ഫാറൂഖ് കോളേജിലെ 'വത്തക്ക മാഷ്' നീണ്ട അവധിയിൽ! ഒരു വിവരവുമില്ല... പ്രതിഷേധം കാരണമെന്ന് കുടുംബം...
വത്തക്ക പരാമർശത്തിൽ വിവാദം കത്തിപ്പടർന്നതോടെ ജൗഹർ മുനവ്വിർ കഴിഞ്ഞദിവസങ്ങളിലൊന്നും കോളേജിൽ എത്തിയിരുന്നില്ല.
കോഴിക്കോട്: പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വത്തക്കാ പരാമർശം ബിബിസി വരെ വാർത്തായാക്കിയതിന് പിന്നാലെ വിവാദ അദ്ധ്യാപകൻ അവധിയിൽ പ്രവേശിച്ചു. വിവാദ പരാമർശം നടത്തിയ കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും, ഫാമിലി കൗൺസിലിറുമായ ജൗഹർ മുനവ്വിറാണ് ഒരാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
വത്തക്ക പരാമർശത്തിൽ വിവാദം കത്തിപ്പടർന്നതോടെ ജൗഹർ മുനവ്വിർ കഴിഞ്ഞദിവസങ്ങളിലൊന്നും കോളേജിൽ എത്തിയിരുന്നില്ല. ഇതിനുപിന്നാലെയാണ് മാർച്ച് 28 ബുധനാഴ്ച വരെ ജൗഹർ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചതാണ് ജൗഹറിനെ കുരുക്കിലാക്കിയത്.
പ്രതിഷേധം...
ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും ഫാമിലി കൗൺസിലറുമായ ജൗഹർ മുനവ്വിർ കോഴിക്കോട് എളേറ്റിലിൽ സംഘടിപ്പിച്ച മതപഠന ക്ലാസിൽ വച്ചാണ് വിവാദ പരാമർശം നടത്തിയത്. വത്തക്കയുടെ ചുവപ്പ് കാണിക്കാൻ ഒരു കഷ്ണം മുറിച്ചുവയ്ക്കുന്നത് പോലെയാണ് മുസ്ലീം പെൺകുട്ടികൾ മാറിടം കാണിക്കുന്നതെന്നായിരുന്നു ജൗഹർ പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ജൗഹറിന്റെ വിവാദ പരാമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധം ശക്തമായി. ഫാറൂഖ് കോളേജിലെ പെൺകുട്ടികളടക്കം അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ കോളേജിന് പുറത്ത് വച്ച് നടത്തിയ പരാമർശത്തിൽ തങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ നിലപാട്.
അവധിയിൽ...
വത്തക്ക പരാമർശത്തെ ചൊല്ലി വിവാദം ഉടലെടുത്തതോടെ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനായ ജൗഹർ മുനവ്വിർ ഒളിവിൽ പോയിരുന്നു. വിവാദ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് ശേഷം ജൗഹർ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതിനിടെ, വിദ്യാർത്ഥികൾക്കിടയിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപകനോട് അവധിയിൽ പ്രവേശിക്കണമെന്ന് കോളേജ് മാനേജ്മെന്റും ആവശ്യപ്പെട്ടിരുന്നു. വിവാദം കത്തിനിൽക്കെ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്നും കോളേജ് മാനേജ്മെന്റ് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജൗഹർ ഒളിവിൽപോയത്. ഇതിന്റെ തുടർച്ചയായാണ് അദ്ദേഹം വ്യാഴാഴ്ച മുതൽ വീണ്ടും അവധിയിൽ പ്രവേശിച്ചത്. മാർച്ച് 28 വരെയാണ് അവധി. എന്നാൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധി എടുത്തതെന്നാണ് അദ്ധ്യാപകന്റെ കുടുംബം അറിയിച്ചത്. ദീപിക ദിനപ്പത്രമാണ് കുടുംബത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവാദം...
അതേസമയം, ജൗഹർ മുനവ്വിറിന്റെ വത്തക്ക പരാമർശം അന്താരാഷ്ട്ര തലത്തിൽ വരെ വാർത്തായാവുകയും ചെയ്തിട്ടുണ്ട്. ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് വത്തക്ക പരാമർശവും തുടർന്നുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൗഹർ മുനവ്വിറിന്റെ വത്തക്ക പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധങ്ങൾ തുടരുകയാണ്. അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാറൂഖ് കോളേജ് ചെയർപേഴ്സണും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ, വത്തക്ക പരാമർശത്തിൽ പ്രതിഷേധിച്ച് മാറുതുറക്കൽ സമരത്തിനും സോഷ്യൽ മീഡിയ സാക്ഷിയായി. വനിതാ ആക്ടിവിസ്റ്റുകളായ ദിയ സന, അഭിനേതാവായ രഹ്ന ഫാത്തിമ തുടങ്ങിയവരാണ് മാറിടം തുറന്നുകാണിച്ച് മാറുതുറക്കൽ സമരത്തിൽ പങ്കാളികളായത്. എന്നാൽ ഇവരുടെ മാറിടം കാണിച്ചുള്ള ചിത്രങ്ങൾ ഫേസ്ബുക്ക് പിന്നീട് നീക്കം ചെയ്തിരുന്നു.
ഫാറൂഖ് കോളേജിലെ വിവാദ വത്തക്കാ പരാമര്‍ശം അന്താരാഷ്ട്രതലത്തിലും ചര്‍ച്ച, വാര്‍ത്തയാക്കി ബിബിസി
മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..
ഫറൂഖാബാദിനെ താലിബാനാക്കേണ്ട.. ആ 'അധ്യാപഹയൻ' മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിന