സമരവീര്യത്തെ ചോര്‍ത്താൻ കഴിയില്ല, കർഷക സമരത്തിന് മുന്നിൽ മോദി അടിയറവ് പറയുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കൃഷിക്കാരുടെ വര്‍ഗതാല്‍പ്പര്യം അടിച്ചമര്‍ത്തി പകരം വര്‍ഗീയ താല്‍പ്പര്യം താലോലിക്കുകയും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കര്‍ഷക സമരം തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തിക്കാട്ടി ജനശ്രദ്ധ തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും കര്‍ഷകരുടെ സമരവീര്യത്തെ ചോര്‍ത്താന്‍ കഴിയുന്നത് ആയിരുന്നില്ല. സംസ്ഥാനവിഷയമാണ് കൃഷി. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ് കര്‍ഷക ദ്രോഹ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്ന് കയറ്റമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമം മറികടക്കാന്‍ നിയമ ഭേദഗതി നടപ്പാക്കി. അതേപാത പിന്തുടര്‍ന്ന് കേരള സര്‍ക്കാരും നിയമഭേദഗതി കൊണ്ടുവരാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കരാര്‍ കൃഷി ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നടത്തി പരാജയപ്പെട്ട സമ്പ്രദായമാണ്. അതിനെ തിരികെ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. എഫ്സിഐ ഉള്‍പ്പെടെയുള്ള പൊതുസംഭരണ സംവിധാനത്തെ തകര്‍ക്കുന്നതും കേവല താങ്ങുവില നിര്‍ത്തലാക്കുന്നതും കര്‍ഷകരെ ദ്രോഹിക്കുന്നതിനാണ്. കര്‍ഷക സമരത്തെ ഒരു ഘട്ടത്തിലും രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. പഞ്ചാബില്‍ നിന്നും ആരംഭിച്ച കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Recommended Video