ലക്ഷങ്ങൾ വെട്ടിച്ചത് മാത്രമല്ല.. താരങ്ങളുടേത് ഗുരുതര നിയമലംഘനവും.. നടപടിയെടുക്കാനാവാതെ അധികൃതർ
കൊച്ചി: സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. അമലാ പോള്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍ അടക്കമുള്ളവര്‍ വിവാദത്തില്‍ അകപ്പെട്ടു. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തി ലക്ഷങ്ങളുടെ നികുതിയാണ് സംസ്ഥാന ഖജനാവിന് നഷ്ടം വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. നികുതി വെട്ടിപ്പിനൊപ്പം മറ്റൊരു ഗുരുതര പ്രശ്‌നം കൂടിയുണ്ട് ഇത്തരം വണ്ടികളുടെ കാര്യത്തില്‍.
ദിലീപ് മൂന്നാമതും പോലീസ് ക്ലബ്ബിലെത്തി.. അടുത്തത് കാവ്യയോ നാദിർഷയോ? കുറ്റപത്രത്തിൽ ആരൊക്കെ പെടും?
വ്യാജ വിലാസത്തിൽ രജിസ്ട്രേഷൻ
നികുതി വെട്ടിക്കുന്നതിന് വേണ്ടി പലരും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലും അമല പോളും സുരേഷ് ഗോപിയും അടക്കം ഇത്തരത്തിലാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തിയതായി ആരോപിക്കപ്പെടുന്നത്. നികുതി വെട്ടിപ്പ് മാത്രമല്ല പ്രശ്‌നം.
നഗ്നമായ ട്രാഫിക് നിയമ ലംഘനം
വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ നഗ്നമായ ട്രാഫിക് നിയമ ലംഘനം കൂടി നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. നഗ്നമായ നിയമലംഘനം നടക്കുമ്പോഴും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതര്‍. വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷന്‍ തന്നെയാണ് കാരണം.
12 തവണ അമിത വേഗതയില്‍
2017 ജൂണിന് ശേഷം സുരേഷ് ഗോപിയുടെ വ്യാജ രജിസ്‌ട്രേഷനിലുള്ള വാഹനം 12 തവണ അമിത വേഗതയില്‍ സഞ്ചരിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലും മോശമാക്കിയിട്ടില്ല. ആറ് തവണയാണ് വ്യാജ രജിസ്‌ട്രേഷനിലുള്ള വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയതെന്ന് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.
വിവാദ കാറും നിയമലംഘനത്തിൽ
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനവും നികുതി വെട്ടിക്കാന്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയവരുടെ പട്ടികയിലുണ്ട്. ഇടത് പക്ഷത്തിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ കാറില്‍ സഞ്ചരിച്ചത് വലിയ വിവാദനായിരുന്നു.
നടപടിയെടുക്കാൻ സാധിക്കാതെ
കാരാട്ട് ഫൈസലിന്റെ ആഡംബര കാര്‍ 7 തവണയാണ് അമിത വേഗത്തിലോടി ട്രാഫിക് നിയമം ലംഘിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഒരു തവണ ഈ വാഹനം സഞ്ചരിച്ചിട്ടുള്ളത് 125 കിലോമീറ്റര്‍ വേഗതയിലാണത്രേ. ഇത്തരം വാഹനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമ്പോഴാണ് വിലാസം വ്യാജമാണെന്ന് മനസ്സിലാകുന്നത്. അതോടെ നടപടിയെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.
അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്
കേരളത്തില്‍ ഓടുന്ന നിരവധി ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കേരളത്തിലോടുന്ന മുഴുവന്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളും അന്വേഷണ വിധേയമാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രമുഖരുടേത് അടക്കമുള്ള വാഹനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.
വിശദമായി അന്വേഷണം നടത്തണം
അന്വേഷണ സംഘം പോണ്ടിച്ചേരിയിലെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. നാല് ദിവസം പോണ്ടിച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ രജിസ്റ്റര്‍ ചെയ്ത വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രമേ കണ്ടെത്താനായുള്ളൂ. പോണ്ടിച്ചേരിയിലെ ഒരു വിലാസത്തില്‍ തന്നെ അഞ്ചും ആറും ആഢംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്ന്ത്. ആരോപണ വിധേയരായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളുടെ കാര്യത്തിലും വിശദമായി അന്വേഷണം നടത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്