ശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പരിപൂര്‍ണ തളര്‍ന്നു! സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം
Recommended Video
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള നുണകളായിരുന്നു പ്രചരിച്ചത്. ആദ്യഘട്ടത്തില്‍ ഹിന്ദുവിനേയും ക്ഷേത്രങ്ങളേയും തകര്‍ക്കാന്‍ ഒരു മുസ്ലീം ആണ് സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നായിരുന്നു പ്രചാരണം. എന്നാല്‍ കേസ് കൊടുത്തവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതോടെ അവര്‍ ഹിന്ദുവാണെന്നും വിശ്വാസിയാണെന്നും ഉള്ള വിവരങ്ങള്‍ പുറത്തു വന്നു.അതോടെ സര്‍ക്കാരിനെതിരെയായി നുണപ്രചാരണം.
പിണറായി സര്‍ക്കാരാണ് കോടതിയില്‍ നിന്ന് വിധി നേടിയെടുത്തതെന്നായിരുന്നു അടുത്ത നുണ. അതും പൊളിഞ്ഞെങ്കിലും അവിടം കൊണ്ട് ഇത്തരം പ്രചരണങ്ങള്‍ നിന്നില്ല. അയ്യപ്പ കോപമാണ് കേരളത്തില്‍ പ്രളയത്തിന് കാരണമായതെന്നും അതിന് പിന്നാലെ വന്ന മഴയും ഉള്‍പ്പെട്ടെ എല്ലാം പല നുണകളായി പ്രചരിച്ചു. ഇപ്പോള്‍ മറ്റൊരു നുണയാണ് പ്രചരിക്കുന്നത്. ശബരിമല കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിയുടെ ഒരു വശം തളര്‍ന്നിരിക്കുകയാണെന്നാണ് പ്രചാരണം.
പ്രതിഷേധം
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള ചരിത്രപരമായ വിധി പ്രസ്താവിച്ചത്. എന്നാല്‍ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്.
മല കയറ്റില്ല
എന്തൊക്കെ സംഭവിച്ചാലും വിധിയെ അംഗീകരിക്കില്ലെന്നും ഒറ്റ സ്ത്രീയെ പോലും മലചവിട്ടിക്കില്ലെന്നും ആക്രോശിച്ച് നിരവധി പേര്‍ പ്രതിഷേധത്തിനിറങ്ങി. തുലാമസ പൂജയ്ക്ക് നട തുറന്ന പിന്നാലെ മലകയറാന്‍ സ്ത്രീകള്‍ എത്തിയപ്പോള്‍ അവരെ അസഭ്യം പറഞ്ഞും തല്ലിയുമെല്ലാം ഇക്കൂട്ടര്‍ ആക്രമിച്ചു. ആറ് ദിവസത്തിന് ശേഷം നട അടയ്ച്ചെങ്കിലും വരാനിരിക്കുന്ന മണ്ഡലകാലത്തും ഈ പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ഇക്കൂട്ടര്‍ ഭീഷണി മുഴക്കുന്നത്.
നുണപ്രചാരണം
മണ്ഡലകാലത്തും പ്രതിഷേധം ശക്തമാക്കാന്‍ ഏത് വിധേനയും വിശ്വാസികളെ കൂടെ കൂട്ടാനുളള ശ്രമത്തിലാണ് പ്രതിഷേധകര്‍. ഇതിനായി ഇവര്‍ പല തരത്തിലുള്ള നുണകളാണ് ദിവസവുമെന്നോണം പടച്ചുവിടുന്നത്. വിധിയില്‍ അയ്യപ്പന്‍ കോപിഷ്ഠനാണെന്ന് വരുത്തി തീര്‍ത്തുള്ള വ്യാപക വ്യാജ പ്രചരണങ്ങളാണ് ഇക്കൂട്ടര്‍ അഴിച്ചുവിടുന്നത്.
