അർജുനെ കാത്ത് കുടുംബം; രക്ഷാപ്രവർത്തനം രാവിലെയോടെ പുനഃരാരംഭിച്ചു, ഇന്ന് റഡാർ ഉപയോഗിച്ച് തിരച്ചിൽ
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ രാവിലെയോടെ പുനഃരാരംഭിച്ചു. മഴ കനത്ത സാഹചര്യത്തിൽ ഇന്നലെ രാത്രിയോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. റഡാർ ഉപയോഗിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് കർണാടകയിൽ എത്തും.
വെള്ളിയാഴ്ച രാത്രി വലിയ ലൈറ്റുകൾ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. മഴയെ അവഗണിച്ചും അർജുന് വേണ്ടി തിരച്ചിൽ തുടർന്നു. എന്നാൽ മഴ കനത്തതോടെ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ രാത്രിയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഉത്തര കന്നഡ കലക്ടർ അറിയിച്ചു.

വളരെ ആഴത്തിലുള്ള വസ്തുക്കൾ പോലും കണ്ടെത്താൻ സാധിക്കുന്ന റഡാർ ആണ് അർജുനെ കണ്ടെത്താനായി എത്തിരിച്ചിരിക്കുന്നത്. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് എന്നിവർ ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഉൾപ്പെടുത്തണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്.
കോഴിക്കോട് കിണാശ്ശേരിയിലുള്ള മനാഫിന്റെയും മുനീബിന്റെയും ലോറിയിൽ എട്ടുവർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് അർജുൻ. സ്ഥിരമായി തടി കയറ്റാനായി ബെലാഗവിയിലേക്ക് പോകാറുണ്ട്. രണ്ടാഴ്ച കഴിയുമ്പോഴാണ് മടങ്ങി വരാറുള്ളത്. അങ്ങനെയൊരു യാത്രയിലാണ് അർജുൻ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ടത്.
ഷിരൂരിൽ 500 മീറ്ററോളം ഉയരത്തിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടം നടന്നതിന് പിന്നാലെ തന്നെ അർജുനെ കണ്ടെത്താൻ ആവശ്യപ്പെട്ട് കുടുംബം കർണാടക പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു ലോറി പോലും അവിടെ ഇല്ലെന്ന നിലപാടിലായിരുന്നു പോലീസ്. സംഭവത്തിൽ പരാതി നൽകിയെങ്കിലും അവർ കേസെടുക്കാൻ പോലും തയ്യാറായില്ലെന്നും അർജുന്റെ കുടുംബം പറഞ്ഞു.
കേരള പോലീസിനേയും കർണാടക പോലീസിനേയും സമീപിച്ചു. അധികൃതർ പ്രതികരിക്കാതിരുന്നതോടെ എംകെ രാഘവൻ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. സഹായിക്കാമെന്ന് ഉറപ്പ് ലഭിച്ചു. പിന്നീട് ഖ്യമന്ത്രിയുടെ ഓഫീസിനേയും ബന്ധപ്പെട്ടു. അതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം അർജുന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് റിങ് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഓഫായി കിടന്ന ഫോണാണ് റിങ് ചെയ്തത്. ഇത് അർജുൻ തന്നെയാണോ ഓണാക്കിയതെന്ന സംശയത്തിലും പ്രതീക്ഷയിലുമാണ് കുടുംബം.












Click it and Unblock the Notifications