തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യാ പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യ പ്രസവിച്ചതറിഞ്ഞ് കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയ കല്ലിയൂർ സ്വദേശി കൃഷ്ണകുമാറിനെ (29) കുത്തിക്കൊന്ന കേസിൽ ഒളിവിലായ ഭാര്യാ പിതാവ് ഉദയകുമാറിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിഷുദിനത്തിൽ വഞ്ചിയൂരിലെ സ്വകാര്യനഴ്സിംഗ് ഹോമിലായിരുന്നു സംഭവം. ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന കൃഷ്ണകുമാർ അവർ പ്രസവിച്ചതിറഞ്ഞാണ് കുഞ്ഞിനെ കാണാനെത്തിയത്. എന്നാൽ ഉദയകുമാർ ഇതു സമ്മതിച്ചില്ല.
തുടർന്ന് നടന്ന സംഘർഷത്തിൽ കൃഷ്ണകുമാറിനെയും സുഹൃത്തിനെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ കൃഷ്ണകുമാർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. സംഭവ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഉദയകുമാർ മധുരയിൽ ഒളിച്ചുതാമസിക്കവെ പൊലീസ് എത്തിയെങ്കിലും ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടു. പിന്നീട് കന്യാകുമാരി, തെങ്കാശി, ആലുവ എന്നിവിടങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ഇയാൾ ഒളിച്ചുകഴിഞ്ഞു.
അന്വേഷണം തണുത്തെന്നു കരുതി തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശംഖുംമുഖം പൊലീസ് അസി. കമ്മിഷണർ ഷാനിഹാൻ, വഞ്ചിയൂർ പൊലീസ് ഇൻസ്പെക്ടർ സുരേഷ് വി. നായർ, എസ്.ഐ സാഗർ, എസ്.സി.പി ഒ. രാജേഷ്, എ.എസ്.ഐ യശോദരൻ, സജി ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് ഉദയകുമാറിനെ അറസ്റ്റു ചെയ്തത്.