ഓര്‍മ്മയാകുന്നത് ആകാശംമുട്ടെ ഉയരുന്ന സ്മാഷുകളും ഇരുമ്പ് കൈകളാല്‍ തീര്‍ക്കുന്ന പ്രതിരോധ തന്ത്രങ്ങളും
വടകര: ആകാശംമുട്ടെ ഉയരുന്ന സ്മാഷുകളും ഇരുമ്പ് കൈകളാല്‍ തീര്‍ക്കുന്ന പ്രതിരോധങ്ങളുമൊക്കെയായി കടത്തനാടിന്റെ വോളിപ്പെരുമയെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ എത്തിച്ച പരിശീലകനും കളിക്കാരനുമായിരുന്നു അച്യുതക്കുറുപ്പ്. വോളിബോളിന്റെ ഈറ്റില്ലത്തില്‍നിന്ന് വളര്‍ന്നുവന്ന അച്യുതക്കുറുപ്പ് ദ്രോണാചാര്യരുടെ പരിശീലന തന്ത്രങ്ങളിലേക്കാണ് പറന്നുയര്‍ന്നത്.
വിഡ്ഢി ദിനത്തിൽ കുവൈറ്റ് ചാണ്ടി മന്ത്രി ചാണ്ടിയായി.. പിണറായിയെ നാണം കെടുത്തിയ എട്ട് മാസങ്ങൾ..
വേറിട്ട പരിശീലനരീതിയും തികഞ്ഞ അച്ചടക്കത്തിലധിഷ്ഠിതമായ പഠനങ്ങളും ആധുനികതയിലൂന്നിയ കളിതന്ത്രങ്ങളുമാണ് കുറുപ്പിന്റെ മികവ്. അത് ഇന്ത്യന്‍ പതാക വാനോളം ഉയര്‍ത്തുന്നതിനും സഹായകമായി. സ്പോര്‍ട്സിലുള്ള പാണ്ഡിത്യവും ആധുനികരീതികള്‍ നേടിയെടുക്കുന്ന പരന്ന വായനയുമൊക്കെ കുറുപ്പിനുണ്ടായിരുന്നു.
സായിയെ മികച്ച കായിക പരിശീലന കേന്ദ്രമാക്കുന്നതില്‍ പങ്കുവഹിച്ചു. സര്‍വീസസ് കളിക്കാരനായിരുന്ന അച്യുതക്കുറുപ്പ് കോച്ചിങ് രംഗത്തേക്ക് മാറുകയായിരുന്നു.1986ലെ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വെങ്കലം നേടിയതിനുപിന്നില്‍ അച്യുതക്കുറുപ്പിന്റെ ആത്മസമര്‍പ്പണമുണ്ടായിരുന്നു. കായികരംഗത്ത് ഏറെ അവഗണിക്കപ്പെട്ട വോളിബോളിനെ പ്രശസ്തിയുടെയും പ്രാധാന്യത്തിന്റെയും നെറുകയിലെത്തിക്കാന്‍ ഈ വോളിപ്രേമിക്ക് കഴിഞ്ഞു.
1990 ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി അച്യൂതക്കുറുപ്പിനെ തെരഞ്ഞെടുത്തെങ്കിലും ഫെഡറേഷനുമായുള്ള വിയോജിപ്പ് കാരണം അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. അച്യുതക്കുറുപ്പിന്റെ സുഹൃത്തും നാട്ടുകാരനുമായ സേതുമാധവന്‍ ഇന്ത്യന്‍ ടീമിന്റെ അസി. കോച്ചായതോടെ കടത്തനാടന്‍ വോളിയുടെ മാറ്റ് ഇരട്ടിക്കുന്നതിന് കാരണമായി. ജിമ്മി ജോര്‍ജ്, സിറില്‍ സി വെള്ളൂള്‍, അബ്ദുള്‍ ബാസിത്, ഉദയകുമാര്‍ തുടങ്ങി പ്രതിഭാശാലികളായ കളിക്കാരുടെ വിജയവഴികളില്‍ അച്യുതക്കുറുപ്പിന്റെ പിന്തുണ ഉണ്ടായിരുന്നു.
മലബാര്‍ ജിംഖാനയിലും വടകര സ്പോര്‍ട്സ് ക്ളബ്ബിലൂടെയും കളിച്ച് പേരെടുത്ത അച്യുതക്കുറുപ്പിനോടൊപ്പം വോളി താരങ്ങളായ കളത്തില്‍ മുകുന്ദന്‍, വെള്ളികുളങ്ങര സേതു, വട്ടോളി ചന്ദ്രന്‍, നടുവണ്ണൂര്‍ അച്ചു എന്നിവരും നിരവധി മത്സരങ്ങളില്‍ ഒപ്പം കളിച്ചിരുന്നു. വിദേശരാജ്യങ്ങളിലെ വോളിബോള്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ നിരീക്ഷകനായും പങ്കെടുത്തിട്ടുണ്ട്.വടകരയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച അഖിലേന്ത്യാ വോളിബോള്‍ മത്സരത്തിന് അച്യുതക്കുറുപ്പിന്റെ സഹായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍ പി ഹരീന്ദ്രനാഥും വോളികോച്ച് ആര്‍ മാണിക്കോത്തും പറഞ്ഞു.
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, ഇന്ത്യന്‍ വോളിബോള്‍ കോച്ച് ജി ശ്രീധരന്‍, സായി വോളിബോള്‍ കോച്ചുമാരായ ഹരിലാല്‍, അനില്‍, വോളികോച്ചുമാരായ നടുവണ്ണൂര്‍ അച്യുതന്‍ നായര്‍, മുരളീധരന്‍ പാലാട്ട്, ആര്‍ മാണിക്കോത്ത്, സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിയായിരുന്ന ഹാരിസ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. നിരവധി വോളിബോള്‍ താരങ്ങളും അന്ത്യോപചാരം അര്‍പ്പിച്ചു.