ഫറൂഖാബാദിനെ താലിബാനാക്കേണ്ട.. ആ 'അധ്യാപഹയൻ' മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിന
കോഴിക്കോട്: ഫറൂഖ് കോളേജ് ക്യാമ്പസ്സിൽ ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ അധ്യാപകർ അടക്കമുള്ളവർ ആക്രമിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് അധ്യാപകനായ മുനവർ ജവഹറിന്റെ പ്രസംഗ വീഡിയോ പുറത്ത് വന്നത്. ഫറൂഖ് കോളേജിലെ മുസ്ലീം പെൺകുട്ടികൾ മക്കന നേരെ ഇടാതെ മാറ് കാട്ടി നടക്കുന്നുവെന്നും പർദയ്ക്ക് താഴെ ലെഗ്ഗിൻസ് ധരിക്കുന്നു എന്നൊക്കെയാണ് ഫാമിലി കൌൺസിലിംഗ് വേദിയിലെ അധ്യാപകന്റെ പ്രസംഗം.
പ്രസംഗത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. സ്ത്രീകളെ അപമാനിച്ച അധ്യാപകനെതിരെ നടപടി വേണമെന്ന് വലിയൊരു വിഭാഗം ആവശ്യപ്പെടുമ്പോഴും ആ പ്രസംഗത്തെ പിന്തുണയ്ക്കാനും നിരവധി പേരുണ്ടായി. അധ്യാപകനെ വിമർശിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് നേർക്ക് സോഷ്യൽ മീഡിയ ആക്രമണം നടക്കുന്നുണ്ട്. അതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഫറൂഖ് കോളേജ് ചെയർപേഴ്സൺ മിന ഫർസാന.
കഥയറിയാതെ ആട്ടം കാണുന്നവരോട്
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫാറൂഖ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ അവരുടെ സെമസ്റ്റർ എക്സാം കഴിഞ്ഞ അവസാന ദിവസം നടത്തിയിരുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി ഐക്യ പ്രതിഷേധ പ്രകടനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള അന്വേഷണ കമ്മീഷൻ നിലവിൽ വരികയും പ്രശ്നവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംഭവങ്ങളെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടുന്നവരോടും കഥയറിയാതെ ആട്ടം കാണുന്നവരോടും... എന്നാണ് ഫറൂഖ് കോളേജ് ചെയർപേഴ്സൺ ആയ മിന ഫർസാനയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
വിഷയത്തെ വളച്ചൊടിക്കുന്നു
ചില സ്ഥാപിത രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി വിഷയത്തെ വളച്ചൊടിച്ചു കൊണ്ട് , മുൻപ് ക്യാമ്പസിൽ കത്തി പടർന്നിരുന്ന ലിംഗവിവേചന സമരവുമായി ബന്ധപ്പെടുത്തി ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനായ ജൗഹർ മുനവ്വിർ സാറിന്റെ 10- 20 ദിവസങ്ങൾക്കു മുൻപ് ഒരു കുടുംബ സംഗമ വേദിയിൽ സംസാരിച്ചതിന്റെ ഓഡിയോ വൈറലായി ഓടിക്കൊണ്ടിരിക്കുന്നു, അല്ല ഓടിച്ചു കൊണ്ടിരിക്കുന്നു. ആദ്യമായി ഒരു പബ്ലിക് മീഡിയയിലൂടെ ഈ പ്രസംഗ ശകലം പുറത്തുവരുന്നത് ഡൂൾ ന്യൂസിലൂടെയാണ്, ഡൂൾ ന്യൂസിന് സ്വന്തമായി ഓഡിയോ പുറത്തുവിടാനുള്ള കഴിവ് ദൈവം നൽകിയിട്ടില്ലാത്ത സ്ഥിതിക്ക് ഡൂൾ ന്യൂസിലേക്ക് ഓഡിയോ നൽകിയവനോട്... മൂന്നാഴ്ച മുമ്പ് നടന്ന പ്രസംഗത്തിന്റെ ഓഡിയോ കരുതിവെച്ച് അന്നേരം പ്രതികരിക്കാതെ ഒരു അവസരത്തിൽ എടുത്ത് പ്രയോഗിച്ച പ്രിയപ്പെട്ടവന് അഭിനന്ദനങ്ങൾ.
അധ്യാപഹയൻ കുട്ടികളോട് മാപ്പ് പറയണം
പ്രിയപ്പെട്ട സാറേ... ഫാറൂഖ് കോളജിലെ പെൺകുട്ടികൾ എല്ലാവരും മോശമായി വസ്ത്രം ധരിക്കുന്നവർ ആണെന്ന് ഇത്ര ധൈര്യത്തോടെ നിങ്ങൾ പറയുന്നുണ്ടെങ്കിൽ എനിക്കുറപ്പുണ്ട്, നിങ്ങൾ ഫാറൂഖ് കോളജിലെ പെൺകുട്ടികളെ ഇതുവരെ കണ്ടിട്ടില്ല എന്ന കാര്യത്തിൽ. പറയേണ്ട വിഷയങ്ങൾ പറയുക തന്നെ വേണം. പക്ഷേ ഒരു അധ്യാപകൻ കൂടിയായ താങ്കൾ ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണം എന്നത് ചിന്തിക്കേണ്ടതായിരുന്നു. ഫാറൂഖ് കോളജിലെ പെൺ കുട്ടികളെ ഒന്നടങ്കം അധിക്ഷേപിച്ച ബഹുമാനപ്പെട്ട അധ്യാപഹയൻ കുട്ടികളോട് മാപ്പ് പറയുക തന്നെ വേണം. ഫാറൂഖ് കോളജിലെ വിഷയങ്ങളെ പൊലിപ്പിച്ചു കാണിക്കാനുള്ള മാധ്യമങ്ങളുടെ ത്വരയോട് ഒന്നും പറയാനില്ല. കാരണം അവർ കാണിക്കുന്നത് The so called മാധ്യമ ധർമ്മമാണെന്ന് മനസിലാക്കുന്നു.
ഫറൂഖ് അതിജീവിക്കും
നിങ്ങൾ ഞങ്ങളുടെ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ 'താലിബാൻ' കേന്ദ്രമാക്കിയാലും ഇവിടെ സർഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും വിതറുക തന്നെ ചെയ്യും. ഫാറൂഖ് ഇതിനെയെല്ലാം അതിജയിക്കും. അതാണ് ശീലവും എന്നാണ് മിനയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഫറൂഖ് കോളേജിലെ അധ്യാപകനും ഫാമിലി കൌൺസിലറുമായ ജവഹർ മുനവർ പെൺകുട്ടികളെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദമാകുന്നത്. ചൂഴ്ന്നെടുത്ത വത്തക്ക പോലെ മാറിടം കാട്ടി നടക്കുന്നു എന്നതടക്കമുള്ള പരാമർശങ്ങളാണ് അധ്യാപകൻ നടത്തിയത്. അധ്യാപകനെതിരെ വിദ്യാർത്ഥി സംഘടനകൾ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ നടപടി വേണമെന്നാണ് എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം.
ഫേസ്ബുക്ക് പോസ്റ്റ്
മിന ഫർസാനയുടെ ഫേസ്ബുക്ക് കുറിപ്പ്
നേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതി
ഷമിയെ റോഡിലിട്ട് തല്ലണമെന്ന് ഹസിൻ ജഹാൻ.. അലിസ്ബ ഫാനല്ല, കാമുകി തന്നെ.. ഒരുമുറിയിൽ ഇരുവരും!