ഒടുക്കം 'ഈഴവ ജിഹാദില്‍' മാപ്പ്... ഫാദര്‍ റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു; നാർകോട്ടിക് ജിഹാദിൽ ഖേദമുണ്ടാകുമോ?
കോട്ടയം: ഈഴവ യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നു എന്ന പരാമര്‍ശത്തില്‍ കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ റോയ് കണ്ണന്‍ചിറ ഖേദം പ്രകടിപ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഫാദര്‍ റോയ് കണ്ണന്‍ചിറ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാലാ ബിഷപ്പിന്റെ 'നാര്‍കോട്ടിക് ജിഹാദ്' പരാമര്‍ശം സംബന്ധിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പായിരുന്നു ഇത്തരമൊരു പരാമര്‍ശം.
ലൗ ജിഹാദും നാർകോട്ടിക് ജിഹാദും മാത്രമല്ല 'ഈഴവ ജിഹാദ്'... വീണ്ടും ആരോപണം, അടിപതറി ബിജെപി!
ഷെക്കിനാ എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ഖേദ പ്രകടനം. പക്ഷേ, ഈ ഖേദ പ്രകടനത്തില്‍ പോലും ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
വൈദികരുടെ അടുത്ത് ഒട്ടേറെ മാതാപിതാക്കള്‍ പരാതികള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മതബോധന അധ്യാകര്‍ക്കുള്ള ക്ലാസ്സില്‍ അത്തരം ഒരു പരാമര്‍ശം നടത്തിയത് എന്നാണ് ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ വിശദീകരണം. മക്കള്‍ മാതാപിതാക്കളെ അറിയിക്കാതെ, അവരുടെ സമ്മതമില്ലാതെ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം ഇറങ്ങിപ്പോകുമ്പോഴുണ്ടാകുന്ന വേദന, പല കുടുംബങ്ങളുടേയും ഭദ്രത തകര്‍ക്കുന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ് പറയുന്നത്.
വളര്‍ന്നു വരുന്ന തലമുറയില്‍ കുടുംബ ഭദ്രത ആവശ്യമാണെന്ന് പറഞ്ഞു പഠിപ്പിക്കേണ്ടത് കത്തോലിക്കാ സഭയിലെ മതബോധന അധ്യാപകരാണ്. തങ്ങള്‍ അതിന് സമര്‍പ്പിതരാണ്. വിശ്വാസ ഭദ്രത കൂടി ഉണ്ടെങ്കില്‍ മാത്രമേ കുടുംബ ഭദ്രത നിലനില്‍ക്കുകയുള്ളു. വിശ്വാസ ഭദ്രതയാണ് ദാമ്പത്യ ഭദ്രതയുടെ അടിത്തറയെന്ന് സഭ പഠിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ, കത്തോലിക്കാ സഭയില്‍ വിശ്വസിക്കുന്ന യുവാവും യുവതിയും തമ്മിലുള്ള വിവാഹമാണ് സഭയില്‍ ഒരു പുതിയ കുടുംബത്തിന്റെ തുടര്‍ച്ചയുണ്ടാക്കുന്നത് എന്നും ഫാദര്‍ റോയ് കണ്ണന്‍ചിറ പറയുന്നു.
ഈ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന സമയത്താണ്, അടുത്ത കാലത്ത് ശ്രദ്ധയില്‍പെട്ട ചില അനുഭവങ്ങള്‍ അവരുമായി പങ്കുവച്ചത് എന്നാണ് വിശദീകരിക്കുന്നത്. ഇതര മതത്തിലുള്ള യുവാക്കള്‍, കത്തോലിക്കാ സഭയിലെ പെണ്‍കുട്ടികളെ പ്രണയിച്ച്, മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒളിച്ചുകടത്തിക്കൊണ്ടുപോകുന്ന അനുഭവങ്ങളാണ് അവരുമായി പങ്കുവച്ചത്. അക്കൂട്ടത്തിലാണ് ഈഴവ സമുദായത്തിലെ ചില ചെറുപ്പക്കാരുടെ പരിശ്രമങ്ങളെ പറ്റി സൂചിപ്പിച്ചത്. അത് ഈഴവ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വേദനയുളവാക്കിയതായി മനസ്സിലാക്കിയതായും ഫാദര്‍ പറയുന്നു.
താന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമായിരുന്നു എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന വാദം. തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ, അവരോടെല്ലാം നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ദീപിക ബാലസഖ്യത്തില്‍ എല്ലാ വിഭാഗത്തില്‍ നിന്നും ഉള്ള കുട്ടികള്‍ ഉള്ളതാണ്. മാതാപിതാക്കളില്‍ നിന്നുള്ള ഈശ്വര ഭക്തിതന്നെ മക്കള്‍ അനുശാസിക്കണം എന്നും സമാനമായ വിശ്വാസത്തിലുള്ള ജീവിത പങ്കാളിയെ തന്നെ തിരഞ്ഞെടുക്കണെന്നും അവിടെ തങ്ങള്‍ കുട്ടികളെ ഉത്‌ബോധിപ്പിക്കാറുണ്ട് എന്ന് കൂടി പറയുന്നുണ്ട് പുരോഹിതന്‍.
കത്തോലിക്കാ സഭയിലെ മതാധ്യാപകരോട് സംസാരിച്ചതുകൊണ്ടാണ്, കത്തോലിക്കാ സഭയിലെ വിശ്വാസം അനുശീലിക്കുന്നവരെ തന്നെ ജീവിത പങ്കാളികളാക്കാനുള്ള പരിശീലനവും ഉപദേവും നല്‍കണം എന്ന് പറഞ്ഞത്. ആ ഒരു പശ്ചാത്തലത്തിലാണ് അങ്ങനെ ഒരു പരാമര്‍ശം വന്നത്. തന്റെ ഒരു വാക്കുകൊണ്ട് കേരള സമൂഹത്തിന്റെ മതേതര സങ്കല്‍പത്തെ തടസ്സപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ആയിരുന്നു ഫോ റോയ് കണ്ണന്‍ചിറയുടെ വിവാദ പരമാര്‍ശം. അടുത്ത ഒരു ഇടവകയില്‍ ഒമ്പത് പെണ്‍കുട്ടികളെ ഈഴവ സമുദായത്തില്‍ നിന്നുള്ള യുവാക്കള്‍ തട്ടിയെടുത്തു എന്നും ഇതിനായി അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട് എന്നും വൈദികന്‍ പറഞ്ഞിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ ഖേദപ്രകടനത്തിലും വിശദീകരണത്തിലും ഈ വിഷയം സ്പര്‍ശിക്കുന്നതേയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
മറ്റൊരുവിധത്തില്‍ നോക്കിയാല്‍, ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ ഖേദപ്രകടനം നല്ല സൂചനയായി കണക്കാക്കാം എന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇതുപോലെ ഒരു ഖേദ പ്രകടനമോ തിരുത്തോ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നാര്‍കോട്ടിക് ജിഹാദ് എന്ന ആരോപണം ഉന്നയിച്ച പാലാ ബിഷപ് അത് പിന്‍വലിക്കാനോ അതില്‍ ഖേദം പ്രകടിപ്പിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
Recommended Video