പ്രളയം
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചത് മുതല്‍ തന്നെ നുണ പ്രചരണങ്ങള്‍ തുടങ്ങിയിരുന്നു.സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കവേയാണ് കേരളത്തില്‍ പ്രളയം വന്നത്. ഇതോടെ അയ്യപ്പ കോപമാണ് പ്രളയത്തിന് കാരണം എന്നായിരുന്നു ഒരു വിഭാഗം പ്രചരിപ്പിച്ചത്.
പ്രകൃതി ദുരന്തം
അതിന് പിന്നാലെ വന്ന മഴയും കാറ്റുമെല്ലാം അയ്യപ്പ കോപം എന്ന ലിസ്റ്റില്‍ ഇടംപിടിച്ചു. കേരളത്തില്‍ പിന്നീട് വന്ന പ്രകൃതി ദുരന്തങ്ങളും അപകട മരണങ്ങളുമെല്ലാം സ്ത്രീകളെ കയറ്റാന്‍ തിരുമാനിച്ചത് കൊണ്ടുള്ള ദൈവ കോപമാണെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചു.
നുണകള്‍ കൂടി
ഇതിനിടെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ചരിത്ര വിധി വന്നതോടെ നുണകളുടെ തോത് കൂടി. ശബരിമലയില്‍ പുലിയിറങ്ങിയത് അയ്യപ്പന്‍റെ കോപമാണെന്ന് വരുത്തിതീര്‍ക്കാനും ഒരുകൂട്ടര്‍ മടികാണിച്ചില്ല. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത തലമുറകള്‍ക്ക് പോലും അയ്യപ്പ ശാപമുണ്ടാകുമെന്ന് പോലും ഇവര്‍ പ്രചരിപ്പിച്ചു.
ഐജിയുടെ ജീപ്പ് മറിഞ്ഞു
വിധിക്ക് പിന്നാലെ തുലാമാസ പൂജയ്ക്ക് നട തുറന്നതോടെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ മലയില്‍ എത്തിയ ഐജിയുടെ വാഹനം അപകടത്തില്‍ പെട്ടെന്നായിരുന്നു അടുത്ത പ്രചരണം.അപകടത്തിനുള്ള ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടുപോലും വാഹനം അപകടത്തില്‍ പെട്ടതിന് പിന്നില്‍ അയ്യപ്പന്‍റെ ശാപമാണെന്നായിരുന്നു പ്രചരിച്ചത്.
തളര്‍ന്നു
ഇപ്പോള്‍ ഏറ്റവും ഒടുവിലായി വിധി പറഞ്ഞ ജഡ്ജിയുടെ ഒരു ഭാഗം തളര്‍ന്നെന്ന രീതിയിലാണ് ചില പോസ്റ്ററുകളും ചിത്രങ്ങളും പ്രചരിക്കുന്നത്. ദീപക് മിശ്ര നയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് വിധി പറഞ്ഞത്. ആദ്യഘട്ടത്തില്‍ ദീപക് മിശ്രയുടെ ഒരു ഭാഗം തളര്‍ന്നെന്നായിരുന്നു കുപ്രചാരണം.
ഗുരുതരാവസ്ഥയില്‍
അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണെന്ന് പോലും പ്രചരണം നടന്നു. എന്നാല്‍ ഇപ്പോള്‍ വിധി പറഞ്ഞ ബെഞ്ചിലെ ജസ്റ്റിസ് പരിപൂര്‍ണയെ കുറിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ ഒരാളായ ജസ്റ്റിസ് പരിപൂര്‍ണ റാവുവിന്‍റെ ഒരു വശം തളര്‍ന്നിരിക്കുന്നു എന്നാണ് പ്രചാരണം.
ഷെയര്‍ ചെയ്തു
ഇത് വിശ്വാസികള്‍ക്ക് എതിരായ് വിധി പ്രസ്താവിച്ചതിന് അയ്യപ്പന്‍ നല്‍കിയ ശിക്ഷയാണെന്നാണ് പ്രചാരണം. അതിനായി ഉപയോഗിിച്ചിരിക്കുന്നത് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ചിത്രമാണ്. സംഭവം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.