ജലന്ധർ ബിഷപ്പിന്റെ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്.. വികാരിയുടെ നാടകീയ മലക്കം മറിച്ചിൽ
കോട്ടയം: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ നാളെ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അറസ്റ്റ് പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ഫ്രാങ്കോ മുളയ്ക്കല്‍ നടത്തുന്നുണ്ട്.
കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തി വൈരാഗ്യമാണെന്നും മഠത്തിലെ സ്ഥിരം ശല്യക്കാരിയാണ് എന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. അതിനിടെ കേസില്‍ വന്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നുവെന്നതിന്റെ സൂചനയായി വന്‍ വഴിത്തിരിവ് സംഭവിച്ചിട്ടുമുണ്ട്.
മലക്കം മറിച്ചിൽ
ബിഷപ്പ് ആരോപണ വിധേയനായ പീഡനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായി പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ജലന്ധര്‍ രൂപതയിലെ പിആര്‍ഒ ഉള്‍പ്പെട ഇക്കാര്യത്തില്‍ അന്വേഷണം നേരിടുന്നുമുണ്ട്. അതിനിടെയാണ് കേസില്‍ വന്‍ മലക്കം മറിച്ചില്‍ സംഭവിച്ചിരിക്കുന്നത്. ബിഷപ്പിന് അനുകൂലമായ തരത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.
കന്യാസ്ത്രീ തെറ്റിദ്ധരിപ്പിച്ചു
നേരത്തെ കന്യാസ്ത്രീയ്ക്ക് ഒപ്പം നില്‍ക്കുകയും ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് പറയുകയും ചെയ്ത കോടനാട് പള്ളി വികാരി ഫാദര്‍ നിക്കോളസ് മണിപ്പറമ്പിലാണ് ഇപ്പോള്‍ കാല് മാറിയിരിക്കുന്നത്. ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നിക്കോളാസ് മണിപ്പറമ്പില്‍ മലക്കം മറിഞ്ഞിരിക്കുന്നത്.
തെളിവ് ഹാജരാക്കൂ
ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് മൂന്ന് മാസം മുന്‍പാണ് കന്യാസ്ത്രീ തന്നോട് പറഞ്ഞത്. എന്നാല്‍ ആ തെളിവ് ഇതുവരെ കന്യാസ്ത്രീ തന്നെ കാണിച്ചിട്ടില്ല. തെരുവില്‍ സമരത്തിന് ഇറങ്ങുന്നതിന് മുന്‍പ് പോലീസിന്റെ പക്കല്‍ തെളിവ് കൈമാറുകയായിരുന്നു വേണ്ടത്. എന്നാല്‍ അത് ചെയ്യാതെ സഭയെ അപമാനിക്കാന്‍ അവസരമുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. തെളിവുണ്ടെങ്കിൽ ഹാജരാക്കാനും വികാരി വെല്ലുവിളിച്ചു
സഭയുടെ ശത്രുക്കൾ
കന്യാസ്ത്രീകള്‍ സഭയുടെ ശത്രുക്കളാണെന്നും നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. കന്യാസ്ത്രീയ്ക്ക് അനുകൂലമായാണ് നിക്കോളാസ് മണിപ്പറമ്പില്‍ നേരത്തെ പോലീസിന് മുന്നിലും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ നാളെ ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് നാടകീയമായ ഈ കാലുമാറ്റം. ഞായറാഴ്ച പള്ളിയില്‍ നടത്തിയ കുര്‍ബാന പ്രസംഗത്തിലും കന്യാസ്ത്രീയ്‌ക്കെതിരെ ഫാദര്‍ സംസാരിച്ചിരുന്നു.
ശബ്ദരേഖയും മെസ്സേജുകളും
ബിഷപ്പിന്റെ ഫോണ്‍കോളുകളുടെ ശബ്ദരേഖയും വാട്‌സ്ആപ്പ് മെസ്സേജുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്നും അവയില്‍ ചിലത് താന്‍ കണ്ടിട്ടുണ്ട് എന്നുമാണ് നേരത്തെ ഫാദര്‍ പറഞ്ഞിരുന്നത്. ബിഷപ്പിന്റെ പ്രതിനിധി തന്നെ സമവായ നീക്കത്തിന് വേണ്ടി സമീപിച്ചിരുന്നുവെന്നും പിന്നീട് പ്രശ്‌നപരിഹാരത്തിന് താന്‍ കന്യാസ്ത്രീയുമായും മറ്റും സംസാരിച്ചിരുന്നുവെന്നും നിക്കോളാസ് മണിപ്പറമ്പില്‍ വെളിപ്പെടുത്തിയിരുന്നു.
നാളെ ചോദ്യം ചെയ്യൽ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം ആദ്യമായി കന്യാസ്ത്രീ പറഞ്ഞത് ഫാദര്‍ നിക്കോളസിനോട് ആയിരുന്നു. നിക്കോളസിന്റെ കാല് മാറ്റം കേസില്‍ കന്യാസ്ത്രീയ്ക്ക് തിരിച്ചടി ആയിരിക്കുകയാണ്. ബിഷപ്പ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെങ്കിലും മൂന്ന് ദിവസത്തേക്ക് അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ശക്തമായ സുരക്ഷ
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാവും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കുക. വൈക്കത്ത് അന്വേഷണ സംഘത്തിന് മുന്നിലാകും ബിഷപ്പ് ഹാജരാവുക. എന്നാല്‍ ചോദ്യം ചെയ്യല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.