കാണാതായ ജസ്നയെ കോട്ടയം ബസ് സ്റ്റാൻഡിൽ കണ്ടെന്ന് സന്ദേശം.. തലങ്ങും വിലങ്ങുമോടി പോലീസ്
കോട്ടയം: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെക്കുറിച്ച് പല തരത്തിലുള്ള കഥകളാണ് ഓരോ ദിവസവും പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ജസ്നയെ കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വശത്ത് അന്വേഷണം നീങ്ങുന്നത്. മറുവശത്ത് ജസ്നയെ പോലുള്ള പെൺകുട്ടിയെ കണ്ടു എന്ന് പറഞ്ഞ് പോലീസിന് ലഭിക്കുന്ന ഫോൺ കോളുകളുടെ അടിസ്ഥാനത്തിലും.
ജസ്നയെ മലപ്പുറം കോട്ടക്കുന്നിലെ പാർക്കിൽ കണ്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച വിവരം. ഇന്നലെയാകട്ടെ ജസ്നയെ കോട്ടയത്ത് കണ്ടു എന്നായിരുന്നു. നാലുപാട് നിന്നും ലഭിക്കുന്ന ഇത്തരം ഫോൺകോളുകളുടെ പിന്നാലെ പോയി നക്ഷത്രം എണ്ണുകയാണ് പോലീസ്.
മലപ്പുറത്ത് കണ്ട പെൺകുട്ടി
മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിലെ പാർക്കിൽ മറ്റൊരു പെൺകുട്ടിക്കൊപ്പം ജസ്നയെ കണ്ടതായി പാർക്ക് ജീവനക്കാരും പാർക്കിന് സമീപത്ത് താമസിക്കുന്ന സാമൂഹ്യ പ്രവർത്തകനുമാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. ജസ്നയുടേത് എന്ന് സംശയിക്കുന്ന ചുരുണ്ട മുടിയുള്ള പെൺകുട്ടിയുടെ അവ്യക്തമായ ചിത്രവും പുറത്ത് വന്നു. എന്നാൽ പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ജസ്ന അല്ലെന്ന് മനസ്സിലായതായി പാർക്ക് മാനേജർ പറയുന്നു.
5 ലക്ഷത്തിന് വേണ്ടി
എന്നാൽ ആ സാധ്യത അപ്പാടെ അങ്ങ് തള്ളിക്കളയാൻ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണ സംഘം മലപ്പുറത്തെത്തി പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കും എന്നാണ് റിപ്പോർട്ടുകൾ. പോലീസിനെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് ജസ്നയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വ്യാജ സന്ദേശങ്ങളാണ്. 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പലരും കിട്ടിയാൽ ഊട്ടി എന്ന മട്ടിലാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ജസ്നയെ കണ്ടതായും മറ്റും ഊഹാപോഹങ്ങൾ കൈമാറുന്നത്.
കോട്ടയത്തും ജസ്ന
ഒരു സാധ്യതയും തള്ളിക്കളയാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട് തന്നെ പോലീസ് എല്ലാ വിവരങ്ങൾക്ക് പിന്നാലെയും നെട്ടോട്ടമോടുന്നു. ഇതിനോടകം നൂറിലധികം വ്യാജ സന്ദേശങ്ങളാണു പോലീസിന് ലഭിച്ചത്. കോട്ടയം ബസ്റ്റാന്‍ഡില്‍ തിരുവല്ല ബസ് കാത്തിരിക്കുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം അവസാനമായി അന്വേഷണ സംഘത്തിന് ലഭിച്ച വ്യാജസന്ദേശം. ഉടന്‍ തന്നെ പോലീസ് അവിടെ എത്തിയെങ്കിലും ജസ്നയെയോ, ഫോണ്‍ ചെയത ആളെയോ കണ്ടെത്താൻ കഴിഞ്ഞില്ല.
നൂറ് കണക്കിന് വ്യാജ സന്ദേശങ്ങൾ
കോട്ടയത്ത് നിന്ന് മാത്രമല്ല കോഴിക്കോട്, വയനാട്, എറണാകുളം, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ജസ്‌നയെ കണ്ടതായുള്ള നിരവധി ഫോണ്‍കോളുകള്‍ ഫോണിലേക്ക് ഓരോ ദിവസവും എത്തുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേസന്വേഷിക്കുന്ന തിരുവല്ല ഡിവൈ.എസ്.പി: ചന്ദ്രശേഖരപിള്ളയുടെ മൊബൈല്‍ ഫോണിലേക്കാണ് കൂടുതല്‍ വ്യാജ ഫോണ്‍കോളുകള്‍ എത്തിയത്.ഇത്തരത്തിൽ സന്ദേശം വരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറയുന്നു.
ഒരു തുമ്പുമില്ലാതെ പോലീസ്
കേരളത്തിന് പുറത്ത് നിന്നും ഇത്തരത്തിൽ നിരവധി ഫോൺകോളുകൾ പോലീസിന് ലഭിക്കുന്നുണ്ട്. ബംഗളൂരുവില്‍നിന്നും ചെന്നൈയില്‍ നിന്നുമാണു കൂടുതല്‍ വ്യാജ ഫോണ്‍കോളുകള്‍ എത്തിയത്. ഇതിന് പുറമെ വേളാങ്കണ്ണി,ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍നിന്നും ഫോണ്‍കോളുകള്‍ എത്തുന്നു. എന്നാൽ ജസ്നയെക്കുറിച്ച് കൃത്യമായ വിവരങ്ങളോ സൂചനകളോ പോലും പോലീസിന് ലഭിക്കുന്നില്ല. ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്നത് ദുരൂഹമായി തന്നെ തുടരുകയാണ്.
ശാസ്ത്രീയ തെളിവുകൾ
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് പറയുന്നു. ജസ്‌നയുടെ ഫോണ്‍ കോള്‍, മെസ്സേജുകള്‍ എന്നിവ വീണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. ഇവയെ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നു. അതേസമയം ജസ്‌നയുടെ കോളേജില്‍ സ്ഥാപിച്ച പെട്ടികളില്‍ നിന്നും പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Recommended Video
കുടുംബത്തിനെതിരെ ആരോപണം
എന്നാല്‍ വീടിനടുത്തും നാട്ടിലും സ്ഥാപിച്ച പെട്ടികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത് ജസ്‌നയുടെ കുടുംബത്തിന് എതിരായിട്ടാണ്. ജസ്‌നയുടെ അച്ഛന്‍ ജെയിംസിന് എതിരെ പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജസ്‌നയെ കണ്ടെത്താന്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ കുടുംബത്തിന് എതിരെ അന്വേഷണം നടക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ജെയിംസ് നിര്‍മ്മിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.