'മതം തിരിച്ച് വേണ്ട, ഏകീകൃത സിവില്‍കോഡ് നടപ്പാക്കണം', മമ്മൂട്ടിയുടെ പേരിൽ വാട്സ്ആപ്പിൽ പ്രചാരണം!
കൊച്ചി: മുത്തലാഖ്, കശ്മീര്‍, അയോധ്യ, പൗരത്വ നിയമം എന്നിങ്ങനെ അജണ്ടകള്‍ ഓരോന്നായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ അടുത്ത ലക്ഷ്യം രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നതാണ്.
ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടതായി വാട്‌സ്ആപ്പില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി അങ്ങനെ പറഞ്ഞോ?
മിണ്ടാത്ത സിനിമാ ലോകം
രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന സിനിമാ താരങ്ങള്‍ മലയാളത്തില്‍ എണ്ണത്തില്‍ വിരളമാണ്. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങള്‍ വിവാദ വിഷയങ്ങളില്‍ വാ തുറക്കുന്ന പതിവേ മലയാളത്തില്‍ ഇല്ല. എന്നാല്‍ അടുത്തിടെ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയതിന് പിന്നാലെ മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ അടക്കം നിരവധി സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
രാജ്യത്തിന് മുന്നോട്ട് പോകാൻ
യുവതാരങ്ങളാണ് ആദ്യം പ്രതികരിച്ചത്. പിന്നാലെ മമ്മൂട്ടി ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങള്‍ പ്രതികരിച്ച് മുന്നോട്ട് വന്നു. 'ജാതി, മതം, വംശം അടക്കമുളള വ്യത്യസ്തകളെ മറികടന്നാല്‍ മാത്രമേ ഒരു രാജ്യം എന്ന നിലയ്ക്ക് മുന്നോട്ട് പോകാനാവൂ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി വ്യക്തമാക്കിയത്. ആ ആശയത്തിന് വിരുദ്ധമായിട്ടുളളതെന്തും എതിര്‍ക്കപ്പെടേണ്ടതാണ് എന്നും മമ്മൂട്ടി പ്രതികരിച്ചത്.
വാട്സ്ആപ്പ് പ്രചാരണം
ഈ ഫേസ്ബുക്ക് കുറിപ്പല്ലാതെ മമ്മൂട്ടി മറ്റെവിടെയും പൗരത്വ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതിനകം തന്നെ വന്‍ വിവാദമായി മാറിയിരിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് മമ്മൂട്ടി സംസാരിച്ചു എന്നാണ് വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി എന്ന പേരിലാണ് ഒരു പോസ്റ്റ് പ്രചരിക്കുന്നത്.
ഏകീകൃത സിവിൽ കോഡ്
മതം തിരിച്ചുളള സ്‌കോളര്‍ഷിപ്പും വിധവ പെന്‍ഷനും ഒഴിവാക്കി ഹിന്ദുവിനും മുസ്ലീമിനും ക്രിസ്താനിക്കും തുല്യനീതി കിട്ടുന്ന യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കണം എന്ന് പ്രസ്താവനയും മമ്മൂട്ടിയുടെ പേരില്‍ പോസ്റ്റിനൊപ്പം പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്. രാജന്‍ എന്ന പേരിലുളള ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേരിലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.
പറഞ്ഞതായി തെളിവില്ല
ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പ്രചാരണം പൂര്‍ണമായും വ്യാജമാണ്. ഏകീകൃത സിവില്‍ കോഡിനെ അംഗീകരിച്ച് മമ്മൂട്ടി എവിടെയെങ്കിലും പ്രസ്താവന നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കം ഒരു തെളിവും ഇല്ല. മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും വിവാദവും ആകുമായിരുന്നു.
പോസ്റ്റ് വ്യാജം
മമ്മൂട്ടിയുടെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുളള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നിലും ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുളള പ്രതികരണമില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് തീര്‍ത്തും വ്യാജമാണെന്നുറപ്പിക്കാം. പൗരത്വ ഭേദഗതി ബില്‍ പാസ്സാകിയതിന് സമാനമായി ഏകീകൃത സിവില്‍ കോഡ് ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നാണ് സൂചന.