നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ ! തുറന്നാല്‍ പ്രളയം..! തലസ്ഥാനം കടലെടുക്കുമെന്ന് പ്രചാരണം..!
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്വത്ത് ശേഖരം കണ്ടെത്തിയത് ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. തുറന്ന നിലവറകളിലുള്ളതിനേക്കാള്‍ വലിയ നിധിയാണ് തുറക്കാത്ത ബി നിലവറയില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്.
ബി നിലവറ തുറന്ന് സ്വത്തുക്കളുടെ കണക്കെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ പത്മനാഭ സ്വാമി ക്ഷത്രവും നിലവറയിലെ നിധിയും വീണ്ടും ചര്‍ച്ചയാവുകയാണ്. ബി നിലവറ തുറക്കണമെന്ന് സര്‍ക്കാരും തുറക്കരുതെന്ന് തിരുവിതാംകൂര്‍ രാജകുടുംബവും നിലപാടെടുത്തിരിക്കുന്നു. അതിനിടെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം നിരവധി വ്യാജപ്രചരണങ്ങളാണ് കൊണ്ടുപിടിച്ച് നടക്കുന്നത്. മിക്കതും നട്ടാല്‍ കുരുക്കാത്ത നുണകളാണ്.
വ്യാജപ്രചരണം
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനോട് ചേര്‍ത്ത് ശാസ്ത്രീയമായ വിവരങ്ങള്‍ എന്ന തരത്തിലാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനാല്‍ വിശ്വാസികളെ തീര്‍ത്തും തെററിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കഥകള്‍ പരക്കുന്നത്.
പ്രളയം വരുമത്രേ
വ്യാജകഥകളില്‍ മുന്നിലുള്ളത് ബി നിലവറ തുറന്നാല്‍ തിരുവനന്തപുരം നഗരവും കേരളവും തന്നെ പ്രളയത്തില്‍ മുങ്ങി നശിക്കും എന്നതാണ്. ചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയാണ് ചിലര്‍ തട്ടിവിടുന്നത്. ഉദാഹരണങ്ങളും ഉണ്ട് ഇക്കൂട്ടരുടെ കൈയില്‍.
കടലിലേക്ക് വാതിൽ
ഒരു കഥ ഇപ്രകാരമാണ്. ബി നിലവറയിലെ ചില വാതിലുകള്‍ ശംഖുമുഖം കടലിലേക്കും തിരുവനന്തപുരത്തെ തന്നെ കായലുകളിലേക്കും കനാലുകളിലേക്കും തുറക്കുന്നതാണത്രേ. ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നാല്‍ കടല്‍വെള്ളം കുതിച്ചെത്തും.
തലസ്ഥാനം മുങ്ങും
കായലുകളും കനാലുകളും കടല്‍വെളളം കയറി നിറയുന്നതോടെ തിരുവനന്തപുരം നഗരം കടലെടുക്കുമത്രേ. പണ്ടെങ്ങാണ്ട് ഒരു തവണ ബി നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തിരുവനന്തപുരം നഗരം കടലെടുത്തുവെന്നും ആറ് മാസം തലസ്ഥാനം വെള്ളത്തിനടിയില്‍ ആയെന്നും വരെ രേഖകളുണ്ടത്രേ.
എതിർപ്പിന് കാരണം
നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും ചിലര്‍ വാദിക്കുന്നു. ഇപ്പറഞ്ഞ രേഖകള്‍ രാജകുടുംബം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്നുവെന്നും പറയുന്നുണ്ട്. ഹൈന്ദവ പുരാണങ്ങളേയും രാജകുടുംബത്തേയും ഉദ്ധരിച്ച് കൊണ്ടാണ് പല കഥകളും.
നവസ്വര പാസ്‌വേര്‍ഡ്
ബി നിലവറ പൂട്ടിയിരിക്കുന്നത് നവസ്വര പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും ഉപയോഗിച്ച് മാത്രമേ വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളു എന്നും കഥകള്‍ പരക്കുന്നു. അല്ലാതെ തുറക്കണമെങ്കിൽ ബോംബ് വെച്ച് തകർക്കണം എന്നുവരെ പറയുന്നു
രഹസ്യ തുരങ്കമോ
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. പക്ഷേ പറഞ്ഞ് കേട്ടത് പോലെ അത്തരമൊരു തുരങ്കവും കടലിലേക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
നിലവറ തുറന്നിട്ടില്ലേ
ഇതുവരെ ബി നിലവറ തുറന്നിട്ടേ ഇല്ലെന്ന് പറയുന്നവരും ഇതിന് മുന്‍പ് പലതവണ തുറന്നിട്ടുണ്ട് എന്ന് പറയുന്നവരും ഉണ്ട്. നേരത്തെ 7 തവണ നിലവറ തുറന്നിട്ടുണ്ട് എന്നാണ് സിഎജിയുടെ കണ്ടെത്തല്‍. എന്നാല്‍ നിലവറ തുറന്നിട്ടേ ഇല്ലെന്ന് രാജകുടുംബവും പറയുന്നു.
ഭയക്കുന്നത് ഇവർ
നിലവറ തുറന്നാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ചീറിയടുക്കുമെന്നും ദേവകോപം ഉണ്ടാകുമെന്നും വരെ കഥകളുണ്ട്.മുന്‍കാലങ്ങളില്‍ നിലവറകളില്‍ നിന്നും നിധി കടത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഭയക്കുന്നവരാണ് നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നും ഒരു പ്രചാരണമുണ്ട്.
അവസാന ശ്രമം
2011ല്‍ ആണ് ബി നിലവറ തുറക്കാന്‍ അവസാനമായി ഒരു ശ്രമം നടത്തിയത്. അന്ന് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ കാല്‍ മുറിഞ്ഞ് രക്തം വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസം കൂടി കലര്‍ന്ന വിഷയം ആയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ലോകമറിയാത്ത രഹസ്യം
ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് അറിയാനാകുമോ എന്നുറപ്പില്ല. ബി ഒഴികെയുള്ള നിലവറകള്‍ തുറന്ന് കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. എ നിലവറയില്‍ നിന്നും ലഭിച്ചത് ഒന്നേകാല്‍ ലക്ഷം കോടിയുടെ നിധിയാണ്. ലക്,ം കോടികള്‍ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ വെള്ളിയുടേയും നിധിശേഖരമാണ് ബി നിലവറയിലും എന്നാണ് പറയപ്പെടുന്നത്.