പുതുച്ചേരി വാഹന രജിസ്ട്രേഷൻ; ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി
തിരുവനന്തപുരം: പുതുച്ചേരിയിലെ വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കോടതി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് വിധേയനാകാനെത്തുന്നത്. ഐജിയും എസ്പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്യുക. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലായിരിക്കും ഫഹദ് ഹാജരാകുക.
കേസില്‍ നേരത്തെ ഫഹദ്ഫാസില്‍ ആലപ്പുഴ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തിന് കുറവുവന്ന നികുതി ഫഹദ് അടച്ചെങ്കിലും മറ്റ് നിയമനടപടികൾ മുന്നിൽ കണ്ടാണ് ആലപ്പുഴ സെഷൻസ് കോടതിയിൽ മുൻ കൂർ ജാമ്യത്തിന് ഫഹദ് ആപേക്ഷ നൽകിയത്. രജിസ്ട്രേഷന്‍ തട്ടിപ്പ് വിവാദമായതിനെത്തുടര്‍ന്ന് ഫഹദ് ഫാസില്‍ തന്‍റെ കൈവശമുള്ള ആഢംബര കാറിന് 11 ലക്ഷം രൂപ അടച്ചിരുന്നു.
സൂപ്പര്‍ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുമ്പില്‍ ഹാരജായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വകയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസങ്ങളില്‍ ആണ് ഈ കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.