ഐജി മനോജ് എബ്രഹാമിന് ശബരിമലയില്‍ ചുമതലയില്ലെന്നത് വ്യാജ വാര്‍ത്ത... സത്യം ഇതാണ്!
തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുമ്പോള്‍ കനത്ത സുരക്ഷ സന്നാഹങ്ങള്‍ ആണ് ഒരുക്കുന്നത്. നവംബര്‍ അഞ്ചിനാണ് നട തുറക്കുക. നവംബര്‍ നാല് മുതലേ ശബരിമലയിലും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷ ഒരുക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ശബരിമല സംഘർഷം; ഇതുവരെ അറസ്റ്റിലായത് 3505 പേർ, പുതിയ ഫോട്ടോ ആൽബം തയാർ
ഇതിനിടെയാണ് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനും ഐജി എസ് ശ്രീജിത്തിനും ശബരിമലയില്‍ പ്രത്യേക ചുമതലയില്ലെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഐജി മനോജ് എബ്രഹാമിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. പിഎസ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ ഐജി എസ് ശ്രീജിത്തിനെ ശബരിമലയില്‍ പ്രത്യേകമായി സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീജിത്തിന് പ്രത്യേകം ചുമതല നല്‍കിയിട്ടില്ല. ഇതിന്റെ ചുവട് പിടിച്ചാണ് ഐജി മനോജ് എബ്രഹാമിനും ശബരിമലയില്‍ പ്രത്യേക ചുമതലയില്ലെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ തിരുവനന്തപുരം റേഞ്ചിന് കീഴില്‍ ആണ് ശബരിമല ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വരുന്നത്. ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്തം മനോജ് എബ്രഹാമിന് തന്നെയാണ്. ഇക്കാര്യത്തില്‍ മാറ്റം ഒന്നും ഇല്ല. സന്നിധാനത്ത് ഐജി പി വിജയനും പമ്പയില്‍ എംആര്‍ അജിത്ത് കുമാറിനും പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട് എന്നത് മാത്രമാണ് പുതിയ കാര്യം. മനോജ് എബ്രഹാമിന് പ്രത്യേക ചുമതല നല്‍കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ല.