എസ്എഫ്ഐയ്ക്കെതിരെ വ്യാജവാര്‍ത്തയുമായി വിടി ബല്‍റാം? ശക്തമായ നിയമ നടപടിയ്ക്ക് എസ്എഫ്ഐ
കൊച്ചി/തൃത്താല: കണ്‍ഗ്രസിന്റെ യുവ നേതാവും തൃത്താല എംഎല്‍എയും ആയ വിടി ബല്‍റാം വീണ്ടും വിവാദത്തില്‍. ഇത്തവണ എസ്എഫ്ഐയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.
വഴിയാത്രക്കാരന്റെ കാലിലൂടെ സ്കൂട്ടര്‍ കയറ്റി ഇറക്കിയത് ചോദ്യം ചെയ്തതിന് എസ്എഫ്ഐ നേതാവ് യുവാവിനെ കത്തികൊണ്ട് കുത്തി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പ്രചരിച്ചിരുന്നു. പെരുമ്പാവൂരില്‍ ആയിരുന്നു സംഭവം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റാണിത് എന്ന രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
Recommended Video
ഇതേ സംഭവം തന്നെയാണ് ഇപ്പോള്‍ ഒരു ചിത്രത്തിനൊപ്പം വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ' ഒരു എസ്എഫ്ഐ നേതാവിനെതിരെ ഇങ്ങനെ പരസ്യമായി ആള്‍ക്കൂട്ടാക്രമണം നടന്നിട്ടും അതില്‍ സിപിഎമ്മിന്റെ ഒരു നേതാവും പ്രതികരിക്കാത്തതെന്താണ്?
എസ്എഫ്ഐക്കാര്ക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാണ്ടായോ!' എന്നാണ് പരിഹാസത്തോടെ ബല്‍റാം ചോദിക്കുന്നത്.
ഇതൊരു വ്യാജവാര്‍ത്തയാണെന്ന് എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആര്‍ഷോ പിഎമ്മും ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരെ ആര്‍ഷൊയുടെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ഇതിനെല്ലാം ശേഷം ആണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റുമായി എത്തുന്നത്. ഇതിനെതിരെ അടുത്ത ദിവസം തന്നെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നല്‍കുമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.