ് പരിശോധനയ്ക്ക് പോകുമ്പോള്‍ ആരാണ് പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കേണ്ടത് എന്നാണ് പ്രധാനപ്പെട്ട ചോദ്യം. അത് ടെസ്റ്റ് ചെയ്യേണ്ട ആള് തന്നെയാണ് നല്‍കേണ്ടത്. ടെസ്റ്റ് ചെയ്യേണ്ട ആളില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ ശേഖരിക്കുക. പിന്നെങ്ങനെ അഭിജിത്തിന്റെ വിവരങ്ങള്‍ സുഹൃത്തായി ബാഹുല്‍ കൃഷ്ണ നല്കി എന്നതാണ് ചോദ്യം.
ആരുടെ ഫോണ്‍ നമ്പര്‍?
കൊവിഡ് പരിശോധന നടത്തുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ ആണ് നല്‍കേണ്ടത്. അല്ലാതെ വീട്ടുടമസ്ഥന്റെ നമ്പര്‍ അല്ല. കെഎസ് യു സംസ്ഥാന നേതാവ് കൂടിയായ അഭിജിത്തിന്റെ സുഹൃത്തിന് ഇക്കാര്യം അറിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. വീട്ടുടമസ്ഥന്റെ ഫോണ്‍ നമ്പര്‍ നല്കി എന്നതും പ്രശ്നം തന്നെയാണ്.
ആരോഗ്യം എങ്ങനെ?
തനിക്ക് ആരോഗ്യ പ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല എന്നായിരുന്നു അഭിജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നായി. അതിനൊപ്പം തന്നെ മാനസികമായി കൂടി തകര്‍ക്കരുത് എന്നൊരു അഭ്യര്‍ത്ഥനയും.
സെല്‍ഫ് ക്വാറന്റൈനും നുണയോ?
താന്‍ ഒരാഴ്ചയായി സെല്‍ഫ് ക്വാറന്റൈനില്‍ ആയിരുന്നു എന്നാണ് അഭിജിത്ത് മീഡിയ വണിനോട് പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് അഭിജിത്ത് സ്വന്തം ഫേസ്ബുക്ക് വാളില്‍ എഴുതിയ കുറിപ്പില്‍ അതേക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോയത് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പരിക്കേറ്റതിനാല്‍ ആണെന്നാണ് പോസ്റ്റില്‍ പറയുന്നത്. അപ്പോള്‍ ഇതില്‍ ഏതായിരിക്കും സത്യം?
അറിയിക്കാന്‍ വൈകിയതെന്തുകൊണ്ട്?
പൊതു ഇടങ്ങളില്‍ സമ്പര്‍ക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കൊവിഡ് പരിശോധന ഫലം വന്നാല്‍ ഉടന്‍ അത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്താറുണ്ട്. എന്നാല്‍ അഭിജിത്തിന്റെ കാര്യത്തില്‍ അത് ആദ്യം സംഭവിച്ചില്ല. വാര്‍ത്തയായി ലോകം മുഴുവന്‍ അറിഞ്ഞതിന് ശേഷം ആണ് അഭിജിത്ത് ഒരു വിശദീകരണക്കുറിപ്പ് എന്ന രീതിയില്‍ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയത്. രോഗവിവരം മറച്ചുവയ്ക്കാന്‍ അഭിജിത്ത് താത്പര്യപ്പെട്ടിരുന്നോ എന്നാണ് ചിലരുടെ സംശയം.
ഫേസ്ബുക്കിലെ ചോദ്യങ്ങള്‍
കെഎം അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ ഈ ചോദ്യങ്ങള്‍ എല്ലാം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കൊന്നും അഭിജിത്ത് ഉത്തരം നല്‍കിയിട്ടില്ല. അഭിജിത്തിനെ ചോദ്യം ചെയ്ത സുനിത ദേവദാസിനെതിരെ ആ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ കെഎസ് യു നേതാക്കൾ അസഭ്യവർഷം നടത്തിയിട്ടും ഉണ്ട്.
വ്യാജ പേര് നൽകി കൊവിഡ് ടെസ്റ്റ്; രോഗം വെളുപ്പെടുത്തി അഭിജിത്ത്,സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാകാം