ഫാറുഖ് കോളേജിലെ വിദ്യാർത്ഥി സമരം ഒത്തു തീർന്നു; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു!
കോഴിക്കോട്: ഹോളി ആഘോഷത്തിനിടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിവന്ന സമരം ഒത്തുതീർപ്പായി. . ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച കോളേജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പ്രത്യേക സമിതി അന്വേഷിക്കാന്‍ തീരുമാനമെടുത്തതോടെയാണ് സമരം ഒത്തു തീർപ്പായത്.
കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. സ്റ്റാഫ് കൗണ്‍സിലിന് ശേഷം ഫറോക്ക് സി ഐ പങ്കെടുത്ത് ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ പ്രത്യേക സമിതി അന്വേഷിക്കും. ഇതില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയും രക്ഷിതാക്കളുെട പ്രതിനിധിയും വേണമെന്ന ആവശ്യവും പ്രിന്‍സിപ്പല്‍ അംഗീകരിക്കുയായിരുന്നു.
വിദ്യാർത്ഥികളുടെ ഹോളി ആഘോഷം
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ നേരത്തെ കോളേജ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ കോളേജധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇത് വിവേചനമാണെന്ന് ആരോപിച്ച് ഇവര്‍ ഹോളി ആഘോഷിക്കുകയായിരുന്ന രണ്ടാം വർഷ വിദ്യാർത്ഥികളെ കോളേജിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് തടയുകായിരുന്നു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
ബാന്റ് വാദ്യങ്ങളും വാഹനവും
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബാന്റ് വാദ്യങ്ങളും വാഹനവുമായി കോളേജിന്റെ പിന്‍വശത്തുകൂടി കാമ്പസനികത്തു കടന്നു വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചതിനെ തുടർന്ന്പരീക്ഷ ഡ്യൂട്ടിയിലായിരുന്ന അധ്യാപകരും ജീവനക്കാരും സംഭവ സ്ഥലത്തേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. വാദ്യോപകരണങ്ങളും വാഹനങ്ങളും കാമ്പസനികത്തേക്ക് നിരോധിച്ചതാണെന്നു പറഞ്ഞാണ് വിദ്യാർത്ഥികളെ അധ്യാപകരും ജീവനക്കാരും തടഞ്ഞു. എന്നാൽ സംഘർഷത്തിനിടിയിൽ ജീവനക്കാരനെ കാർ ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ച് പുറത്തേക്ക് പോകുകയായിരുന്നു എന്നാണ് കോളേജ് അധികൃതർ വാദിക്കുന്നത്.
പിറകിലെ ഗേറ്റ് വഴി അകത്ത് കടന്നു
ഫാറൂഖ് കോളേജില്‍ കഴിഞ്ഞ തിങ്കളാഴ്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ ശല്യമായതിനെ തുടര്‍ന്നു നാട്ടുകാര്‍ പരാതി നല്‍കയിരുന്നു. റസിഡഡന്റസ് അസോസിയേഷനകളുടെ നേതൃത്വത്തില്‍ ജാഗ്രത സമതി രൂപീകരിച്ചാണ് പോലീസിലും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നു കോളേജിന്റെ എല്ലാ ഗെയ്റ്റിലും സെക്യൂരിറ്റിക്കാരെ നിയോഗിച്ചിരുന്നു. തുർന്ന് ഹോളി ആഘോഷിക്കാനെത്തിയ രണ്ടാം വർഷ വിദ്യാർത്ഥികൾ പിറകിലെ ഗേറ്റ് വഴിയാണ് ക്യാംപസിനകത്ത് കയറിയതെന്നാണ് റിപ്പോർട്ട്.
നേരത്തെ അനുവാദം വാങ്ങിയിരുന്നു
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങിയിരുന്നെന്നും എന്നാല്‍ ഇത് വകവെക്കാതെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ കയറിയും ശേഷം ക്യാംപസിനുള്ളില്‍ വെച്ചും അധ്യാപകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് തന്നെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിക്കുന്നതായി അറിയിച്ചിരുന്നതായും അധ്യാപകരുടെ ആക്രമണത്തില്‍ പരിക്കേറ്റ അന്‍ഫാസ് പറയുന്നു.