കെ റെയിലിനെതിരെ പ്രചരണവുമായി മന്ത്രി വി മുരളീധരൻ; പദ്ധതി വേണമെന്ന് കുടുംബം,നാടകീയ രംഗങ്ങൾ
ദില്ലി; കെ റെയിലെതിരായുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീട് സന്ദർശത്തിനിടെ നാടകീയ രംഗങ്ങൾ. സിൽവർ ലൈൻ പദ്ധിക്കെതിരെ മന്ത്രിയുടെ വീട് കയറിയുള്ള പ്രചരണത്തിനിടെ പിണറായിക്ക് ജയ് വിളിച്ച് കൊണ്ട് വീട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുമെന്നും പിണായി സർക്കാരിനൊപ്പമാണെന്നും കുടുംബം പ്രതികരിച്ചു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ശനിയാഴ്ച രാവിലെയായിരുന്നു കഴക്കൂട്ടത്ത് വീട് സന്ദർശനത്തിനായി മന്ത്രിയും സംഘവും എത്തിയത്. മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് കഴക്കൂട്ടത്ത് വെച്ച് പദ്ധതിക്ക് അനുകൂലമായി വീട്ടുകാർ രംഗത്തെത്തിയത്. പദ്ധതിക്കായി ഭൂമി വിട്ട് നൽകാൻ തങ്ങൾ തയ്യാറാണെന്ന് പറഞ്ഞ കുടുംബം പദ്ധതി നാട്ടിൽ ആവശ്യമാണെന്നും പറഞ്ഞു. ഇതിനിടയിൽ വീട്ടമ്മ പിണറായിക്ക് ജയ് വിളിക്കുകയും ചെയ്തു. പിണറായി ജനനായകൻ, പിണറായി സർക്കാരിനൊപ്പം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം മുഴക്കിയത്.
അതേസമയം സിപിഎമ്മിന്റെ ആസൂത്രണമാണ് പ്രതിഷേധമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സി പി എം വാർഡ് കൗൺസിലറുടെ കുടുംബമാണെന്നും വി മുരളീധരൻ പ്രതികരിച്ചു.ഇത് സംബന്ധിച്ച് ബി ജെ പി ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
സില്‍വര്‍ ലൈന്‍ സമരഭൂമിയിലൂടെയുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ സന്ദര്‍ശനിത്തിനിടെ സി പി എം കൗണ്‍സിലറുടെ കുടുംബത്തിന്‍റെ നാടകീയ പ്രതിഷേധം. നഗരസഭ കഴക്കൂട്ടം ഒന്നാം വാര്‍ഡ് കൗണ്‍സിലറും പ്രാദേശിക സി പി എം നേതാവുമായ എല്‍. എസ് കവിതയുടെ വീട്ടുകാരാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം അറിയിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ തയാറാണെന്നായിരുന്നു വീട്ടുകാരുടെ വാദം.
"ജനനായകന്‍ പിണറായി വിജയന്‍" എന്നായിരുന്നു ഗൃഹനാഥയുടെ മുദ്രാവാക്യം. പ്രതിഷേധ മുദ്രാവാക്യം വിളിയിലും അക്ഷോഭ്യനായി നിന്ന വി.മുരളീധരന്‍ എന്തുകൊണ്ട് സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ചോദിച്ചു മനസിലാക്കി. അതേസമയം തൊട്ടടുത്ത വീടുകളിലെല്ലാം സ്ത്രീകളും പ്രായമായവരും കണ്ണീരോടെ കേന്ദ്രമന്ത്രിയോട് കുടിയൊഴിപ്പിക്കലില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു.
കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. സില്‍വര്‍ ലൈന്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ നേരില്‍ കാണുന്നതിനാണ് വി.മുരളീധരന്‍റെ 'പ്രതിരോധ യാത്ര'. പലയിടങ്ങളിലും കിലോമീറ്ററുകളോളം കാല്‍നടയായാണ് മന്ത്രിയുടെ യാത്ര.












Click it and Unblock the Notifications