'പ്രക്ഷോഭകരെ നേരിടാൻ കേരളത്തിലും പട്ടാളമിറങ്ങി', വാട്സ്ആപ്പിൽ വൻ പ്രചാരണം, സത്യം ഇങ്ങനെ!
തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ പോലീസിനെ കൂടാതെ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. കേരളത്തിലും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തുടര്‍ച്ചയായി സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ക്രമസമാധാന നില കൈവിടുന്ന തരത്തിലേക്ക് പ്രതിഷേധങ്ങള്‍ മാറിയിട്ടില്ല.
അതേസമയം കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളെ നേരിടാന്‍ പട്ടാളം ഇറങ്ങിയെന്നാണ് വാട്‌സ്ആപ്പ് അടക്കമുളള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ചിത്രങ്ങള്‍ അടക്കമാണ് ഒരു കൂട്ടര്‍ വ്യാപക പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്.
വാർത്ത പരന്നതോടെ ജനം പരിഭ്രാന്തിയിലായി. തൃശൂര്‍ ജില്ലയിലെ ചേറ്റുവയിലാണ് സൈന്യം ഇറങ്ങിയെന്ന മട്ടില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ചേറ്റുവയില്‍ പട്ടാളക്കാര്‍ എത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അതിന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത. ചേറ്റുവപ്പുഴയില്‍ ബോട്ടിങ്ങിനും ഉല്ലാസ യാത്രയ്ക്കും വേണ്ടിയാണ് ഒരു സംഘം സൈനികര്‍ എത്തിയത്.
കൈനൂരിലെ ബിഎസ്എഫ് ക്യാംപില്‍ നിന്നുമാണ് അന്‍പതോളം സൈനികര്‍ അടങ്ങുന്ന സംഘം വിനോദ യാത്ര നടത്തിയത്. ചേറ്റുവയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ നിന്നുളള ചിത്രങ്ങളും ജവാന്മാരുടെ വാഹനത്തിന്റെ ചിത്രങ്ങളും ആരോ പകര്‍ത്തി സോഷ്യല്‍ മീഡയയില്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.